കുട്ടി അഹമ്മദ് കുട്ടി
സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കേരള ചരിത്രത്തിൽ വിസ്മരി ക്കാനാവാത്ത കർമ ധീര നായകനാണ് കുട്ടി അഹമ്മദ് കുട്ടി. പട്ടികജാതി -പട്ടികവർഗ -പിന്നാക്ക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ, മുസ്ലിം പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരുടെ വിദ്യാഭ്യാസ പുരോഗതിക്കും ഉദ്യോഗ തൊഴിൽ മേഖലകളിലെ പങ്കാളിത്തത്തിനും വേണ്ടിയുള്ള ജനാധിപത്യ പ്രക്ഷോഭ രംഗത്ത് മരണംവരെ നിലകൊണ്ട നേതാവ്. പിന്നാക്ക സമുദായ വിമോചന മുന്നണി, സംവരണ സമുദായ മുന്നണി, പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളുടെ കൂട്ടായ്മ തുടങ്ങിയ സംഘടനകളിലും പ്രസ്ഥാനങ്ങളിലും സംസ്ഥാന ചെയർമാൻ, രക്ഷാധികാരി തുടങ്ങിയ നിലയിൽ നാമമാത്രമായ ആലങ്കാരിക ഭാരവാഹിത്വമല്ല, സക്രിയവും സജീവവുമായ നേതൃത്വമാണ് അദ്ദേഹം വഹിച്ചത്. മന്ത്രിയും പിന്നാക്ക സമുദായ ക്ഷേമത്തിനായുള്ള നിയമസഭ സമിതി ചെയർമാനും മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവുമെല്ലാമായിരുന്ന ഘട്ടത്തിലും അധഃസ്ഥിത പിന്നാക്ക വിഭാഗ ങ്ങളുടെ ക്ഷേമവും പുരോഗതിയുമായിരുന്നു ആ മനസ്സു നിറയെ.
പിന്നാക്ക സമുദായ ക്ഷേമത്തിനായുള്ള നിയമസഭ സമിതി ചെയർമാൻ എന്ന നിലയിൽ 2001ലെ ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് ഭാഗികമായെങ്കിലും നടപ്പാക്കാനും പിന്നാക്ക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട 18,000ത്തിലധികം തസ്തികകൾ നികത്താനും അദ്ദേഹം ശിപാർശ ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് സ്പെഷൽ റിക്രൂട്ട്മെന്റിന് പകരം എൻ.സി.എ നിയമന ചട്ടങ്ങൾ രൂപവത്കരിക്കുന്നതിനും ഡിഗ്രി -പി.ജി കോഴ്സ് പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങൾക്ക് 20 ശതമാനം സംവരണമേർപ്പെടുത്താനും ഇ.ടി. മുഹമ്മദ് ബഷീർ, എം.ഐ. ഷാനവാസ്, സംവരണ സമുദായ നേതാക്കൾ എന്നിവർക്കൊപ്പം 2006 ജനുവരി മുതൽ നാലഞ്ചു മാസം രാപ്പകൽ പ്രയത്നിച്ച അദ്ദേഹത്തെക്കുറിച്ച് ‘മെക്ക’ ജനറൽ സെക്രട്ടറിയെന്ന നിലയിലും സംവരണ സമുദായ മുന്നണി സഹ ഭാരവാഹി എന്ന നിലയിലും എനിക്ക് മറക്കാനാവാത്ത അനുഭവങ്ങളാണുള്ളത്. പിന്നാക്ക സമുദായങ്ങളുടെ കാര്യത്തിൽ അവസരോചിത ഇടപെടലുകൾക്ക് പാർട്ടി നേതൃത്തിന്റെ അനുവാദമോ അംഗീകാരമോ കാത്തിരിക്കാതെ സ്വയം മുന്നിട്ടിറങ്ങുന്നതിൽ കുട്ടി അഹമ്മദ് കുട്ടി ഒരു മടിയും കാണിച്ചിരുന്നില്ല. ആ ധീരമായ നിലപാടുകൾ ചിലപ്പോഴൊക്കെ പാർട്ടി നേതൃത്വത്തിനിടയിൽപോലും അതൃപ്തി സൃഷ്ടിച്ചിരുന്നു. അധഃസ്ഥിത ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾ ഇന്ന് നേടിയെടുത്ത അവകാശങ്ങളിലും വിദ്യാഭ്യാസ- ഉദ്യോഗതലത്തിലെ പുരോഗതിയിലും കുട്ടി അഹമ്മദ് കുട്ടി എന്ന മുന്നണിപ്പോരാളി വഹിച്ച നേതൃപരമായ പങ്ക് നിഷേധിക്കാൻ ആർക്കുമാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.