ആലപ്പുഴ: ജനത്തെ ഭീതിയിലാക്കി നഗരത്തിൽ വീണ്ടും മോഷണം. കെ.സി. വേണുഗോപാൽ എം.പിയുടെ പഴവീട് രാജീവം വീട്ടിൽ മോഷണം നടന്നതാണ് ഒടുവിെല സംഭവം.
തുടർച്ചയായ മൂന്നാമത്തെ മോഷണത്തിൽ പ്രദേശവാസികൾ ഭയപ്പാടിലാണ്. മൂന്ന് മോഷണത്തിനും മോഷ്ടാവിന് സഹായകരമായത് പ്രദേശത്ത് സി.സി ടി.വി കാമറ ഇല്ലാത്തതാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും പ്രതികൾ ഇപ്പോഴും കാണാമറയത്താണ്. മോഷണം തടയാൻ പൊലീസും റെസിഡന്റ്സ് അസോസിയേഷനും ചേർന്ന് നൈറ്റ് പട്രോളിങ് ശക്തമാക്കിയും നിരീക്ഷണ കാമറ സ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നതിനിടെയുണ്ടായ മോഷണത്തിന്റെ ഞെട്ടിലിലാണ് സമീപവാസികൾ.
ഒരാഴ്ച മുമ്പാണ് സമീപത്തെ മറ്റൊരു വീട്ടിൽ വലിയ കവർച്ച നടന്നത്. കൈതവന കണിയാംകുളം ജങ്ഷന് സമീപം ചൈതന്യയിൽ ഗിരീഷിന്റെ വീട്ടിന്റെ വാതിൽ പൊളിച്ച് 20 പവനും മൊബൈൽ ഫോണും കവർന്നിരുന്നു. ഈമാസം 10ന് പുലർച്ചയായിരുന്നു സംഭവം. രണ്ടുനില വീടിന്റെ മുകൾ ഭാഗത്താണ് ഗിരീഷും കുടുംബവും താമസിച്ചിരുന്നത്. മതിൽവഴി മുകളിലെത്തിയ മോഷ്ടാവ് വാതിൽ പൊളിച്ചാണ് അകത്തുകടന്നത്. ഒരു മുറിയിൽ ഗിരീഷിന്റെ മൂത്തമകനാണ് ഉറങ്ങിയത്. രണ്ടാമത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് നഷ്ടമായത്. താക്കോൽ അലമാരയിലുണ്ടായിരുന്നു. ടിന്നോടുകൂടിയ സ്വർണവും മൊബൈൽ ഫോണുകളും കൈക്കലാക്കിയ മോഷ്ടാവ് താഴേക്ക് ഇറങ്ങിയപ്പോൾ ഗിരീഷിന്റെ ഭാര്യ ഉണർന്നു. ബഹളംവെച്ചെങ്കിലും കടന്നുകളഞ്ഞു. പ്രദേശത്ത് സി.സി ടി.വി കാമറയില്ലാത്തതാണ് മോഷ്ടാവിന് സഹായകമായത്. സമീപത്തെ മറ്റൊരു വീട്ടിലെ സി.സി ടി.വിയിൽ ഒരാൾ ഓടിപ്പോകുന്ന ദൃശ്യം പതിഞ്ഞെങ്കിലും വ്യക്തതയില്ല.
ജൂലൈയിൽ ഇതിന് സമീപത്തെ പഴവീട് ഭാഗത്ത് പട്ടാപ്പകലാണ് കവർച്ച നടന്നത്. പഴവീട് ചെള്ളാട്ടു ലെയ്നിൽ വീട്ടമ്മയായ സിന്ധുവിന്റെ കഴുത്തിൽ കയർ മുറുക്കി ശ്വാസംമുട്ടിച്ച് നാലരപ്പന്റെ മാലയാണ് കവർന്നത്. മോഷ്ടാവിന്റെ രേഖാചിത്രം വരച്ചെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. 45 വയസ്സ് തോന്നിക്കുന്ന മോഷ്ടാവിനെക്കുറിച്ച് സൂചന കിട്ടാതെ വലയുമ്പോഴാണ് മോഷണം ആവർത്തിക്കുന്നത്.
ഒരാഴ്ച മുമ്പ് കൈതവനയിലെ വീട്ടിൽനിന്ന് 20 പവൻ കവർന്ന സംഭവത്തന് പിറ്റേന്ന് മുതൽ പ്രദേശത്തേ് പൊലീസ് നിരീക്ഷണം ശക്തമായിരുന്നു. റെസിഡന്റ്സ് അസോസിയേഷനുമായി ചേർന്ന് ഓട്ടോയിലായിരുന്നു പൊലീസ് പട്രോളിങ്. രാത്രി 11 മുതൽ പുലർച്ച മൂന്നുവരെയായിരുന്നു നിരീക്ഷണം. വ്യാഴാഴ്ച ആദ്യമായി ഓട്ടോയിലെ പട്രോളിങ് മുടങ്ങിയ തക്കംനോക്കിയാണ് മോഷ്ടാവ് കെ.സി. വേണുഗോപാൽ എം.പിയുടെ വീട്ടിൽ കയറിയത്. പിറ്റേന്ന് ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്. റെസിഡന്റ്സ് അസോസിയേഷൻ സമാഹരിക്കുന്ന തുക ഉപയോഗിച്ചാണ് ഓരോദിവസവും ഓട്ടോ പട്രോളിങ് നടത്തിയിരുന്നത്. ഇതിനായി ഓരോരുത്തരെയും ചുമതലപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ചുമതലയുണ്ടായിരുന്നയാൾ സ്ഥലത്തില്ലായിരുന്നു. ഇതാണ് പട്രോളിങ് മുടങ്ങാൻ കാരണം. ഈ അവസരം ഉപയോഗപ്പെടുത്തിയായിരുന്നു കവർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.