കഅ്ബയെ പുതിയ കിസ്വ അണിയിക്കുന്നത് ശനിയാഴ്ച

ജിദ്ദ: കഅ്ബയെ പുതിയ കിസ്വ (ആവരണം) അടുത്ത ശനിയാഴ്ച അണിയിക്കും. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസിന്റെ മേൽനോട്ടത്തിലാവും പഴയ കിസ്വ മാറ്റി പുതിയ കിസ്വ അണിയിക്കൽ. കിസ്വ നിർമാണ ഫാക്ടറിയിലെ വിദഗ്ധരായ 166 പേർ കിസ്വ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നിർവഹിക്കും.

ഇക്കഴിഞ്ഞ ഹജ്ജ് വേളയിലാണ് കിസ്വ കൈമാറ്റ ചടങ്ങ് നടന്നത്. സൽമാൻ രാജാവിനുവേണ്ടി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ആണ് കഅ്ബയുടെ മുതിർന്ന പരിചാരകനായ ഡോ. സ്വാലിഹ് ബിൻ സൈനുൽ ആബിദീൻ അൽസുബൈത്തിക്ക് കിസ്വ കൈമാറിയത്. ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ കഅ്ബയെ പരിപാലിക്കുന്നതിലും അവിടെയെത്തുന്ന മുസ്ലിംകൾക്ക് സേവനം നൽകുന്നതിലും അതീവ താൽപര്യവും ശ്രദ്ധയുമാണ് ഭരണകൂടം നൽകുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

കഅ്ബയുടെ പഴയ കിസ്വ എടുത്തു മാറ്റി പുതിയത് അണിയിക്കും. കിസ്‍വ നാല് ഭാഗങ്ങളായാണുള്ളത്. കൂടാതെ വാതിൽ കർട്ടനുമുണ്ട്. ഇതെല്ലാമടങ്ങുന്ന കിസ്വയാണ് അണിയിക്കുകയെന്ന് ഹറം കാര്യ അണ്ടർ സെക്രട്ടറി ഡോ. സഅദ് ബിൻ മുഹമ്മദ് മുഹൈമിൻ പറഞ്ഞു. 



200ഓളം പേർ കഅ്ബയുടെ കിസ്വ നിർമാണത്തിനായി കിങ് അബ്ദുൽ അസീസ് കിസ്വ കോംപ്ലക്സിൽ ജോലി ചെയ്യുന്നുണ്ട്. കിസ്‍വയുടെ ഡൈയിങ്, ഓട്ടോമാറ്റിക് നെയ്ത്ത്, മാനുവൽ നെയ്ത്ത്, പ്രിൻറിങ്, ബെൽറ്റ് നിർമാണം, സ്വർണനൂൽ കൊണ്ടുള്ള എംബ്രോയ്ഡറി എന്നീ ജോലികൾ നിർവഹിക്കാൻ അതത് വകുപ്പുകൾ തന്നെ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉൾപ്പെടുന്നതാണ് തയ്യൽ, അസംബ്ലി വകുപ്പ്. മെഷീന് 16 മീറ്റർ നീളമുണ്ട്. കമ്പ്യൂട്ടർ സംവിധാനത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. ലബോറട്ടറി, ഭരണനിർവഹണം, ഗുണനിലവാര പരിശോധന, തൊഴിലാളികളുടെ ക്ഷേമകാര്യം, തൊഴിൽ സുരക്ഷ തുടങ്ങിയ അനുബന്ധ വകുപ്പുകളുമുണ്ട്. കറുത്ത ചായം പൂശിയ ഏകദേശം 670 കിലോഗ്രാം പട്ടും 120 കിലോഗ്രാം സ്വർണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - Kaaba will be clothed with a new Kiswa on Saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.