വടകര: കോവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശത്തിനും പൊലീസ് ആഹ്ലാദ പ്രകടനത്തിനും കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. വടകര പൊലീസ് വിളിച്ചുചേര്‍ത്ത വടകര മേഖലയിലെ വിവിധ മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം പരസ്യപ്രചാരണം അവസാനിക്കുന്ന 12ന് കൊട്ടിക്കലാശം നിരോധിച്ചു. വൈകീട്ട് അഞ്ചിന് പ്രചാരണം അവസാനിപ്പിക്കണം. ഒരേസ്ഥലത്ത് രണ്ട് പാര്ട്ടിക്കാര് പ്രചാരണം നടത്തുന്നുണ്ടെങ്കില്‍ പരസ്പരധാരണ വേണം.
വോട്ടെണ്ണല്‍ കേന്ദ്രത്തിൻെറ 100 മീറ്റര്‍ പരിധിയിൽ ആളുകള്‍ കൂടിനില്‍ക്കരുത്, കേന്ദ്രത്തിലും പരിസരങ്ങളിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് പിടിച്ചെടുക്കും. വൈകീട്ട് ആറിനുശേഷം ആഹ്ലാദ പ്രകടനം അനുവദിക്കില്ല. ആഹ്ലാദ പ്രകടനം നടത്തുന്ന സ്ഥലങ്ങളും വഴികളും പൊലീസിനെ മുന്‍കൂട്ടി അറിയിക്കണം. വോട്ടെണ്ണല്‍ കേന്ദ്രത്തിൻെറ പരിസരങ്ങളില്‍ ആഹ്ലാദ പ്രകടനം പാടില്ല.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏജൻറുമാര്‍ പ്രവേശിച്ചാല്‍ എണ്ണല്‍ തീരുന്നതുവരെ പുറത്തുപോകാന്‍ അനുവദിക്കില്ല. നഗരസഭകളിലും പഞ്ചായത്തുകളിലും ഭൂരിപക്ഷം കിട്ടുന്ന മുന്നണിയോ പാര്‍ട്ടിയോ ആഹ്ലാദ പ്രകടനം വൈകീട്ട് നാലുമുതല്‍ ആറുവരെ മാത്രമേ നടത്താവൂ. ബൈക്ക് റാലി, തുറന്ന വാഹനങ്ങളിലെ പ്രകടനം എന്നിവ അനുവദിക്കില്ല.
ആഹ്ലാദ പ്രകടനങ്ങളില്‍ പടക്കം പാടില്ല. പ്രകടനങ്ങള്‍ക്ക് കേരള പൊലീസ് ആക്ട് 78, 79 വകുപ്പുകള്‍ പ്രകാരമുള്ള നിയന്ത്രണമുണ്ടായിരിക്കും. പ്രകടനങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്ന മുദ്രാവാക്യം ഒഴിവാക്കണം. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
അഴിയൂരില്‍ കൊട്ടിക്കലാശത്തിൻെറ ഭാഗമായി ടൗണുകള്‍ കേന്ദ്രീകരിച്ച് പ്രചാരണമുണ്ടാവില്ല. രാഷട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണീ തീരുമാനം. 12ന് കലാശ പ്രചാരണം വൈകീട്ട് അഞ്ചിന് അവസാനിപ്പിക്കും. പ്രധാന ടൗണുകള്‍, ദേശീയപാതയോരം എന്നിവിടങ്ങളില്‍ കലാശക്കൊട്ട് ഉണ്ടായിരിക്കുന്നതല്ല. വാര്‍ഡ് തലത്തില്‍ പ്രചാരണം അവസാനിപ്പിക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് തീരുമാനിച്ചു. തുറസ്സായ വാഹനത്തില്‍ പ്രചാരണം അനുവദിക്കില്ല.
വോട്ടെടുപ്പ് ദിവസം രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തില്‍ ഇരിക്കുന്നവര്‍ക്ക് കൈയുറ നിര്‍ബന്ധമാണ്. പ്രചാരണ രംഗത്ത് കുട്ടികളെ ഒരു കാരണവശാലും പങ്കെടുപ്പിക്കരുത്. വിജയാഹ്ളാദ ദിവസവും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കുമെന്ന് രാഷ്ട്രീയ കക്ഷികള്‍ ഉറപ്പ് നല്കി. യോഗത്തില്‍ വരണാധികാരി കെ. ആശ അധ്യക്ഷത വഹിച്ചു. ചോമ്പാല സി.ഐ ടി.എല്‍. സന്തോഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം എന്നിവ ഇ.വി.എമ്മില്‍ വ്യാഴാഴ്ച രാവിലെ എട്ടുമണി മുതല്‍ ഗവ. കോളജ് മടപ്പള്ളിയില്‍ സെറ്റ് ചെയ്യും. സ്ഥാനാര്‍ഥി അല്ലെങ്കില്‍ ചീഫ് ഏജൻറ് എന്നിവര്‍ക്ക് സംബന്ധിക്കാം. വരണാധികാരി നല്കിയ തിരിച്ചറിയില്‍ കാര്‍ഡ് കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.