ദുബൈ: വിവിധ വകുപ്പുകളുമായുള്ള നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യകളുടെ ഏകീകരണം വ്യാപിപ്പിച്ച് ദുബൈ പൊലീസ്. 29 ഭരണനിർവഹണ വിഭാഗങ്ങളിലേക്കു കൂടിയാണ് എ.ഐ സാങ്കേതിക വിദ്യയുടെ ഉപയോഗം വ്യാപിപ്പിക്കുന്നത്. ദുബൈയുടെ സുരക്ഷ ചട്ടക്കൂടുകൾ ശക്തമാക്കുന്നതോടൊപ്പം ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സമയവും പ്രയത്നവും കുറക്കുകയാണ് ലക്ഷ്യം.
പുതിയ സംരംഭം സമൂഹത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുകയും കുറ്റകൃത്യങ്ങൾ തടയുകയും ചെയ്യും. അതോടൊപ്പം ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് വർധിപ്പിക്കാനും അതുവഴി ദുബൈ പൊലീസിലുള്ള ജനങ്ങളുടെ വിശ്വാസം കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കുമെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടർ മേജർ ജനറൽ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.
ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനായി എ.ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ആപ് ദുബൈ പൊലീസ് നേരത്തെ വികസിപ്പിച്ചിരുന്നു. അപകടങ്ങളെ വിലയിരുത്തി മനുഷ്യ ഇടപെടൽ ഇല്ലാതെ തന്നെ ഡ്രൈവർമാർക്ക് അടിയന്തര റിപ്പോർട്ട് കൈമാറുന്നതിന് ഇത് സഹായകരമാണ്. നടപടികൾ കുറച്ച് ഏഴ് മണിക്കൂറിനുള്ളിൽ അപകടത്തിന്റെ റിപ്പോർട്ട് നൽകാൻ ആപ്പിന് സാധിക്കുമെന്നും ഖാലിദ് നാസർ അൽ റസൂഖി കൂട്ടിച്ചേർത്തു.
വാഹനങ്ങളുടെ മുൻകാല റിപ്പോർട്ട് ലഭിക്കുന്ന ‘വെഹിക്ക്ൾ ഹിസ്റ്ററി റെക്കോഡ്’, ഉപഭോക്താക്കളുമായി ഇംഗ്ലീഷ്, അറബിക് ഭാഷയിൽ സംവദിക്കാൻ കഴിയുന്ന ‘അംന’ എന്നീ ആപ്പുകളും പൊലീസ് വികസിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.