ദോഹ: സ്ഥാപനങ്ങൾക്കും കൂട്ടായ്മകൾക്കും ചാർട്ടർ വിമാനം എന്നത് താങ്ങാനാവാതായതോടെ കേരള സർക്കാറിന്റെ നീക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് പ്രവാസികൾ. വിമാന നിരക്ക് വർധനവിൽ പ്രവാസികൾക്ക് താങ്ങാവാൻ സംസ്ഥാനത്തിന് ഏതൊക്കെ തരത്തിൽ ഇടപെടാനാകും എന്നതുസംബന്ധിച്ച് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉന്നതതല അവലോകനയോഗം ചേർന്നിരുന്നു.
ഗൾഫ് മേഖലയിൽനിന്നും നാട്ടിലേക്കുവരുന്ന സാധാരണക്കാരായ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനായി ബജറ്റിലും തുക വകയിരുത്തിയിരുന്നു. ഇതിന്റെ തുടർനടപടി എന്ന നിലയിലാണ് അവലോകന യോഗം ചേർന്നത്. ഇന്ത്യയിൽ നിന്നുളള വിമാനക്കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽ നിന്നും ചാർട്ടേഡ് ഫ്ലൈറ്റുകൾ ലഭ്യമാണോ എന്നത് പരിശോധിക്കുമെന്ന് യോഗശേഷം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്റെ ആദ്യപടിയായി വിമാനക്കമ്പനികളുമായി പ്രാഥമിക ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിനായി സിയാൽ എം.ഡിയെയും നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിരിക്കുകയാണ്.
വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ചാർട്ടേഡ് വിമാനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനമുള്ള കമ്പനികളുമായാണ് ചർച്ച. പ്രാഥമിക ചർച്ചകൾക്കുശേഷം അനുമതിക്കായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിക്കും. വിമാനക്കമ്പനികളിൽനിന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്നും അനുകൂല നടപടി ഉണ്ടാവുകയും കേരള സർക്കാർ ഈ തീരുമാനവുമായി മുന്നോട്ടുപോവുകയും ചെയ്താൽ പ്രവാസികൾക്ക് വലിയ ഗുണമായിരിക്കും.
കേരളത്തിൽനിന്ന് ഗൾഫിലേക്ക് കപ്പൽ സർവിസ് പരിഗണിക്കുന്നതായി തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതും പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്യുന്നത്. ബേപ്പൂരിൽനിന്ന് യു.എ.ഇയിലേക്കാണ് കപ്പൽ പരിഗണിക്കുന്നതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.