ദുരിതത്തിലായ ഇന്ത്യൻ തൊഴിലാളികൾ
റിയാദ്: തങ്ങൾ നേരിടുന്ന തൊഴിൽ ചൂഷണത്തിനെതിരെ ഒമ്പത് ഇന്ത്യൻ തൊഴിലാളികൾ റിയാദിലെ ഇന്ത്യൻ എംബസിയെ സമീപിച്ചു. തലസ്ഥാന നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെ ബംബാനിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിക്ക് കീഴിലെത്തിയവരാണ് കൊടിയ ദുരിതത്തിലായിരിക്കുന്നത്.
കെട്ടിടങ്ങളിലെ പ്ലാസ്റ്ററിങ് ജോലിക്കായാണ് തൊഴിലാളികളെ കൊണ്ടുവന്നത്. ശമ്പളം നൽകാതെയും അത് ചോദിച്ചപ്പോൾ താമസസ്ഥലത്തേക്കുള്ള ജല വിതരണം തടഞ്ഞും തൊഴിലുടമ പീഡിപ്പിക്കുകയാണേത്ര. ഭക്ഷണമോ കുടിവെള്ളമോ ഇല്ലാതെ ബുദ്ധിമുട്ടുന്നതായും തൊഴിലാളികൾ പരാതിയിൽ പറയുന്നു.
നാല് ഉത്തരാഖണ്ഡ് സ്വദേശികളും മൂന്ന് ഉത്തർപ്രദേശുകാരും ഒരു മലയാളിയും ഒരു തമിഴ്നാട്ടുകാരനുമാണ് പരാതിയുമായി എംബസിയെ സമീപിച്ചത്. ഒന്നര വർഷം മുതൽ നാലുമാസം വരെയുള്ള വ്യത്യസ്ത ഘട്ടങ്ങളിലായാണ് തൊഴിലാളികളെ സൗദിയിൽ എത്തിച്ചിട്ടുള്ളത്. ഒന്നര വർഷം മുമ്പ് കമ്പനിയിൽ എത്തിയ മലപ്പുറം സ്വദേശി രഞ്ജുവിന്റെയും മൂന്ന് ഉത്തരാഖണ്ഡുകാരുടെയും ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് ആറുമാസം പിന്നിട്ടു.
നാലുമാസം മുമ്പ് എത്തിയ നാല് ഉത്തർപ്രദേശുകാരായ തൊഴിലാളികൾക്ക് ഇതുവരെ ഇഖാമ പോലും നൽകിയിട്ടില്ല.തുടക്കം മുതലേ രണ്ടുമാസത്തെ ഇടവേളയിൽ ആയിരുന്നു ശമ്പളം നൽകിയിരുന്നത്. പിന്നീട് അഞ്ചുമാസം വരെ ശമ്പളം ലഭിക്കാതായപ്പോൾ തൊഴിലാളികൾ പണിമുടക്കി. എംബസിയിൽ നിന്നും അറിയിച്ചതിനെ തുടർന്ന് റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യവിഭാഗം തൊഴിലാളികളുടെ താമസസ്ഥലം സന്ദർശിക്കുകയും നിജസ്ഥിതി ബോധ്യപ്പെടുകയും ചെയ്തു.
തുടർന്ന് താമസസ്ഥലത്ത് വെള്ളമെത്തിക്കുകയും ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള അവശ്യ സഹായങ്ങൾ എത്തിച്ചു നൽകുകയും ചെയ്തു. ശുമൈസിയിലെ പെർഫക്ട് ഫാമിലി ട്രേഡിങ് കമ്പനിയുടെ സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഭക്ഷണസാധനങ്ങൾ എത്തിച്ചത്.
എംബസിയെ വിവരങ്ങൾ ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ വേഗത്തിലാക്കാനുള്ള ഇടപെടൽ നടത്തുകയും ചെയ്തു. തൊഴിൽ ചെയ്യുന്നത് നിർത്തിയ സാഹചര്യത്തിൽ ഏതുസമയവും റൂമിൽനിന്നും സ്പോൺസർ ഇറക്കിവിടുമെന്ന ഭയത്തിലാണ് തൊഴിലാളികൾ ഓരോ നിമിഷവും കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.