കോട്ടയം: കാഞ്ഞിരപ്പള്ളി തമ്പലക്കാട് മാനസിക വൈകല്യമുള്ളവരെ താമസിപ്പിക്കുന്ന അഗതിമന്ദിരത്തിലെ അന്തേവാസി മരിച്ചു. ക്രൂരമർദനവും പീഡനവും മൂലമാണ് മരണമെന്ന് കാണിച്ച് ബന്ധുക്കൾ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിക്ക് പരാതി നൽകി. പള്ളിക്കത്തോട് ആനിക്കാട് കാഞ്ഞിരത്താംകുഴി ഷൈലജയാണ് (50) മരിച്ചത്. മാനസിക അസ്വസ്ഥതയെത്തുടർന്ന് 2018ൽ ഷൈലജയെ തമ്പലക്കാട് ഭാഗത്ത് പ്രവർത്തിക്കുന്ന അഗതിമന്ദിരത്തിലാക്കുകയായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ എത്തി വിവരങ്ങൾ അന്വേഷിച്ചിരുന്നെങ്കിലും ലോക്ഡൗൺ വന്ന ശേഷം എത്താൻ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ െപാലീസിന് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ 17ന് സ്ഥാപനത്തിൽനിന്ന് ഷൈലജയുടെ ബന്ധുക്കളെ വിളിച്ചു. ഇവർ എത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ഷൈലജ. സ്ഥാപന അധികൃതരോട് വിവരങ്ങൾ അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഉടൻ കോട്ടയം മന്ദിരം ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ശരീരം വൃത്തിയാക്കുന്നതിന് വസ്ത്രം മാറ്റിയപ്പോൾ ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ ആഴത്തിെല മുറിവുകൾ കാണപ്പെട്ടു. ഉടൻ വിവരം ഡോക്ടർമാരെ അറിയിച്ചു ചികിത്സ നടത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. വെള്ളിയാഴ്ച പുലർച്ച ആരോഗ്യനില അതിഗുരുതരമാകുകയും രാവിലെ 8.30ന് മരിക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി െപാലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. മകൻ: ബിച്ചുമോൻ.