ഇന്ത്യയുടെ വിചാരണ അധികാരം ഉറപ്പിച്ചാല്‍ നാവികന്‍ തിരിച്ചുവരും –കേന്ദ്രം

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതിയായ നാവികന്‍ ഗിറോണിനെ ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിച്ച യു.എന്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീംകോടതിയുടെ അധികാരം ചോദ്യം ചെയ്യുന്നതല്ളെന്ന് കേന്ദ്രസര്‍ക്കാര്‍. കേസ് നടത്തിപ്പിന് ഇന്ത്യക്കുള്ള അധികാരം ഉറപ്പാക്കപ്പെടുന്നപക്ഷം നാവികനെ ഇന്ത്യയില്‍ തിരിച്ചത്തെിക്കാനുള്ള ഇറ്റലിയുടെ ബാധ്യത ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രിക്കു വേണ്ടി ലോക്സഭയില്‍ പ്രസ്താവന നടത്തിയ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചു.
ജാമ്യവ്യവസ്ഥ സുപ്രീംകോടതിക്ക് നിശ്ചയിക്കാം. ഇന്ത്യയുടെ ഉറച്ച നിലപാടിനുള്ള അംഗീകാരമാണ് ട്രൈബ്യൂണല്‍ ഉത്തരവ്. സുപ്രീംകോടതിയുടെ അധികാരം ഉറപ്പിക്കുന്നതുമാണ്. കേന്ദ്രസര്‍ക്കാറിന്‍െറ പിടിപ്പുകേടു മൂലമാണ് രണ്ടാമത്തെ പ്രതിക്കും ഇറ്റലിക്ക് മടങ്ങാന്‍ അവസരമുണ്ടാകുന്നതെന്ന പ്രതിപക്ഷാരോപണം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ സ്വമേധയാ പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തിയത്.
വിചാരണക്കുള്ള അധികാരം ആര്‍ക്കാണ് എന്നതാണ് കേസിലെ കാതലായ വിഷയമെന്ന് അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചു. അക്കാര്യത്തില്‍ ഇനിയും ട്രൈബ്യൂണലില്‍ വാദം നടക്കാനിരിക്കുന്നതേയുള്ളൂ. നാട്ടില്‍ പോകാന്‍ നാവികനെ അനുവദിക്കുന്നത് മാനുഷിക പരിഗണനകള്‍ കണക്കിലെടുത്തുള്ള പരിമിതമായ ആശ്വാസമാണ്. വ്യക്തമായ നിബന്ധനകള്‍ ഇറ്റലിക്ക് നല്‍കിയിട്ടുണ്ട്. വിചാരണ നടത്താന്‍ ഇന്ത്യക്കുള്ള അധികാരം ഉറപ്പിച്ചു കഴിഞ്ഞാല്‍ നാട്ടിലേക്കു പോകുന്ന നാവികന്‍ തിരിച്ചത്തെിയേ തീരൂ.
ഇറ്റലിയില്‍ എത്തിക്കഴിഞ്ഞാല്‍ ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിന് പിടികൊടുക്കില്ളെന്ന നിലപാടാണ് ഇതുവരെ ഇറ്റലിക്കുണ്ടായിരുന്നത്. എന്നാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു വേണമെന്നാണ് ഇപ്പോള്‍ അവരുടെ ആവശ്യം. അതുവഴി, പ്രതിയായ നാവികന്‍ ഇന്ത്യയിലെ കോടതികളുടെ അധികാര പരിധിയില്‍ത്തന്നെ തുടരുമെന്ന കാര്യം അംഗീകരിക്കാന്‍ ഇറ്റലി തയാറായിരിക്കുന്നു. ഇന്ത്യന്‍ കോടതികളുടെ അധികാരത്തിനു മേല്‍ മുന്‍വിധി ആരോപിക്കാതെ നാവികനെ ഇന്ത്യ വിടാന്‍ അനുവദിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
കടല്‍ക്കൊല കേസ് ഇന്ത്യയുടെ അധികാര പരിധിയിലാണ് വരുന്നതെന്ന് സര്‍ക്കാര്‍ ഉറച്ചു വിശ്വസിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളെ ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യ മാനിക്കുന്നു. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളുടെയും ആശ്രിതരുടെയും അവകാശങ്ങള്‍ക്കുവേണ്ടി ട്രൈബ്യൂണലില്‍ പൊരുതും. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി ഇന്ത്യയും ഇറ്റലിയും സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഉചിതമായ സമയത്ത് സര്‍ക്കാര്‍ കോടതിയെ സമീപിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.