ദോഹ: തിങ്കളാഴ്ച ദോഹയിൽനിന്ന് കോഴിക്കോടേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്നത് ചൊവ്വാഴ്ച ഉച്ച 12.30ഓടെ. സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര മുടങ്ങിയ വിമാനം 24 മണിക്കൂർ വൈകിയാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്തത്. 180ഓളം യാത്രക്കാരാണ് യാത്ര മുടങ്ങിയതു കാരണം ഒരു ദിവസം ദോഹയിൽ കുടുങ്ങിയത്. തിങ്കളാഴ്ച ഉച്ച 12.25ന് ദോഹയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 376 വിമാനം പുറപ്പെടാൻ ഒരുങ്ങവെയാണ് യാത്ര റദ്ദാക്കിയത്. യാത്രക്കാർ വിമാനത്തിൽ കയറി, ഒന്നര മണിക്കൂറിലേറെ കഴിഞ്ഞശേഷം ഇവരെ തിരിച്ചിറക്കി വിമാനത്താവള ലോബിയിലെത്തിക്കുകയായിരുന്നു.
വൈകീട്ട് ആറിന് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും നടന്നില്ല. തുടർന്ന് രാത്രി ഏഴു മണിക്കു ശേഷമാണ് ഇവരെ ഹോട്ടലുകളിലേക്ക് മാറ്റുന്നത്. രാവിലെ എപ്പോൾ പുറപ്പെടും എന്നതിലും അനിശ്ചിതത്വമായി. ഒടുവിലാണ് ഉച്ചയോടെ വിമാനം പറന്നുയരുമെന്ന അറിയിപ്പ് ലഭിച്ചത്. സ്ത്രീകളും കുട്ടികളും രോഗികളും ഉൾപ്പെടെയുള്ളവരും അടിയന്തര ആവശ്യങ്ങൾക്കായി നാട്ടിലേക്ക് പുറപ്പെട്ടവരുമെല്ലാം സംഘത്തിലുണ്ടായിരുന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഒരു ദിവസത്തിലേറെ സമയം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നത്. ജൂലൈ രണ്ടാം വാരത്തിൽ ഇതേ വിമാനം ദോഹയിൽനിന്ന് 36 മണിക്കൂർ കഴിഞ്ഞാണ് പുറപ്പെട്ടത്. ടിക്കറ്റ് നിരക്കിന്റെ അമിതമായ വർധനക്കെതിരെ പ്രവാസി യാത്രക്കാരിൽനിന്ന് വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെ എയർലൈൻസിന്റെ യാത്രാമുടക്കം കൂടിയായതോടെ തീരാദുരിതം പേറുന്നത് മലയാളികൾ ഉൾപ്പെടെ യാത്രക്കാരാണ്.
‘നേരത്തെ എത്താൻ പുറപ്പെട്ടു; നാടണഞ്ഞത് ഒരു ദിവസം കഴിഞ്ഞ്’
ദോഹ: ആശുപത്രിയിൽ കഴിയുന്ന പിതാവിനരികിൽ എത്രയും വേഗത്തിലെത്തുന്നതിനായാണ് കൊടിയത്തൂർ സ്വദേശിയായ അസീസ് എം.എ തിങ്കളാഴ്ച രാവിലെ നാട്ടിലേക്ക് ടിക്കറ്റെടുത്തത്. ഉച്ചക്ക് 12.25ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിനായി രാവിലെയായിരുന്നു ടിക്കറ്റെടുത്തത്.
വൈകീട്ടുള്ള എയർ അറേബ്യ ഒഴിവാക്കി ഉച്ചക്കുള്ള എയർ ഇന്ത്യക്ക് ടിക്കറ്റ് എടുക്കുമ്പോൾ എത്രയും വേഗത്തിൽ പിതാവിനരികിലെത്തണമെന്നായിരുന്നു ഖത്തർ പ്രവാസിയായ അസീസിന്റെ ചിന്തകൾ. എന്നാൽ, തിങ്കളാഴ്ച പുറപ്പെട്ട ഇദ്ദേഹം, നാട്ടിലെത്തുന്നത് അനിശ്ചിതമായ കാത്തിരിപ്പും ടെൻഷനുകളുമെല്ലാം കടന്ന് ചൊവ്വാഴ്ച രാത്രിയോടെ മാത്രം.
അസീസിന്റെ മാത്രം അവസ്ഥയല്ല ഇത്. ശസ്ത്രക്രിയ കഴിഞ്ഞ് വീൽചെയറിൽ നാട്ടിലേക്ക് മടങ്ങുന്നവരും കുട്ടികൾ ഉൾപ്പെടെ കുടുംബസമേതം മടങ്ങുന്നവരുമെല്ലാമാണ് ഒരു ദിവസം തങ്ങളുടെ യാത്ര മുടങ്ങി പെരുവഴിയിലായത്. പലരും ധരിച്ച വസ്ത്രങ്ങളിൽ തന്നെ ഒരു ദിവസം ഖത്തറിൽ തങ്ങിയശേഷം നാട്ടിലേക്ക് മടിയോടെ മടങ്ങാൻ വിധിക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.