യാംബു: ടിക് ടോക്കോ മറ്റു സമൂഹ മാധ്യമങ്ങളോ ദുരുപയോഗം ചെയ്ത് ആളുകളെ വഞ്ചിക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സൗദി പബ്ലിക് പ്രോസിക്യൂഷൻ 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കുന്നു. സൈബർ വിദഗ്ധർ ഉൾക്കൊള്ളുന്ന സംഘം സമൂഹമാധ്യമ ഇടപാടുകൾ നിരീക്ഷിക്കും. കണ്ടെത്തിയാൽ ഉടൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ എടുക്കും. അനധികൃത ധനസമാഹരണത്തിനുള്ള പ്രധാന ഉപകരണമായി ടിക് ടോക് ദുരുപയോഗംചെയ്യുന്നതും നിരീക്ഷണ പരിധിയിൽ വരും.
സമൂഹമാധ്യമങ്ങൾവഴി നൽകുന്ന വിവര ഉള്ളടക്കത്തിന് സംരക്ഷണം നൽകുക, സൈബർ നിയമ അവബോധം വർധിപ്പിക്കുക, പൊതു താൽപര്യം, ധാർമികത എന്നിവ സംരക്ഷിക്കുക, ഇൻറർനെറ്റ് വഴി നൽകുന്ന ഉള്ളടക്കത്തിെൻറ സുരക്ഷിതമായ ഉപയോഗത്തിന് ഭീഷണി ഉയർത്തുന്നവരെ നേരിടുക എന്നിവയാണ് നിരീക്ഷണം ശക്തമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ‘സൈബർ ക്രൈം’ രാജ്യത്ത് ശിക്ഷാർഹമായ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ അഞ്ചു വർഷത്തിൽ കൂടാത്ത തടവോ 30 ലക്ഷം റിയാലിൽ കൂടാത്ത പിഴയോ രണ്ടുംകൂടിയോ ആണ്.
അറസ്റ്റ് ആവശ്യമാകുന്ന പ്രധാന കുറ്റകൃത്യങ്ങളിലൊന്നാണ് ഇത്. സൈബർ ക്രൈം വിരുദ്ധ നിയമത്തിെൻറ ലക്ഷ്യങ്ങളിലൊന്നാണ് പൊതുതാൽപര്യവും പൊതുധാർമികതയും സംരക്ഷിക്കുക എന്നത്. തീവ്രവാദപ്രചാരണം ലക്ഷ്യംവെച്ച് വ്യാജമോ മ്ലേച്ഛമോ ആയ വാർത്തകൾ, പ്രസ്താവനകൾ, കിംവദന്തികൾ അല്ലെങ്കിൽ തത്തുല്യമായ മറ്റെന്തെങ്കിലും പ്രക്ഷേപണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യൽ എന്നിവ ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. തീവ്രവാദ കുറ്റകൃത്യങ്ങൾ തടയുന്നതിനും അതിന് ധനസഹായം നൽകുന്നതിനുമുള്ള നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം പിഴകൾ നേരിടേണ്ടിവരും. ഒന്നുമുതൽ അഞ്ചുവരെ വർഷം തടവും ലഭിക്കും.
വിവര ശൃംഖലയിലൂടെയോ കമ്പ്യൂട്ടറിലൂടെയോ ക്രമസമാധാനം, മതമൂല്യങ്ങൾ, പൊതുധാർമികത, സ്വകാര്യജീവിതത്തിെൻറ പവിത്രത എന്നിവയെ തകർക്കുന്ന വസ്തുക്കൾ നിർമിക്കുകയോ തയാറാക്കുകയോ അയക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്നവർക്ക് പരമാവധി അഞ്ചുവർഷം തടവും പിഴയും ലഭിക്കും. അശ്ലീല ശൃംഖലകളുമായി ബന്ധപ്പെട്ട മെറ്റീരിയലുകളും ഡേറ്റയും സൃഷ്ടിക്കുന്നതുൾപ്പെടെ ഏതെങ്കിലും വിവര കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഓരോ വ്യക്തിക്കും അഞ്ചു വർഷത്തിൽ കൂടാത്ത തടവോ അല്ലെങ്കിൽ 30 ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ശിക്ഷിക്കപ്പെടുമെന്ന് സൈബർ ക്രൈംവിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ ആറ് വ്യക്തമാക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.