ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ശറഫിയ ഫദ്ൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉനൈസ് പാപ്പിനിശ്ശേരി സംസാരിക്കുന്നു
ജിദ്ദ: സോഷ്യൽ മീഡിയയിലെ വിനോദങ്ങളുടെ അതിപ്രസരണം കാരണമായി മനുഷ്യരുടെ ബന്ധങ്ങളിൽ സാരമായ വിള്ളലുകൾ ഉണ്ടാകുന്നതായി ഉനൈസ് പാപ്പിനിശ്ശേരി അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്റർ ശറഫിയ ഫദ്ൽ ഓഡിറ്റോറിയത്തിൽ ബുധനാഴ്ചകളിലും നടത്തിവരുന്ന ലേൺ ദ ഖുർആൻ പഠന പദ്ധതിയുടെ ഭാഗമായുള്ള പഠിതാക്കൾക്കായി സംഘടിപ്പിച്ച ഉദ്ബോധന ക്ലാസിൽ ‘അല്ല മനുഷ്യരേ, മടങ്ങാനായില്ലേ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ കാലഘട്ടത്തിൽ ഭൂരിപക്ഷം പേർക്കും ഒറ്റക്കിരിക്കാനാണ് താല്പര്യം.
മറ്റുള്ളവരുമായി കൂടിച്ചേരാനോ പരസ്പരം സംസാരിക്കാനോ ആർക്കും സമയമില്ല. തിന്മകളുടെ ലോകത്തേക്ക് ആനയിക്കുന്ന സോഷ്യൽ മീഡിയകളിൽ അഭിരമിക്കുമ്പോൾ സമയം പോകുന്നത് ആരും ശ്രദ്ധിക്കാറില്ല. മനുഷ്യരെ നന്മയുടെ വഴിയിൽനിന്ന് തെറ്റിക്കുന്നത് അവന്റെ മനസ്സും സാഹചര്യങ്ങളും പിശാചുമാണ്. അതിനാൽ തെറ്റുകളിലേക്ക് വഴുതിവീഴുന്ന സാഹചര്യങ്ങളെ ബോധപൂർവം ഒഴിവാക്കേണ്ടതുണ്ട്. മനുഷ്യരെ വഴിതെറ്റിക്കുമെന്ന് ശപഥം ചെയ്ത പിശാചിന്റെ ദുർബോധനങ്ങളെ കരുതിയിരിക്കണം. മനുഷ്യരുടെ ആജന്മശത്രുവായ അവന്റെ ചതിക്കുഴികളെ സൂക്ഷിച്ചില്ലെങ്കിൽ തീരാനഷ്ടത്തിലായി തീരുമെന്ന് അദ്ദേഹം സദസ്യരെ ഓർമപ്പെടുത്തി.
വിലപ്പെട്ട സമയം ഒരിക്കലും നഷ്ടപ്പെടുത്തരുത്. സോഷ്യൽ മീഡിയകളിലും മറ്റു വിനോദങ്ങളിലുമായി അനാവശ്യമായി കളഞ്ഞുകുളിക്കുന്ന സമയം ഒരിക്കലും തിരിച്ചുലഭിക്കാത്തതാണ്. നന്മകൾ നശിച്ചുകൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ വിശ്വാസികൾ പ്രബോധന മേഖലയിൽ സജീവമാകേണ്ടതിന്റെ ആവശ്യകത വശ്യമായ ഖുർആൻ പാരായണത്തിന്റെ അകമ്പടിയോടെ അദ്ദേഹം വിശദീകരിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.