ന്യൂഡൽഹി: കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ഗൗരവമായി എടുക്കുന്നില്ലെങ്കിൽ 2024ൽ പിന്നെ പ്രതീക്ഷ വേണ്ടെന്ന് മുതിർന്ന നേതാവ് ജയറാം രമേശ്. മറ്റ് പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാൻ കോൺഗ്രസ് പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു.
2019ലെ തെരഞ്ഞെടുപ്പാണ് ഏറ്റവും വലിയ വെല്ലുവിളി. രാഹുൽ പാർട്ടിക്ക് ഉൗർജം നൽകുകയും ’19 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുകയും േവണം. മറ്റ് പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് ഒരു വേദി ഉണ്ടാക്കേണ്ടിയിരിക്കുന്നു. രാഹുൽ നല്ലതുപോലെ പ്രവർത്തിക്കുകയും തന്ത്രങ്ങൾ രൂപവത്കരിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, കോൺഗ്രസിൽ മാറ്റമെന്നത് പെെട്ടന്ന് ഉണ്ടാവുന്നതല്ല. ദേശീയതലത്തിൽ ബി.ജെ.പിയും സംസ്ഥാനങ്ങളിൽ വിവിധ സംസ്ഥാന പാർട്ടികളുമായും കടുത്ത മത്സരമാണ് ഇപ്പോഴെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു.
കാര്യങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനം എല്ലാം താറുമാറാക്കിയിട്ടും ഉപയോഗിക്കാനായില്ല. തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും സാമ്പത്തിക മാന്ദ്യവും നിലനിൽക്കുന്നു. ജി.എസ്.ടി കാര്യങ്ങളെ കൂടുതൽ വഷളാക്കും. പക്ഷേ, താൻ ചെയ്യുന്നതൊക്കെ ജനനന്മക്കാണെന്നും കുറച്ച് കഷ്ടത സഹിക്കണമെന്നും ജനങ്ങളെ വിശ്വസിപ്പിക്കാൻ മോദിക്ക് കഴിയുന്നു.
മാധ്യമങ്ങളെ ബുദ്ധിപൂർവം ഉപയോഗിക്കുന്നു. അമിത് ഷായുടെ മോശം പൊലീസുകാരൻ എന്ന പ്രതിച്ഛായക്ക് വിരുദ്ധമായി നല്ല പൊലീസുകാരൻ കളിക്കാൻ കഴിയുന്നുവെന്നതാണ് മോദിയുടെ ഏറ്റവും വലിയ മുൻതൂക്കം. കോൺഗ്രസിലെ നേതൃത്വപ്രശ്നം ഉടൻതന്നെ പരിഹരിക്കേണ്ടിയിരിക്കുന്നുവെന്നും ജയറാം ചൂണ്ടിക്കാട്ടി. നേതൃത്വം ഏറ്റെടുക്കുന്നത് രാഹുൽ ഏറെ വൈകിപ്പിച്ചു. ഒക്ടോബറോടെ അതുണ്ടാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.