ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ജിദ്ദയിൽ സ്വീകരിച്ചപ്പോൾ
റിയാദ്: ഔദ്യോഗിക സന്ദർശനത്തിന് സൗദിയിലെത്തിയ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നൽകിയത് ഊഷ്മള വരവേൽപ്. ഏഴുവർഷത്തെ അകൽച്ചക്ക് ശേഷം അടുത്ത ഇരുരാജ്യങ്ങളുടെയും സ്നേഹവായ്പ് പ്രതിഫലിപ്പിക്കുന്നതായിരുന്നു ജിദ്ദയിലെ അൽസലാമ കൊട്ടാരത്തിൽ ഇന്ന് നടന്ന സ്വീകരണം.
ഔദ്യോഗിക സന്ദർശനത്തിന് തുടക്കമിട്ട് വ്യാഴാഴ്ച റിയാദിലെത്തിയ ഇറാനിയൻ മന്ത്രി ഇന്ന് ജിദ്ദയിൽ കിരീടാവകാശിയെ ചെന്നുകാണുകയായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇറാനിയൻ പ്രസിഡൻറ് ഇബ്രാഹിം റൈസിയുടെ അനുമോദനവും ആശംസയും മന്ത്രി അബ്ദുല്ലാഹിയാൻ സ്വീകരണ വേളയിൽ കൈമാറി. സൗദിയും ഇറാനും തമ്മിലുള്ള ബന്ധവും ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള ഭാവി അവസരങ്ങളും അവ വികസിപ്പിക്കാനുള്ള വഴികളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു.
കൂടാതെ പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ സാഹചര്യങ്ങളും സംഭവവികാസങ്ങളും ചർച്ച ചെയ്തു. സ്വീകരണ വേളയിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല, ഇറാനിയൻ വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. അലി റിസ ഇനായത്തി, പ്രോട്ടോക്കോൾ വിങ് ഡയറക്ടർ ജനറൽ മുഹ്സിൻ മുർത്വസൈ, റിയാദിലെ ഇറാനിയൻ എംബസി ഷാർഷെ ദഫെ ഹസൻ സാൻകര ബർകോനി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.