പൂച്ചാക്കൽ: 20 വർഷത്തിന് മുകളിലായി പെൻഷൻകാർ അനുഭവിക്കുന്ന പ്രയാസത്തിന് പരിഹാരമാകുന്നു. വാടകക്കെട്ടിടത്തിൽ പരിമിതസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്ന പൂച്ചാക്കൽ സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതാണ് പെൻഷൻകാർക്ക് പ്രതീക്ഷയേകുന്നത്. പൂച്ചാക്കൽ പൊലീസ് സ്റ്റേഷന് വടക്ക് ഭാഗത്ത് ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള പരിശോധന കഴിഞ്ഞദിവസം നടന്നു.
സർക്കാർ വക പുരയിടത്തിൽ റവന്യൂ അധികാരികൾ, ഭൂമി ഏറ്റെടുക്കൽ വിഭാഗം, പൊതുമരാമത്ത് വിഭാഗം, ട്രഷറി വകുപ്പ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചാണ് സാധ്യതകൾ പഠിച്ചത്. പുറമ്പോക്ക് ഉൾപ്പെടെ ഏഴുസെന്റ് സ്ഥലമാണ് ഇവിടെയുള്ളത്. രണ്ട് നിലയിലുള്ള കെട്ടിടത്തിൽ താഴെ ഇടപാടുകാർക്കും മുകളിൽ രേഖകൾ സൂക്ഷിക്കാനും വേണ്ടി എന്ന രീതിയിലാണ് ഏകദേശധാരണ.
എന്നാൽ, ഇതെല്ലാം പ്രാഥമിക പരിശോധനകൾ മാത്രമാണെന്നും വിശദ പരിശോധനക്കുശേഷമേ കാര്യങ്ങൾ വ്യക്തമാവൂ എന്നുമാണ് ബന്ധപ്പെട്ടവരിൽനിന്ന് ലഭിക്കുന്ന സൂചന. നിലവിൽ പൂച്ചാക്കൽ പഴയ പാലത്തിനുസമീപം സ്വകാര്യ കെട്ടിടത്തിന് മുകളിലെ നിലയിൽ വാടക നൽകിയാണ് സബ് ട്രഷറി പ്രവർത്തനം. പെൻഷൻകാർ മാത്രം 1200 പേർ ഇവിടെ ഇടപാടുകൾ നടത്തുന്നുണ്ട്. വയോധികരും ഭിന്നശേഷിക്കാരുമായിട്ടുള്ള ഇവർ ട്രഷറി താഴത്തെ നിലയിലാക്കണമെന്ന് വർഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.