അങ്കമാലി: അർധരാത്രി കുടുംബ വഴക്കിനിടെ വയോധികനെ തലക്ക് മാരകായുധംകൊണ്ട് ഗുരുതര പരിക്കേറ്റ് വീട്ടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് മകനെ കസ്റ്റഡിയിലെടുത്തു. പാറക്കടവ് പുവ്വത്തുശ്ശേരി അയനിക്കത്തായം പട്ടത്തുവീട്ടിൽ മനോഹരനാണ് (65) വ്യാഴാഴ്ച രാത്രി 11ഓടെ മരിച്ചത്. മനോഹരനും മകൻ മഹേഷും (കണ്ണൻ) തമ്മിൽ രാത്രി ഏറെനേരം വഴക്കായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ, ഏറെസമയം അയൽവാസിയുടെ വീട്ടിൽ തങ്ങിയ മനോഹരൻ വീട്ടിൽ മടങ്ങിയെത്തിയശേഷമാണ് മരണം സംഭവിച്ചത്. മനോഹരെൻറ തലയുടെ ഇടതുഭാഗത്ത് ആഴത്തിൽ മാരകായുധംകൊണ്ട് മുറിവേറ്റിട്ടുമുണ്ട്. അച്ഛൻ വീണ് തല തകർന്ന് രക്തം വാർന്നൊഴുകുന്നതായി മഹേഷാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തിയപ്പോൾ മരണം സംഭവിച്ചിരുന്നു.
ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതോടെ മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സമയത്ത് മനോഹരെൻറ ഭാര്യ മാലതി വീട്ടിലുണ്ടായിരുന്നു. വീട് പൊലീസ് അടച്ചുപൂട്ടി കാവൽ ഏർപ്പെടുത്തി. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും. മനോഹരെൻറ മകൾ: മഹിമ.