കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ‘സത്യദീപം’ മുന്‍ ചീഫ് എഡിറ്റര്‍ ഫാ. ചെറിയാന് നേരേവീട്ടില്‍ (49) മരിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ് കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തിന് വ്യാഴാഴ്ച ഹൃദയാഘാതമുണ്ടായതോടെയാണ് ആരോഗ്യനില മോശമായത്. ഉച്ചക്ക് രണ്ടിന് മരിച്ചു. സംസ്കാരം പിന്നീട്.
എറണാകുളം അങ്കമാലി അതിരൂപതയിലെ മരട് സെൻറ് ജാന്നാ പള്ളി വികാരിയായിരുന്നു. മരട് പി.എസ് മിഷന് ആശുപത്രിക്ക് സമീപം കഴിഞ്ഞ 13ന് വൈകീട്ട് നടക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാരന് സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് തലക്ക് ഗുരുതര പരിക്കേറ്റത്. അന്നുതന്നെ ലേക്ഷോര് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടപ്പോള്‍ വെൻറിലേറ്ററില്നിന്ന് മാറ്റിയിരുന്നു. നേരേത്ത വൃക്കദാനം നടത്തിയിട്ടുള്ള വൈദികനാണ് ഫാ. നേരേവീട്ടില്‍.
1971 ജൂണ്‍ എട്ടിന് ഇടപ്പള്ളി തോപ്പില്‍ ഇടവകയിലാണ് ജനനം. ജോസഫ്- മേരി എന്നിവരാണ് മാതാപിതാക്കള്‍. വർഗീസ്, പരേതനായ ദേവസി എന്നിവരാണ് സഹോദരങ്ങള്‍. 1997 ജനുവരി ഒന്നിന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്തില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. കൊരട്ടി സെൻറ് മേരീസ് ഫൊറോനാ പള്ളി, എറണാകുളം ബസിലിക്ക എന്നിവിടങ്ങളില്‍ സഹവികാരിയായും ഏലൂര്‍, താമരച്ചാല്‍പുരം, പെരുമാനൂര്‍, മരട് എന്നിവിടങ്ങളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. 2007 മുതല്‍ 2010 വരെ അതിരൂപത മൈനര്‍ സെമിനാരിയില്‍ ആത്മീയ പിതാവായിരുന്നു.
2015 മുതല്‍ 2019 വരെ ‘സത്യദീപം’ ചീഫ് എഡിറ്ററായി സേവനം ചെയ്തു. ജീസസ് യൂത്ത് ഇൻറര്‍നാഷനല്‍ കൗണ്‍സിലിെൻറ ചാപ്ലയിനായും സേവനം ചെയ്തിട്ടുണ്ട്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചക്ക് 12ന് മരട് സെൻറ് ജാന്നാ പള്ളിയിലെത്തിക്കും. 1.30 മുതല്‍ 2.30 വരെ ഇടപ്പള്ളി തോപ്പിലിലെ വീട്ടിലും മൂന്നുമുതല്‍ തോപ്പില്‍ മേരി ക്യൂന്‍ പള്ളിയിലും പൊതുദര്‍ശനം. നാലിനാരംഭിക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്കു സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആൻറണി കരിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.