ശബരിമല വിഷയത്തിൽ ബി.ജെ.പിയും സംഘ്പരിവാറും ഒരുക്കുന്ന കെണികളിൽ കേരളത്തിലെ സാമൂഹിക ജീവിതം താളംതെറ്റുകയാെണന്ന് ഒരിക്കൽകൂടി ബോധ്യപ്പെടുത്തുന്നതാണ് ശനിയാഴ്ച നടന്ന അപ്രതീക്ഷിത ഹർത്താൽ ദുരിതങ്ങൾ. ശബരിമലയിൽ ഇപ്പോൾ അരങ്ങേറുന്ന അസംബന്ധ നാടകങ്ങൾ വിശ്വാസസംരക്ഷണത്തിനോ ആചാരങ്ങളുടെ പരിപാവനതക്കോ വേണ്ടിയല്ലെന്ന് മനസ്സിലാക്കാൻ അതിബുദ്ധിയൊന്നും ആവശ്യമില്ല. ആരെങ്കിലും മണ്ഡല കാലത്ത് ഹർത്താൽ പ്രഖ്യാപിച്ചാൽ പത്തനംതിട്ടയെയും അയ്യപ്പഭക്തരെയും ബാധിക്കാതിരിക്കാനുള്ള ശ്രദ്ധ അയ്യപ്പഭക്തിയുടെ പേരിലുള്ള ഹർത്താലിൽ പാലിക്കപ്പെടാതിരുന്നത് അവക്ക് വിശ്വാസവുമായി ബന്ധമില്ലാതിരുന്നതിനാൽതന്നെയാണ്. അയ്യപ്പ ദർശനത്തിനെത്തിയ ഭക്തർകൂടിയായിരുന്നു ശനിയാഴ്ച വിവിധയിടങ്ങളിൽ ദയാദാക്ഷിണ്യമില്ലാതെ ബന്ദിയാക്കപ്പെട്ടത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കുടുങ്ങിയ ഭക്തർക്ക് പലയിടത്തും അന്നപാനീയ സൗകര്യങ്ങളും പ്രാഥമിക കൃത്യനിർവഹണ സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. ഭക്തർതന്നെ ഹർത്താലിനെതിരെ പ്രതിഷേധിക്കുന്ന അവസ്ഥ സംജാതമായി. പൊടുന്നനെ അരങ്ങേറിയ അറസ്റ്റിെൻറ പേരിൽ മണിക്കൂറുകൾക്കുള്ളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾകൊണ്ടും അക്രമാസക്തമായ പ്രകടനങ്ങൾകൊണ്ടും കേരളത്തിലെ തെരുവുകളെ ‘ശാന്തതയോടെ’ അക്രമിസംഘങ്ങൾക്ക് അടക്കിഭരിക്കാനായി എന്നത് അത്ര ശുഭസൂചനയല്ല നൽകുന്നത്.
രാഷ്ട്രീയ പാർട്ടികളും ഹൈന്ദവ സമുദായ സംഘടനകളും സർക്കാറും പമ്പയിലും സന്നിധാനത്തും ആസൂത്രണം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടികളും അതിനെതിരെയുള്ള നിയന്ത്രണങ്ങളും ശരിക്കും പ്രയാസങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ദർശന സായുജ്യമടയാനും ആത്മീയ സമർപ്പണത്തിനുമെത്തുന്ന വിശ്വാസികളുടെ അവകാശത്തെയാണ്. പ്രതിഷേധ ഭീതിമൂലം സർക്കാർ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ നിമിത്തം ശാന്തചിത്തരായി അയ്യപ്പ ദർശനം നടത്തി അനുഷ്ഠാനങ്ങൾ നിവർത്തിക്കാൻ സാധിക്കാത്തതിൽ ഖിന്നരാണ് ഒട്ടുമിക്ക ഭക്തരും. മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതിൽ അവർ അങ്ങേയറ്റം പ്രതിഷേധത്തിലുമാണ്. വേണ്ടത്ര സമയം സന്നിധാനത്ത് ചെലവഴിക്കാനോ വിശ്രമിക്കാനോ സാധിക്കാത്തതിെൻറ മനോവേദനയുമായി മലയിറങ്ങേണ്ടിവരുന്ന സാഹചര്യം ഇല്ലായ്മ ചെയ്യാനുള്ള ബാധ്യത സർക്കാറിനുണ്ട്. അവ അടിയന്തരമായി നിർവഹിക്കുകയും വേണം. അതേസമയം, മകരവിളക്ക് കഴിയുംവരെ മലകയറാനും പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിക്കാനും ബി.ജെ.പി സംസ്ഥാന നേതാക്കൾ സമയക്രമം നിശ്ചയിച്ച് ഊഴമിട്ട് കാത്തിരിക്കുകയാണ്. പ്രതിഷേധത്തിെൻറ ഭാഗമായി ആചാരങ്ങൾ ലംഘിക്കപ്പെടുന്നതിൽ നേതാക്കൾക്ക് വലിയ വൈമനസ്യങ്ങളൊന്നുമില്ലെന്നാണ് വത്സൻ തില്ലങ്കേരിയുടെയും കെ. സുരേന്ദ്രെൻറയും ചെയ്തികൾ തെളിയിക്കുന്നത്. ആചാര സംരക്ഷണ കർത്തവ്യ നിഷ്ഠയൊന്നുമില്ലാതെ അവ ന്യായീകരിക്കാൻ ശ്രീധരൻപിള്ളക്ക് മനഃക്ലേശവുമില്ല. കോൺഗ്രസാകട്ടെ ബി.ജെ.പിയുട വൈകാരിക കടന്നുകയറ്റത്തിൽ സ്തബ്ധരും നഷ്ടകാരികളുമായിരിക്കുന്നു. മതവൈകാരികത ഉണർത്തി പിന്നീട് പരാജയപ്പെടുന്ന പഴയ ശീലങ്ങളിൽനിന്ന് കോൺഗ്രസ് ഒരു പാഠവും പഠിക്കുകയില്ലെന്ന് ശബരിമല സംഭവവും അരക്കിട്ടുറപ്പിക്കുന്നു.
