ജിദ്ദ: ‘വഴിതെറ്റുന്ന യുവത, വഴി കാണിക്കുന്ന ഇസ്ലാം’ വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച പരിപാടിയിൽ ഒ.പി. നൗഷാദ് പ്രഭാഷണം നടത്തി. സോഷ്യൽ മീഡിയയുടെ അമിതോപയോഗവും തെറ്റായ കൂട്ടുകെട്ടുകളും ഇന്നത്തെ യുവതലമുറയെ നേരായ മാർഗത്തിൽനിന്ന് വഴിതെറ്റിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുവാക്കളുടെ വഴിതെറ്റിയ ജീവിതത്തിന് പരിഹാരം ഇസ്ലാമാണ്. ‘എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സമൂഹമാധ്യമത്തിൽ അർമാദിക്കുന്ന യുവത ഇസ്ലാമിന്റെ മഹനീയതയെക്കുറിച്ച് പഠിക്കാൻ സമയം കണ്ടെത്തണം. ശരീരത്തിന്റെ നിയന്ത്രണാധികാരം ദൈവത്തിന് വിട്ടുകൊടുക്കുമ്പോള്‍ കുറേക്കൂടി വിശാലമാകുന്നു. തന്റെ ശരീരംകൊണ്ട് തനിക്ക് മാത്രമല്ല ഉപകാരം കിട്ടേണ്ടതെന്നും തന്റെ ഇണക്കും കുടുംബത്തിനും സമൂഹത്തിനും ഭാവിതലമുറക്കുമെല്ലാം കിട്ടണമെന്നും വരുമ്പോള്‍ ആ ദര്‍ശനത്തിന് മാറ്റുകൂടുന്നു. അതോടൊപ്പം വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് ഇസ്ലാം മുന്തിയ പരിഗണന നല്കുന്നു. ഇസ്ലാമില്‍ മനുഷ്യ സ്വാതന്ത്ര്യത്തിന് ചില അതിരുകളും നിശ്ചയിച്ചിട്ടുണ്ട്.
ആ അതിരുകള്‍ ഭേദിക്കപ്പെടുമ്പോള്‍ മനുഷ്യബന്ധങ്ങളുടെയും സാമൂഹിക ബോധങ്ങളുടെയും അടിവേരിളകും. അതിനാൽ യുവാക്കൾ ധാർമികമായ വഴി അന്വേഷിക്കുകയും സമർപ്പണത്തിന്റെ ദൈവശാസ്ത്രം പുൽകാൻ മുന്നോട്ടുവരുകയും ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി സ്വാഗതവും നൂരിഷ വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.