നെന്മാറ: കൊല്ലങ്കോട്-തൃശൂർ റെയിൽവേക്കായി സമ്മർദം ശക്തമാക്കി നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന റെയിൽവേ ആക്ഷൻ കമ്മിറ്റി. 1960കളിൽ ആദ്യഘട്ട സർവേ നടപടികൾ നടന്നിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. 59 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ ലൈൻ പാലക്കാട്, തൃശൂർ ജില്ലകളിലെ 25 പഞ്ചായത്തുകളിലൂടെയാണ് കടന്നുപോകുന്നത്. അഞ്ചുലക്ഷം ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും.
വേളാങ്കണ്ണി, പഴനി, ഗുരുവായൂർ, ശബരിമല തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിലെത്താൻ കഴിയും. ദക്ഷിണേന്ത്യയിലെ മുഴുവൻ തീർഥാടകർക്കും ഇതിന്റെ ഗുണം ലഭിക്കും. ഇതിലൂടെ നെല്ലിയാമ്പതി, പീച്ചി, ഊട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കാൻ കഴിയും. പാലങ്ങൾ ആവശ്യമില്ലാത്തതിനാൽ നിർമാണച്ചെലവ് കുറവാണ്. സർവേ നടത്തിയ ഇടങ്ങളിൽ ഭൂരിഭാഗവും വയലായതിനാൽ നഷ്ടപരിഹാരത്തുകയും കുറവാണ്. ജനവാസ കേന്ദ്രങ്ങളെ ബാധിക്കുകയുമില്ല. 2005-06 വർഷത്തിൽ 321.2 കോടിയും 2012-13 വർഷം 547.95 കോടിയും കേന്ദ്രസർക്കാർ ബജറ്റിൽ റെയിൽവേയുടെ പ്രാരംഭ നടപടികൾക്കായി നീക്കിവെച്ചിരുന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല.
എം.എ. അലാവുദ്ദീൻ പ്രസിഡന്റായും കെ. ഗിരിജാവല്ലഭൻ സെക്രട്ടറിയായും പൊതുവായ് പൊന്ന ആർ. ചന്ദ്രൻ, മാട്ടുപ്പാറ ഷാജി, ആർ. ഉണ്ണികൃഷ്ണൻ എന്നിവർ അംഗങ്ങളുമായുള്ള ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.