റിയാദ്: ‘തുവൈഖ് ശിൽപം 2023’ എന്ന അന്താരാഷ്ട്ര ശിൽപകലാമേളക്ക് റിയാദിൽ തുടക്കം. റിയാദ് നഗരത്തിന് വടക്ക് ദറഇയയിലെ ജാക്സൺ ഡിസ്ട്രിക്ടിൽ ദുർറത്തുൽ റിയാദ്, റിയാദ് ആർട്ട് സ്പേസ് എന്നീ രണ്ടിടങ്ങളിലാണ് ‘മൈത്രിയുടെ ഊർജം’ എന്ന പേരിലുള്ള മേളക്ക് അരങ്ങൊരുങ്ങിയിരിക്കുന്നത്. റിയാദ് ആർട്ട് ഗാലറിയാണ് സംഘാടകർ. ശിൽപകലയുമായി ബന്ധപ്പെട്ട് 65 ലധികം പരിപാടികളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ഈ മാസം എട്ടു മുതൽ ഫെബ്രുവരി 10 വരെയാണ് നാലാമത് അന്താരാഷ്ട്ര ശിൽപകല മേളയും സമ്മേളനവും. മേളയിൽ കലാകാരന്മാർ ഒരുക്കുന്ന സൃഷ്ടികൾ ഇതേ വേദികളിൽ ഫെബ്രുവരി അഞ്ചുമുതൽ 10 വരെ പ്രദർശിപ്പിക്കും.
ശിൽപങ്ങൾ രൂപപ്പെടുത്തുന്ന കലാവിരുതിന്റെ ശിൽപശാലയാണ് പ്രധാന പരിപാടി. നിരവധി കലാകാരന്മാർ ശിൽപങ്ങൾ ഒരുക്കും. സ്കൂൾ വിദ്യാർഥികളുടെ സന്ദർശനവും ശിൽപകലയുമായി ബന്ധപ്പെട്ട സമ്മേളനവും പാനൽ ചർച്ചകളും ഇതോടൊപ്പം നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ ശിൽപികളും കലാകാരന്മാരും പങ്കെടുക്കുന്നുണ്ട്. പരിപാടികളിൽ പങ്കെടുക്കാൻ റിയാദ് ആർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി സീറ്റുകൾ ബുക്ക് ചെയ്യാനാവും.
വൈവിധ്യമാർന്ന രീതിയിൽ വ്യത്യസ്ത പദാർഥങ്ങൾ ഉപയോഗിച്ച് ശിൽപങ്ങൾ ഉണ്ടാക്കുന്നതിനുള്ള ശിൽപശാലകൾ കലാവിദ്യാർഥികൾക്കായി നടക്കുന്നുണ്ട്. തുടക്കക്കാർക്കും ഇൻറർമീഡിയറ്റ് തലങ്ങളിലുള്ളവർക്കും ഇതിൽ പങ്കെടുക്കാനാവും. പ്രധാനപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിൽപകലയുടെയും സമകാലിക കലയുടെയും വിഷയങ്ങൾ ചർച്ചകളിൽ കൈകാര്യം ചെയ്യും. മേഖലയിലെ പ്രമുഖ വിദഗ്ധരും കലാകാരന്മാരും പങ്കെടുക്കും.
ഗ്രാനൈറ്റ്, റിയാദ് സ്റ്റോൺ എന്നിവയിൽ നിന്നുള്ള കല്ലുകൾ ഉപയോഗിച്ച് കലാകാരന്മാർ ഫെബ്രുവരി രണ്ടുവരെ അവരുടെ ശിൽപങ്ങൾ നിർമിക്കുന്നത് തുടരും. ഫെബ്രുവരി അഞ്ചുമുതൽ ഫെബ്രുവരി 10 വരെ ഫോറത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഇവയുടെ അന്തിമ രൂപങ്ങൾ പ്രദർശിപ്പിക്കും. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ സന്ദർശകർക്ക് ശിൽപങ്ങൾ കാണാൻ കഴിയും. മേള നഗരിയിൽ പ്രവേശനത്തിന് മുൻകൂർ ബുക്കിങ് ആവശ്യമില്ല. എന്നാൽ, റിയാദ് ആർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി (https://riyadhart.sa/en/tuwaiq-sculpture/) ശിൽപശാലകളിലും പാനൽ ചർച്ചകളിലും പങ്കെടുക്കാൻ ടിക്കറ്റുകൾ ആവശ്യമാണ്.
2019ൽ സൽമാൻ രാജാവ് പ്രഖ്യാപിച്ച നാല് പ്രധാന റിയാദ് പദ്ധതികളിൽ ഒന്നായി കണക്കാക്കുന്ന ‘റിയാദ് ആർട്ട്’ പദ്ധതിയുടെ പ്രോഗ്രാമുകളിലൊന്നാണ് തുവൈഖ് അന്താരാഷ്ട്ര ശിൽപ ഫോറം. പ്രാദേശികവും അന്തർദേശീയവുമായ കലാകാരന്മാർ ഒത്തുചേരുന്ന വേദിയും സർഗാത്മകമായ കലാസൃഷ്ടികൾ അവതരിപ്പിക്കാനുള്ള ആഗോള കലാരംഗത്തെ പ്രധാന വാർഷിക പരിപാടിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.