ജി20 ഗ്ലോബൽ ഡിജിറ്റൽ ഹെൽത്ത് സമ്മേളനത്തിെൻറ സമാപന സെഷനിൽ സൗദി ആരോഗ്യ മന്ത്രി
ഡോ. തൗഫീഖ് അൽറബീഅ സംസാരിക്കുന്നു
ജിദ്ദ: രാജ്യത്ത് കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുതന്നെ അതിനെ നേരിടാൻ മുൻകരുതൽ സ്വീകരിച്ചിരുന്നുവെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. വെർച്വലായി നടന്ന ജി20 ഗ്ലോബൽ ഡിജിറ്റൽ ഹെൽത്ത് സമ്മേളനത്തിെൻറ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പകർച്ചവ്യാധിയെ നേരിടൽ, ഡിജിറ്റൽ ഹെൽത്ത് എന്നീ രണ്ട് വിഷയങ്ങളിലൂന്നിയാണ് രാജ്യത്ത് പ്രവർത്തനങ്ങൾ മുന്നോട്ട് നീക്കിയത്. പകർച്ചവ്യാധി നേരിടാൻ നിലവിലെ പല ഡിജിറ്റൽ ആപ്ലിക്കേഷനുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ബുക്കിങ്ങിനുള്ള 'മൗഇദ്'ഇതിലുൾപ്പെടും. ഇതുവഴിയുള്ള അപ്പോയ്മെൻറുകളുടെ എണ്ണം 51 ദശലക്ഷത്തിലധികം എത്തി. 12 ദശലക്ഷത്തിലധികമാളുകൾ ഇതിനകം ഇതിെൻറ ഗുണഭോക്താക്കളായി.
'സ്വിഹ'എന്ന വെർച്വൽ ആപ്ലിക്കേഷനുമുണ്ട്. ഡോക്ടർമാരുമായി മുഖാമുഖം ഇടപഴകാൻ സാധിക്കുന്നതാണിത്. ഒരു ചെലവുമില്ലാതെ രാജ്യത്തെ പൗരന്മാർക്ക് വിദേശത്തു നിന്നുപോലും ഇതുപയോഗപ്പെടുത്താൻ സാധിക്കും. ക്വാറൻറീനിൽ കഴിയുന്നവരുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന 'തത്മൻ'എന്നൊരു ആപ്ലിക്കേഷനും ഒരുക്കിയിരുന്നതായും മന്ത്രി പറഞ്ഞു. ആരോഗ്യ ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് രോഗപ്പകർച്ച സാധ്യത കുറക്കാനും മെഡിക്കൽ വിവരങ്ങൾ വിദൂര സംവിധാനത്തിൽ പങ്കിടാനും രോഗികൾക്ക് മരുന്നുകൾ നിർദേശിക്കാനും കഴിയുന്ന ആപ്ലിക്കേഷനുകൾ ഒരുക്കുന്നതിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
അതോടൊപ്പം വെർച്വൽ ക്ലിനിക്കുകളും തീവ്രപരിചരണ യൂനിറ്റുകളും നടപ്പാക്കാൻ ശ്രമം തുടങ്ങിട്ടുണ്ട്. ആരോഗ്യപരിപാലകൾക്ക് വിദൂര സംവിധാനം വഴി രോഗികളുമായി ബന്ധപ്പെടാം. റോബോട്ടുകൾ വഴിയും വിദൂര കൺസൽറ്റേഷൻ സാധ്യമാകും. ആരോഗ്യ പ്രോേട്ടാകോളുകളും മാർഗനിർദേശങ്ങളും യഥാസമയം ആളുകളെ അറിയിക്കാനുള്ള ആപ്ലിക്കേഷനുകളും ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. അസാധാരണ സാഹചര്യത്തിൽ ഡിജിറ്റൽ ഉപകരണങ്ങൾ ആരോഗ്യ സുരക്ഷക്ക് സഹായിച്ചിട്ടുണ്ട്. ഹജ്ജിെൻറ വിജയത്തിലും ഇതിന് വലിയ പങ്കുണ്ട്. തീർഥാടകർക്ക് ഇലക്ട്രോണിക് കൈവളകൾ നൽകിയിരുന്നു. ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാതെ ഹജ്ജ് പൂർത്തിയാക്കാൻ സാധിച്ചു. ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ ഫലപ്രദമായ ഉപകരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലെ ആരോഗ്യ വകുപ്പും ജി20 സൗദി സെക്രേട്ടറിയറ്റും അന്താരാഷ്ട്ര സ്ട്രാറ്റജിക് കമ്പനികളുടെ സഹായത്തോടെയാണ് രണ്ടു ദിവസം നീണ്ടുനിന്ന സമ്മേളനം സംഘടിപ്പിച്ചത്.
ആരോഗ്യ സംരക്ഷണം, പൊതുജനാരോഗ്യം, ഡിജിറ്റൽ ആരോഗ്യം, പകർച്ചവ്യാധികളെ നേരിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന അക്കാദമിക്, ബിസിനസ് സ്ഥാപനങ്ങൾ എന്നിവയുടെ മേധാവികൾ സമ്മേളനത്തിൽ പെങ്കടുത്തു. ഡിജിറ്റൽ യുഗത്തിൽ പകർച്ചവ്യാധികളെ എങ്ങനെ നേരിടാമെന്നാണ് പ്രധാനമായും ചർച്ച ചെയ്തത്. ആവശ്യമായ സാേങ്കതിക വിദ്യ ഉപയോഗിച്ച് ആരോഗ്യ പരിപാലന സംഘടനകളെ ശാക്തീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിജിറ്റൽ ഹെൽത്ത് സമ്മേളനം അവസാനിച്ചത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി 1,35,000ത്തിലധികം പേർ സമ്മേളനത്തിൽ രജിസ്റ്റർ ചെയ്തിരുന്നതായും ഇതിനും പുറമെ മൂന്ന് ലക്ഷത്തിലധികമാളുകൾ സമൂഹ മാധ്യമ ചാനലുകളിലൂടെ സാക്ഷികളായിട്ടുണ്ടെന്നും നാഷനൽ ഗാർഡ് മന്ത്രാലയ ആരോഗ്യകാര്യ സി.ഇ.ഒ ഡോ. ബന്ദർ ബിൻ അബ്ദുൽ മുഹ്സിൻ അൽഖനാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.