ബിരുദ സർട്ടിഫിക്കറ്റിനുള്ള 8,000 അപേക്ഷകൾ കെട്ടിക്കിടക്കുന്നു, വിദ്യാർഥികൾ അശങ്കയിൽ

തിരുവനന്തപുരം: സർവകലാശാലയുടെ പ്രവർത്തനം തകിടംമറിഞ്ഞതോടെ ബിരുദ സർട്ടിഫിക്കറ്റിനുള്ള 8,000 അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്ന്സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി. വിദ്യാർഥികൾ കടുത്ത അശങ്കയിലാണ്. സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ലഭിച്ച എഞ്ചിനീയറിങ് വിദ്യാർഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാതെയും പരീക്ഷ ഫലങ്ങൾ പ്രസിദ്ധീകരിക്കാതേയും ലഭിച്ച ജോലികൾ നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്.

പരീക്ഷാ കൺട്രോളർ തയാറാക്കിയ എഞ്ചിനീയറിങ്, എം.സി.എ പരീക്ഷാഫലങ്ങൾ വി.സി യുടെ അംഗീകാരത്തിന് സമർപ്പിക്കാതെ പി.വി.സി തന്റെ ഓഫീസിൽ തടഞ്ഞ് വച്ചിരിക്കുന്നതിനാൽ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാനാവുന്നില്ല. സുപ്രീംകോടതി വിധിയെ തുടർന്ന് വി.സി യോടൊപ്പം പദവി ഒഴിയേണ്ട പി.വി.സി തന്റെത് രാഷ്ട്രീയനിയമനമാണെന്ന അവകാശവാദവുമായി അനധികൃതമായി സർവകലാശാലയിൽ തുടരുകയാണ്.

മൂല്യനിർണ്ണയം കഴിഞ്ഞ 21 വിവിധ പരീക്ഷകളുടെ റിസൾട്ട് വിസിയുടെ അംഗീകാരത്തിന് പി.വി.സി സമർപ്പിച്ചിട്ടില്ല. തങ്ങൾക്ക് താല്പര്യമില്ലാത്ത വ്യക്തിയെ ഗവർണർ താൽക്കാലിക വൈസ് ചാൻസറായി നിയമിച്ചതാണ് സിൻഡിക്കേറ്റിനെയും സിപിഎമ്മിനെയും ചൊടിപ്പിച്ചത്. സാങ്കേതിക വിദ്യാഭാസ ഡയറക്ടർ വി.സി സ്ഥാനം ഏറ്റെടുക്കുവാൻ വിമുഖത പ്രകടിപ്പിച്ചതുകൊണ്ടാണ് സീനിയർ ജോയിൻറ് ഡയറക്ടർക്ക് വി.സി യുടെ ചുമതല ഗവർണർ നൽകിയത്.

ചുമതല ഏറ്റെടുത്ത് മൂന്നാഴ്ച പിന്നിട്ടിട്ടും സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരു വിഭാഗം ജീവനക്കാരും വി.സി ക്ക് ഫയലുകൾ കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വി.സിയെ നിയമിച്ച നടപടികൾക്കെതിരെ ചാൻസലർ കൂടിയായ ഗവർണറെ എതിർകക്ഷിയാക്കിയാക്കി സർക്കാർ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ തീർപ്പാകുന്നതുവരെ വി.സിക്ക് ഫയലുകൾ കൈമാറരുതെന്നാണ് സിൻഡിക്കേറ്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.

സർവകലാശാലയിൽ ഭരണസ്തംഭനം ഉണ്ടാകാതിരിക്കാൻ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക ഭരണ രംഗത്തെ മികവും പരിശോധിച്ചാണ് ഗവർണർ, സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിൻ ഡയറക്ടർ ഡോ:സിസാ തോമസിന് വിസി യുടെ താൽക്കാലിക ചുമതല നൽകിയത്. സർക്കാർ ശുപാർശ ചെയ്ത ഡിജിറ്റൽ സർവകലാശാല വൈസ് ചാന്‍സര്‍ ഡോ: സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതറോയ് എന്നിവർ ചട്ട പ്രകാരം വി.സി പദവിയ്ക്ക് അർഹരല്ലെന്നും, പി.വി.സി കാലാവധി അവസാനിച്ച ഉദ്യോഗസ്ഥനാണെന്നതും കണക്കിലെടുത്താണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് വിസിയുടെ അധിക ചുമതല നൽകിയത്.

എന്നാൽ, നിലവിൽ സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കെട്ടികിടക്കുന്നില്ലെന്നും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരു തടസവുമില്ലെന്നും സർവകലാശാലയുടെ പ്രവർത്തനം കാര്യക്ഷമാണെന്നും രജിസ്ട്രാറുടെ നിർദേശപ്രകാരം സർവകലാശാല അഭിഭാഷകൻ ഗവർക്കെതിരെയുള്ള ഹർജി പരിഗണിക്കവേ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ആയിരക്കണക്കിന് എഞ്ചിനീയറിങ് വിദ്യാർഥികളുടെ ഭാവി രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ തകർക്കരുതെനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.

Tags:    
News Summary - 8,000 applications for graduation certificates are pending, students are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.