ഇങ്ങനെ യു.ഡി.എഫിൽ തുടരാനാകുമോയെന്ന് മുസ്ലിംലീഗ് പരിശോധിക്കണം -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ചാൻസലറായി ഗവർണറെ ഇനി അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും നിയമസഭ പാസാക്കിയ ബിൽപോലും ഒപ്പിടാതെ വൈകിപ്പിക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബില്ലുകൾ ഒപ്പിടാതെ വെക്കാനുള്ള അവകാശം ഭരണഘടനാപരമായി ഗവർണർക്കില്ല. ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ശക്തമായ ജനകീയ മുന്നേറ്റമാണ്. ഫലപ്രദമായി നടത്തേണ്ട പ്രവ‌‍ർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ഗവർണറെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഉന്നത വിദ്യാഭ്യാസമേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടം ചരിത്രപരമാണെന്നും രാജ്ഭവൻ മാര്‍ച്ചിൽ ഗോവിന്ദൻ പറഞ്ഞു. ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് പിന്തുണ നൽകുന്ന നിലപാട് താൻ മാത്രമല്ല നെഹ്റുവും സ്വീകരിച്ചെന്നാണ് കെ. സുധാകരൻ പറയുന്നത്. ആ‍ർ.എസ്.എസിനോട് സന്ധി ചെയ്തവരുടെ പട്ടിക നെഹ്റുമുതൽ ഇങ്ങോട്ട് പുറത്തുവിടാനാണ് സുധാകരൻ ശ്രമിക്കുന്നത്. ബോധപൂർവം ആ‍ർ.എസ്.എസുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെ മുഖമാണ് കെ.പി.സി.സി പ്രസിഡന്റ് തുറന്നുകാണിക്കുന്നത്. ഇങ്ങനെ യു.ഡി.എഫിൽ തുടരാനാകുമോയെന്ന് മുസ്ലിംലീഗ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസും ബി.ജെ.പിയും ഉത്തരേന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്ന കാവിവത്കരണത്തിലേക്ക് ഉന്നത വിദ്യാഭ്യാസമേഖലയെ എത്തിക്കുകയാണ് ഗവർണറുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ ബിൽ കൊണ്ടുവരും. ഇത് ജനാധിപത്യ സമൂഹമാണ്. ഗവർണർ വിചാരിച്ചാൽ ഒരു നാടിനെ സ്തംഭിപ്പിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - mv govindan against K Sudhakaran and Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.