തിരുവനന്തപുരം: സി.പി.എം മതവിരുദ്ധ പാർട്ടിയല്ലെന്നും യുക്തിവാദ നിലപാട് സ്വീകരിക്കലല്ല സർക്കാർ നയമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.എം. മതത്തിന് എതിരല്ല. വിശ്വാസം സംരക്ഷിക്കുന്ന നിലപാടാകും സ്വീകരിക്കുകയെന്നും പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗൃഹസന്ദർശനത്തിന്‍റെ ഭാഗമായി പൂന്തുറ ഹിദായത്തുൽ ഇസ്ലാം അറബിക് കോളജിൽ എത്തവെ പാഠ്യപദ്ധതി സംബന്ധിച്ചുയർന്ന ആശങ്കയോടും ചോദ്യങ്ങളോടുമായിരുന്നു പാർട്ടി സെക്രട്ടറിയുടെ മറുപടി.
‘‘മത, വിശ്വാസ വിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയിൽ ചേർക്കില്ല. കരടിൽ എല്ലാം ഉണ്ടായെന്ന് വരും. അത് ഉദ്യോഗസ്ഥരുണ്ടാക്കുന്നതല്ലേ. ചർച്ചയിലൂടെയാണ് തീരുമാനത്തിലേക്കെത്തുക. അപ്പോൾ കരടിലെ ഈ പറഞ്ഞതെല്ലാം പോകും. എല്ലാ ആശങ്കയും ദൂരീകരിക്കു’’മെന്നും ഗോവിന്ദൻ വ്യക്തമാക്കി. സമാധാനവും സന്തോഷവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. നബിതന്നെ ചൂണ്ടിക്കാട്ടിയത് ഇതാണ്. മാത്രമല്ല, ഏതെങ്കിലും ഒരുമതം ഇതിൽനിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിച്ചിട്ടുമില്ല.
ജനങ്ങളെ മാറ്റി നിർത്തിക്കൊണ്ടുള്ള ഒരു പരിഷ്കരണവും പരിപാടിയും സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ എം.വി. ഗോവിന്ദൻ കരുതൽ മേഖലയിലും മനസ്സ് തുറന്നു. കരുതൽ മേഖല വിഷയത്തിൽ ജനങ്ങളെ ചേർത്തുനിർത്തുന്ന നിലപാടാണ് സർക്കാറിനുള്ളത്. ജനങ്ങളുടെ ഭൂമി, കൃഷി, താമസസ്ഥലം, ആവാസ കേന്ദ്രം ഇതെല്ലാം പൊളിച്ചുകൊണ്ട് സർക്കാറിന് മുന്നോട്ടുപോകാനാവില്ല. കോടതിക്ക് ചിലപ്പോൾ പറയാൻ കഴിയും. കോടതി എന്നത് ജനങ്ങളോട് ഒപ്പംനിന്ന് പ്രവർത്തിക്കുന്ന സംവിധാനമല്ലല്ലോ. അതിനും മേലെയാണ്. എന്നാൽ, സർക്കാർ ജനങ്ങളുടെ ഭാഗമായി രൂപപ്പെട്ട് വന്നതാണ്. സർക്കാറിന് ജനങ്ങൾക്കൊപ്പമുള്ള നിലപാടേ സ്വീകരിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 10.15 ഓടെയാണ് എം.വി. ഗോവിന്ദൻ അറബിക് കോളജിലെത്തിയത്. 20 മിനിറ്റോളം ഇവിടെ ചെലവഴിച്ചു. മടങ്ങുന്നതിനിടെ അറബിക് കോളജിലെ വിദ്യാർഥികളെത്തി. ഓരോരുത്തരെയും ഹസ്തദാനം ചെയ്ത് പരിചയപ്പെട്ട ശേഷമാണ് ഗോവിന്ദൻ മടങ്ങിയത്. ആദ്യ ദിവസം മേഖലയിലെ 25ഓളം വീടുകളിലും സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.