കളമശ്ശേരി: ബി.ജെ.പി സംസ്ഥാന സമിതി അംഗവും മുൻ ജില്ല പ്രസിഡൻറുമായ ഏലൂർ സൗത്ത് രാംകൃപയിൽ എൻ.കെ. മോഹൻദാസ് (70) നിര്യാതനായി. ദീർഘകാലമായി ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെ സ്വകാര്യ ആശുപത്രിയിൽ െവച്ചായിരുന്നു മരണം. 2016ൽ നിയമസഭ സ്ഥാനാർഥിയായി എറണാകുളം മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡൻറ്, രാഷ്ട്രീയ സ്വയം സേവക് സംഘം വിസ്താരക്, താലൂക്ക് സംഘ്ചാലക്, ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ വർക്കിങ് പ്രസിഡൻറ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഷ്ഠിച്ചു. എച്ച്.ഐ. എൽ റിട്ട. ജീവനക്കാരനാണ്. രാവിലെ 11ന് ഏലൂർ ബി.എം.എസ് ഓഫിസിൽ പൊതുദർശനത്തിനുശേഷം വൈകീട്ട് അഞ്ചിന് കളമശ്ശേരി ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.
ഹൈകോടതി ജസ്റ്റിസ് എൻ.നഗരേഷ്, സി.പി.എം, സി.ഐ.ടി.യു നേതാക്കളായ കെ.ചന്ദ്രൻ പിള്ള, കെ.എൻ. ഗോപിനാഥ്, എ.എം. യൂസഫ്, ‘ജന്മഭൂമി’ മാനേജിങ് എഡിറ്റർ കെ.ആർ. ഉമാകാന്തൻ, നഗരസഭ ചെയർമാൻ എ.ഡി. സുജിൽ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.
ഭാര്യ: സരസകുമാരി. മക്കൾ: കൃഷ്ണകാന്ത് (ബാലു, എച്ച്.ഐ.എൽ), മഞ്ജു. മരുമക്കൾ: ശ്രീകുമാർ, ലക്ഷ്മി.