തിരുവനന്തപുരം: കേരളത്തിന് വൻ ഭീഷണിയായി മാറുന്ന മയക്കുമരുന്ന് വിപത്തിനെതിരെ ഒറ്റക്കെട്ടായി യുദ്ധത്തിനിറങ്ങാൻ ആഹ്വാനം ചെയ്ത് നിയമസഭ. മയക്കുമരുന്നിനെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടികൾ കൈക്കൊള്ളുന്നതിനൊപ്പം ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് മുതൽ ജനങ്ങളെ ഒന്നായി അണിനിരത്തി ബോധവത്കരണ കാമ്പയിൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പി.സി. വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെയാണ് സഭ ഗൗരവത്തോടെ വിഷയത്തെ പരിഗണിക്കുകയും സർക്കാർ നടപടികൾ പ്രഖ്യാപിക്കുകയും ചെയ്തത്. നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷം ചില നിർദേശങ്ങളും മുന്നോട്ടുവെച്ചു. വിഷയം ഉന്നയിച്ച വിഷ്ണുനാഥിനെ സ്പീക്കർ എം.ബി. രാജേഷ് അഭിനന്ദിച്ചു.
ലഹരിക്കേസില്‍ ഉള്‍പ്പെടുന്ന സ്ഥിരം കുറ്റവാളികളെ രണ്ടുവര്‍ഷം കരുതല്‍ തടങ്കലിലിടുമെന്നും ഇതിനുവേണ്ട നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 88ലെ പി.ഐ.ടി.എൻ.ഡി.പി.എസ് ആക്ട് പ്രകാരമാകും ഇത്. നിലവിൽ ഈ അധികാരം ഉപയോഗിക്കുന്നില്ല. ഇനി കുറ്റകൃത്യം ചെയ്യില്ലെന്ന് പ്രതിയിൽനിന്ന് ബോണ്ട് വാങ്ങും. സ്ഥിരം കുറ്റവാളികളുടെ വിശദ പട്ടിക തയാറാക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫിസുകളിലും സൂക്ഷിക്കും.
ലഹരി വില്പനയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽപെടുന്നവര്ക്കെതിരെയുള്ള കുറ്റപത്രങ്ങളില്‍ മുന്‍കാല കുറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തും. അത് ഉയര്‍ന്ന ശിക്ഷ ലഭ്യമാക്കാൻ സഹായിക്കും. അടുത്തയാഴ്ച ഈ നടപടികൾക്കായി സ്പെഷൽ ഡ്രൈവ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ നടപടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിദ്യാലയ പരിസരത്തുള്ള കടകളില്‍ ലഹരി വില്പന നടത്തുകയാണെങ്കില്‍ പിന്നീട് തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
വിദ്യാലയങ്ങള്‍ക്കകത്ത് ലഹരി വില്പന നടത്തുന്നില്ലെന്ന് സ്കൂള്‍ പി.ടി.എയും അധികൃതരും ഉറപ്പുവരുത്തണം. വിദ്യാലയങ്ങളില്‍ ലഹരി വ്യാപനം തടയാൻ ജനജാഗ്രത സമിതികള്‍ രൂപവത്കരിക്കും. അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. നാർകോട്ടിക് കണ്ട്രോള് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കാപ രജിസ്റ്റര്‍ മാതൃകയില്‍ ലഹരിക്കടത്തുകാരുടെ ഡേറ്റ ബാങ്ക് തയാറാക്കും.
ജനകീയ പ്രചാരണം
നടത്തും
ജനകീയ പ്രചാരണത്തിൽ യുവാക്കള്‍, മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സമുദായ സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സാമൂഹിക - സാംസ്കാരിക -രാഷ്ട്രീയ കൂട്ടായ്മകള്‍, പ്രാദേശിക കൂട്ടായ്മകൾ തുടങ്ങിയവയെ കണ്ണിചേര്‍ക്കും. ഇതിന് വ്യക്തമായ രൂപരേഖ തയാറാക്കും.
• ഗാന്ധിജയന്തി ലഹരി വിരുദ്ധ കാമ്പയിനായി മാറ്റും. വിദ്യാലയങ്ങളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികളുടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യും.
• ശുചീകരണത്തിന്റെ ഭാഗമായി ലഹരി ഉല്പന്നങ്ങള് പ്രതീകാത്മകമായി കുഴിച്ചുമൂടല്‍ ആവിഷ്കരിച്ച് നടപ്പാക്കും.
• ഗാന്ധിജയന്തി ദിനത്തില്‍ സ്കൂള്‍, കോളജ്, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് ചുറ്റും ലഹരി വിരുദ്ധ സംരക്ഷണ ശൃംഖല സൃഷ്ടിക്കും.
• എല്ലാ വിദ്യാലയങ്ങളിലും പി.ടി.എയുടെ നേതൃത്വത്തില്‍ പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികള്‍, പൂര്‍വ വിദ്യാർഥികള്‍, രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന ലഹരിവിരുദ്ധ ജനജാഗ്രത സമിതികള്‍ രൂപവത്കരിക്കും.
• എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആര്.സി, വിമുക്തി ക്ലബ്ബുകള്‍ തുടങ്ങിയ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും.
• ശ്രദ്ധ, നേര്‍ക്കൂട്ടം എന്നിവയുടെ പ്രവര്‍ത്തനം എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും.
•കൂട്ടായ്മയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
• ലഹരി ഉപഭോഗമോ വിതരണമോ ശ്രദ്ധയിൽപെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് കുടുംബശ്രീകളെ ബോധവത്കരിക്കും. ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ കൈമാറും.
• ലഹരി ഉപഭോഗവും വിപത്ത് തടയലും സംബന്ധിച്ച് ആരാധാനാലയങ്ങളില്‍ പരാമര്‍ശിക്കാൻ തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്ക് അഭ്യര്‍ഥിക്കാം.
• ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങള്‍, സാമൂഹികാഘാതങ്ങള്‍ എന്നിവക്ക് ഊന്നല്‍ നല്കി പരിശീലനം വിഭാവനം ചെയ്യും. വിമുക്തി മിഷന്, എസ്.സി.ഇ.ആര്.ടിയുമായി ചേര്‍ന്ന് തയാറാക്കുന്ന മൊഡ്യൂളുകള്‍ മാത്രമേ പരിശീലനത്തിനായി ഉപയോഗിക്കൂ.
• എല്ലാ സര്‍ക്കാര്‍, അർധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിക്കും. പോസ്റ്ററില്‍ ലഹരി ഉപഭോഗം/വിതരണം ശ്രദ്ധയിൽപെട്ടാല്‍ അറിയിക്കാന്‍ ബന്ധപ്പെടേണ്ടവരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തും.
• വ്യാപാര സ്ഥാപനങ്ങളില്‍ ലഹരി പദാർഥങ്ങള്‍ വില്പന നടത്തുന്നില്ലെന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം. ബന്ധപ്പെടേണ്ട പൊലീസ്/ എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ബോര്‍ഡില്‍ ഉണ്ടാകണം.
• എല്ലാ എക്സൈസ് ഓഫിസിലും ലഹരി ഉപഭോഗം/വിതരണം സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കാന്‍ കണ്ട്രോള് റൂം ആരംഭിക്കും. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
സംസ്ഥാനത്ത് ലഹരി കേസുകൾ കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി കേസുകൾ കുതിച്ചുയരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആഗസ്റ്റ് 29 വരെ 16,128 ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2020ല്‍ 4,650 ഉം 2021ല്‍ 5,334 ഉം കേസുകളായിരുന്നു. 2020ല്‍ 5,674 പേരെയും 2021ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തെങ്കിൽ ഇക്കൊല്ലം ഇതുവരെ 17,834 പേർ അറസ്റ്റിലായി. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോ കഞ്ചാവും 6.7 കിലോ എം.ഡി.എം.എയും 23.4 കിലോ ഹഷീഷ് ഓയിലും ഇക്കൊല്ലം പിടിച്ചെടുത്തതായും പി.സി. വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി മറുപടി നൽകി.
ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തിന് ഭീഷണിയായി വളര്‍ന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തോ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ലഹരിയുടെ പ്രശ്നം സര്‍ക്കാര്‍ അതിഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം മയക്കുമരുന്ന് ബാധിത സമൂഹമായി മാറുന്നെന്ന് അടിയന്തരപ്രമേയ നോട്ടീസ് ഉന്നയിച്ച പി.സി. വിഷ്ണുനാഥ് പറഞ്ഞു. യുവാക്കളും യുവതികളും ഒരുപോലെ ഈ വിപത്തിന്റെ അടിമകളാകുകയാണ്. ക്രമസമാധാനപ്രശ്നം എന്നതിലുപരി വിപണനവും ഉപയോഗവും തടയാൻ നടപടികളുണ്ടാകണം. മുന്‍കാലങ്ങളില്‍ യുവജനങ്ങള്‍ക്ക് സജീവമായി ഇടപെടാന്‍ സാംസ്കാരിക കൂട്ടായ്മകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അതില്ല. അതിനുള്ള സമഗ്രമായ നയം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്ന മുന്‍ഗണന ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ചൂണ്ടിക്കാട്ടി. നമ്മുടെ കുട്ടികള്‍ക്കായി വ്യാപക ചതിക്കുഴികള്‍ ഒരുക്കുകയാണ്. ഇത് ഉപയോഗിക്കുന്നത് അറിയാനുള്ള മാര്‍ഗം പോലുമില്ല. നാർകോട്ടിക്സ് നിയമത്തില്‍ പ്രശ്നങ്ങളുണ്ട്. അതു മാറ്റാൻ ഇടപെടൽ ഉണ്ടാകണം. സര്‍ക്കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.