ന്യൂഡൽഹി: ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായി മൂന്ന് ബില്ലുകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ചു. ഭാരതീയ ന്യായ സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നിവയാണ് ബില്ലുകൾ. ഐ.പി.സിക്ക് പകരമുള്ള പുതിയ ബില്ലിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ചുമത്തുന്നത് പൂർണമായും റദ്ദാക്കുമെന്ന് അമിത് ഷാ പറഞ്ഞു. പുതിയ ബില്ലുകൾ നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കുമെന്ന് സഭയ്ക്ക് ഉറപ്പ് നൽകാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.
ബില്ലുകൾ സമഗ്ര പരിശോധനയ്ക്കായി പാർലമെന്ററി പാനലിന് റഫർ ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. കൊളോണിയൽ കാലത്തെ ബില്ലുകളുടെ യഥാർത്ഥ ഉദ്ദേശ്യം ബ്രിട്ടീഷ് ഭരണകൂടത്തെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു.1860 മുതൽ 2023 വരെ രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ബ്രിട്ടീഷുകാരാൽ നിർമിതമായ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിച്ചു. നീതി നടപ്പാക്കുന്നതിനുപകരം ശിക്ഷയിലാണ് അത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
പുതുതായി അവതരിപ്പിച്ച മൂന്ന് നിയമങ്ങളിലൂടെയും ഇന്ത്യയിലെ പൗരന്മാരുടെ അവകാശ സംരക്ഷണത്തിന് മുൻഗണന നൽകുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ബില്ലുകൾ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.