യാംബു: പ്രാചീന സംസ്കാരങ്ങളെ സംബന്ധിച്ച അന്വേഷണങ്ങൾക്ക് വാതിലുകൾ തുറന്ന് 5000 വർഷം പഴക്കമുള്ള ശിലാഫലകങ്ങൾ ഗവേഷകർ കണ്ടെത്തി. വടക്കു പടിഞ്ഞാറൻ സൗദിയിൽ അൽജൗഫ് പ്രവിശ്യയിലെ അൽനഫൂദ് മരുഭൂമിയിലാണ് പൗരാണിക സംസ്കാരം പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടത്. ജര്‍മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ദ സയന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ ഒരു സംഘം ഗവേഷകരുടെ പങ്കാളിത്തത്തോടെ സൗദി ഹെറിറ്റേജ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉദ്ഖനനം നടത്തിയത്.
'ഗ്രീൻ അറേബ്യൻ പെനിൻസുല' എന്ന പദ്ധതിയുടെ ഭാഗമായി നടന്നതായിരുന്നു ഗവേഷണം. റിയാദിലെ കിങ് അബ്ദുൽ അസീസ് സർവകലാശാലയിലെയും ഇംഗ്ലണ്ടിലെ ഒാക്സ്ഫഡ് സർവകലാശാലയിലെയും നരവംശശാസ്ത്രജ്ഞർ ദൗത്യസംഘത്തിൽ ഉണ്ടായിരുന്നു. പഴക്കമേറിയ നീളമുള്ള ദീർഘചതുരാകൃതിയിലുള്ള ശിലാവസ്തുക്കളാണ് പുരാവസ്തു ഗവേഷകർ കണ്ടെത്തിയത്. ഇവ പുരാതനകാലത്തെ മാനവചരിത്രത്തെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ ഉപകരിക്കുമെന്ന് വിലയിരുത്തുന്നു. മണൽക്കൂനകൾ നിറഞ്ഞ അൽനഫൂദ് മരുഭൂമിയിൽ വർഷങ്ങൾക്കുമുമ്പ് നടത്തിയ ആദ്യ ഉദ്ഖനനത്തിൽ ഹോമോസാപ്പിയനുകളുടേതെന്നു കരുതപ്പെടുന്ന മനുഷ്യരുടെ ചില ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ജർമനിലെ നരവംശ ശാസ്ത്രജ്ഞനായ മൈക്കല്‍ പെട്രാഗ്ലിയയാണ് അന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയിരുന്നത്.
മനുഷ്യരുടെ പലായനങ്ങളെക്കുറിച്ചുള്ള വിസ്മയകരമായ ഉൾക്കാഴ്ചകൾ പകുത്തു നൽകുന്നതാണ് പുതിയ കണ്ടെത്തലുകളെന്ന് ശാസ്ത്രസംഘം അഭിപ്രായപ്പെട്ടു. പ്രാചീന സംസ്കാരത്തിെൻറ 104 ശിലാവസ്തുക്കളുടെ അപൂർവ ശേഷിപ്പുകൾ നഫൂദ് മരുഭൂമിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ടെത്താനായത് അന്വേഷണത്തിൽ പുതിയ വഴിത്തിരിവിലെത്താൻ പര്യാപ്തമായി. ചതുര രൂപത്തിൽ പരസ്പരം യോജിപ്പിക്കാനാവുന്ന ശിലാരൂപങ്ങൾ പഴമയുടെ നാൾവഴികൾ കണ്ടെത്താൻ ഉപകരിക്കുമെന്ന് ഗവേഷകർ പറയുന്നു. ശിലകളുടെ വിശദ പഠനത്തിലൂടെ സാംസ്കാരിക നാഗരികതയുടെ വഴിയടയാളങ്ങൾ കണ്ടെത്താനാവുമെന്ന കണക്കുകൂട്ടലുകളാണ് ശാസ്ത്രജ്ഞർക്കുള്ളത്. കല്ലുകൊണ്ടുള്ള അഥവാ ശിലകൾകൊണ്ടുള്ള ആയുധങ്ങളും ശിൽപങ്ങളും വസ്തുക്കളുമായിരുന്നു ചരിത്രാതീത കാലത്തെ മനുഷ്യർക്ക് പൊതുവെ കണ്ടെത്താറുള്ള പ്രത്യേകത. ഓരോ സംസ്കാരങ്ങളും ഉദയം കൊള്ളാൻ നിമിത്തമായതും ഭൂതകാലത്തെ അകക്കണ്ണിൽ കാണാനും പുതിയ ഗവേഷണം ഉപകരിക്കും. ചരിത്ര വായനയെ ആവേശകരമായ അനുഭവമാക്കാനും ഇത്തരം ശിലാവസ്തുക്കളുടെ കണ്ടെത്തലുകൾ ഏറെ സഹായകമാകുമെന്ന നിഗമനത്തിലാണ് നരവംശ ശാസ്ത്രജ്ഞമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.