റിവേഴ്സ് വെൻഡിങ് മെഷീൻ
അബൂദബി: ഉമ്മുൽ ഇമാറാത്ത് പാർക്ക്, സായിദ് അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങി അബൂദബിയിലെ പ്രധാന കേന്ദ്രങ്ങളിലായി 25 റിവേഴ്സ് വെൻഡിങ് മെഷീനുകൾ (ആർ.വി.എം) സ്ഥാപിച്ച് തദ്വീർ ഗ്രൂപ്. കാലിയായ പ്ലാസ്റ്റിക് കുപ്പികളും അലൂമിനിയം കാനുകളും റിവേഴ്സ് വെൻഡിങ് മെഷീനുകളിൽ നിക്ഷേപിച്ച് പൊതുജനങ്ങൾക്ക് പോയന്റുകൾ നേടാം. വിവിധ സ്റ്റോറുകളിൽ ഈ പോയന്റുകൾ റിഡീം ചെയ്യാൻ പൊതുജനങ്ങൾക്ക് സാധിക്കും. തദ്വീർ റിവാർഡ്സ് ആപ്പിനും തുടക്കം കുറിച്ചിട്ടുണ്ട്.
ആർ.വി.എമ്മിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പിയും അലൂമിനിയം കാനും മെഷീൻ ഞെരിച്ചമർത്തുകയും ഇനം തിരിച്ച് ഇവ പുനരുൽപാദനത്തിനായി സൂക്ഷിക്കുകയും ചെയ്യും. ഇവ നൽകുന്നതിനനുസരിച്ച് പണമോ അല്ലെങ്കിൽ പോയന്റോ പ്രതിഫലമായി ലഭിക്കും. പരിസ്ഥിതി സംരക്ഷണത്തിനുള്ള എളുപ്പ മാർഗമായാണ് ആർ.വി.എമ്മുകൾ സ്ഥാപിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തദ്വീർ ആർ.വി.എമ്മുകളും തദ്വീർ റിവാർഡ്സ് ആപ്പും റീസൈക്ലിങ് പ്രക്രിയയെ വിപ്ലവകരമാക്കുന്നതിനുള്ള അവസരമാണെന്ന് തദ്വീർ ഗ്രൂപ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ അലി അൽ ധാഹിരി പറഞ്ഞു.
ചാക്രിക സമ്പദ്ഘടനയെ പ്രോത്സാഹിപ്പിക്കുന്നതിന് സമാന മനസ്കരായ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും യു.എ.ഇയുടെ സുസ്ഥിരതാ അജണ്ടക്ക് സംഭാവന നൽകുമെന്നും പറഞ്ഞ അദ്ദേഹം 2030ഓടെ മാലിന്യനിക്ഷേപത്തിലെ 80 ശതമാനത്തെയും വഴിതിരിച്ചുവിടുകയെന്നതാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. അബൂദബിയുടെ റീസൈക്ലിങ് ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിന് നവീന പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനായി തദ് വീറുമൊത്ത് സഹകരിച്ചുവരികയാണെന്ന് അഡ്നക് ഗ്രൂപ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ ഹുമൈദ് അൽ ദാഹിരി പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ സുസ്ഥിര പ്രവർത്തനങ്ങൾക്കായി തദ്വീർ ഗ്രൂപ്പും അഡ്നെക് ഗ്രൂപ്പും ഏപ്രിൽ മാസത്തിൽ ധാരണപത്രം ഒപ്പിട്ടിരുന്നു. ഏപ്രിലിൽ നടന്ന പത്താമത് ഇകോ വേസ്റ്റ് എക്സിബിഷനിലായിരുന്നു തദ്വീർ ഗ്രൂപ് ആർ.വി.എമ്മുകൾ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.