ദോഹ: ആറുമാസംകൊണ്ട് വൈവിധ്യമാർന്ന ഉള്ളടക്കംകൊണ്ട് അടയാളപ്പെടുത്തിയ ദോഹ അന്താരാഷ്ട്ര ഹോർട്ടികൾച്ചറൽ എക്സിബിഷന് പ്രൗഢഗംഭീരമായ കൊടിയിറക്കം. ഒക്ടോബർ രണ്ട് മുതൽ മാർച്ച് 28 വരെ നീണ്ടുനിന്ന എക്സിബിഷനിൽ 42.20 ലക്ഷം പേർ സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.
പ്രതീക്ഷിച്ചതിനേക്കാൾ ഏറെയാണ് എക്സ്പോയിലെ സന്ദർശക പ്രവാഹം. 179 ദിവസം നീണ്ടുനിന്ന എക്സ്പോയുടെ സമാപന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയാണ് സന്ദർശകരുടെ എണ്ണം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിക്കുമ്പോൾ 30 ലക്ഷം സന്ദർശകരെയാണ് അധികൃതർ പ്രതീക്ഷിച്ചതെങ്കിൽ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നതായിരുന്നു താമസക്കാരും വിദേശികളും ഉൾപ്പെടെ ആളുകളുടെ വരവ്. എക്സ്പോയിലെ 77 രാജ്യങ്ങളുടെ വൈവിധ്യമാർന്ന പവിലിയനുകളും സാംസ്കാരിക, കാർഷിക, കുടുംബ വിഷയങ്ങളിലെ പരിപാടികളും സന്ദർശകരെ ആകർഷിച്ചു.
സംഘാടനവും മികച്ച പ്രമേയങ്ങളുംകൊണ്ട് പ്രശംസ നേടിയ എക്സ്പോയിൽ ആറുമാസംകൊണ്ട് ഏഴായിരത്തോളം പരിപാടികളാണ് അരങ്ങേറിയത്. 54 രാജ്യങ്ങളുടെ ദേശീയ ദിനാഘോഷങ്ങൾ, 124 സമ്മേളനങ്ങളും സെമിനാറുകളും, മന്ത്രി-സർക്കാർ തലങ്ങളിലെ 198 പരിപാടികൾ, 600 സ്റ്റേജ് പരിപാടികൾ എന്നിവ ശ്രദ്ധേയമാക്കി.
‘ഹരിത മരുഭൂമി, മികച്ച പരിസ്ഥിതി’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ ആദ്യമായി മിഡിലീസ്റ്റ് രാജ്യത്ത് എത്തിയപ്പോൾ വൻ വിജയമായി പര്യവസാനിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സംഘാടകരും നടത്തിപ്പുകാരായ ബ്യൂറോ ഇന്റർനാഷനൽ ഡെസ് എക്സ്പോസിഷനും.
മരുഭൂവത്കരണത്തിനും പരിസ്ഥിതി പ്രത്യാഘാതങ്ങൾക്കുമെതിരായ ഗൾഫ് രാജ്യങ്ങളുടെ പോരാട്ടവും ആധുനിക പദ്ധതികളും പ്രദർശിപ്പിക്കാനും അവസരമായി. പരിസ്ഥിതി ബോധവത്കരണം, ആധുനിക കാർഷിക സംവിധാനങ്ങൾ, സാങ്കേതിക സൗകര്യങ്ങൾ, കാർഷിക മേഖലയിലെ പുതിയ കണ്ടെത്തലുകൾ എന്നിവ ഉൾക്കൊള്ളുന്ന 1727 ശിൽപശാലകളും ഇക്കാലത്തിനിടെ നടന്നു.
സർക്കാർ, സ്വകാര്യ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും ശ്രദ്ധേയമായ പങ്കാളിത്തം എക്സ്പോയുടെ വിജയത്തിന് വഴിയൊരുക്കിയെന്ന് മന്ത്രി അൽ അതിയ്യ പറഞ്ഞു. മന്ത്രിമാർ, ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു സമാപനം.
വിവിധ കലാപരിപാടികളും നൃത്തങ്ങളും ഡ്രോൺ ഷോയും അരങ്ങേറി. സംഘാടകർ, വളന്റിയർമാർ, പങ്കാളിത്തം വഹിച്ച പവിലിയനുകൾ എന്നിവരെ മുനിസിപ്പാലിറ്റി മന്ത്രി അഭിനന്ദിച്ചു. സമാപന ചടങ്ങിൽ അടുത്ത എക്സ്പോ ആതിഥേയ നഗരമായ ജപ്പാനിലെ യോകോഹമക്ക് പതാകയും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.