തലശ്ശേരി: വ്യാഴാഴ്ച രാവിലെ ആദ്യ അപകട സൈറൺ അന്തരീക്ഷത്തിൽ മുഴങ്ങിയതോടെ ആളിത്തുടങ്ങിയതാണ് യുക്രെയ്നിൽ പഠിക്കുന്ന വിദ്യാർഥികളുടെ ആശങ്ക. കണ്ണൂർ ജില്ലയിലെ എരഞ്ഞോളി, കതിരൂർ, ധർമടം, അഞ്ചരക്കണ്ടി, പാനൂർ, ചമ്പാട്, പുതിയതെരു, പയ്യന്നൂർ, തോട്ടട, പ്രദേശങ്ങളിലുള്ള 150 ഓളം വിദ്യാർഥികൾ യുക്രെയ്നിലെ കിയവ്, കാർക്കീവ് മെഡിക്കൽ യൂനിവേഴ്സിറ്റികളിൽ എം.ബി.ബി.എസിന് പഠിക്കുന്നുണ്ട്. ഇവരിൽ മിക്കവരും പെൺകുട്ടികളാണ്. കിയവ് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ഫ്ലാറ്റുകളിലാണ് ഇവരിൽ പലരും താമസിക്കുന്നത്.
ഇവിടെയുള്ള മിക്കവാറും ഫ്ലാറ്റിനടിയിൽ ബങ്കറുകളുണ്ട്. യുദ്ധം തുടങ്ങിയതോടെ ഇതിനടുത്തായി ഉഗ്രസ്ഫോടനം നടന്നിരുന്നു. പിറകെ സൈറൺ മുഴങ്ങി. അപായ സൈറൺ മുഴങ്ങിയാൽ ഫ്ലാറ്റിനടിയിലെ ബങ്കറിലേക്ക് മാറാനാണ് വിദ്യാർഥികൾക്കുള്ള നിർദേശം. കേട്ടുകേൾവി മാത്രമുള്ള യുദ്ധാനുഭവങ്ങൾ കൺമുന്നിൽ സംഹാരതാണ്ഡവമാടുമ്പോൾ സുരക്ഷ തേടിയുള്ള പലായനമാണെങ്ങും. ഓർക്കാപ്പുറത്ത് ചിതറിയോടുന്നതിനാൽ പലരും കൂട്ടം തെറ്റിയാണ് ബങ്കറുകളിൽ എത്തുന്നത്. ഇതോടെ പരസ്പരം ആശയവിനിമയം പോലും അസാധ്യമായി.
യുദ്ധഭീതി കാരണം നേരത്തെ തന്നെ ഒരാഴ്ചയിലേക്കുള്ള ഭക്ഷണ സാധനങ്ങൾ ഹോസ്റ്റൽ മുറികളിൽ സംഭരിച്ചിരുന്നു. യുദ്ധം തുടങ്ങി ഒരുനാൾ പിന്നിട്ടതോടെ ഭക്ഷണ സാധനങ്ങൾക്ക് ക്ഷാമം നേരിട്ടു തുടങ്ങി. യുക്രെയ്നിലിപ്പോൾ ശൈത്യമാണ്.
കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. ഇതിനിടയിൽ തലക്ക് മുകളിലൂടെ ശത്രുപാളയത്തിലേക്ക് മിന്നലുപോലെ പായുന്ന മിസൈലുകളുടെ ഹുങ്കാരം, പിറകെ പ്രതിരോധത്തിനായുള്ള ആകാശ റെയ്ഡ്, റോഡ് നീളെ മുരണ്ടോടുന്ന ടാങ്കുകൾ, മറ്റ് കവചിത വാഹനങ്ങൾ, തണുത്തുറഞ്ഞ കാലാവസ്ഥയിലും തീയാളി പൊട്ടിത്തെറിക്കുകയാണ് കിയവും കാർക്കീവും ഒഡേസ്സയും സമ്മിയും ഉൾപ്പെടെയുള്ള യുക്രെയ്ൻ പട്ടണങ്ങൾ. യുദ്ധക്കെടുതികളെ പറ്റി മാത്രമാണിപ്പോൾ കേൾക്കുന്നത്. ഒപ്പം നാട്ടിലെ രക്ഷിതാക്കളുടെ ആശങ്കകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.