കോൺഗ്രസും സംഘ്പരിവാറും ഇടതുപക്ഷ പാർട്ടികളും കോടതി വിധിയെ തുടക്കത്തിൽ സ്വാഗതം ചെയ്യുകയായിരുന്നു. എന്നിട്ടും അയ്യപ്പ വിശ്വാസികളുടെ ആശങ്കകളെ പക്വതയോടെയും സംയമനത്തോടെയും അഭിമുഖീകരിക്കുകയും ഉൾക്കൊണ്ടുകൊണ്ട് പരിഹാരത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ അവർ പരാജയപ്പെട്ടതിെൻറ കാരണം ശബരിമലയെ രാഷ്ട്രീയ വളർച്ചക്ക് ഉപയോഗിക്കാനുള്ള ഗോൾഡൻ അവസരമായി ധരിച്ചതിനാലാണ്.
ജനമനസ്സുകളിലേക്ക് എത്തിച്ചേരാൻ കഠിനമായ വ്രതങ്ങളും കല്ലും മുള്ളും താണ്ടിയുള്ള ദീർഘമായ സഞ്ചാരവും നടത്താൻ തയാറാകാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികൾ, അധികാര സോപാനത്തിലേക്ക് എളുപ്പത്തിൽ കയറാനുള്ള പടികളായി ശബരിമലയെ മാറ്റിയതിെൻറ തിക്തഫലമാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന സാമൂഹിക പ്രതിസന്ധിയുടെ കാതൽ. വൈവിധ്യങ്ങൾ പുലർത്തിക്കൊണ്ടുതന്നെ അലോസരങ്ങളില്ലാത്ത സാമൂഹിക ജീവിതത്തെ കെട്ടിപ്പടുക്കാനും അഹ്ലാദപരമായ ബഹുസ്വര മണ്ഡലങ്ങളെ നിർമിച്ചെടുക്കാനുമുള്ള മൂല്യങ്ങൾ ആന്തരികമായി സ്വാംശീകരിച്ചവരാണ് മതസമൂഹങ്ങൾ. പഴയ പള്ളിക്കൂട നാടകങ്ങളുടെ സമാപനം പോലെ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ പുരോഹിതന്മാരെ കൈകോർത്തു നിർത്തി ഏക ഭജന പാടിച്ച് പരിഹരിക്കേണ്ട ഒരു പ്രശ്നവും ഇവിെടയില്ല. ഉള്ളത്, വൈകാരികതയുണർത്തി വിശ്വാസികളെ വഞ്ചിക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങളുണ്ടാക്കുന്ന പ്രതിസന്ധികളാണ്. ശബരിമല കോടതി വിധിയെ വിശ്വാസ വൈകാരികതയിലേക്കും ഹിന്ദു വിഭാഗീയതയിലേക്കും മത ധ്രുവീകരണത്തിലേക്കും ഒടുവിൽ സാമൂഹിക ക്രമസമാധാന പ്രശ്നവുമാക്കിത്തീർക്കുന്നതും മത സമൂഹങ്ങളല്ല, രാഷ്ട്രീയക്കാരുടെ ഒളിയജണ്ടകൾ മാത്രമാണ്. ഭക്തിയുമായോ വിശ്വാസവുമായോ ബന്ധമേതുമില്ലാത്ത അവരുടെ താൽപര്യങ്ങളാണ് കേരളത്തിലെ സാമൂഹിക ജീവിതത്തെ ശിഥിലമാക്കുകയും സംഘർഷഭരിതമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. പൊതുസമൂഹത്തോടും സാമൂഹിക ജീവിതത്തോടും ഉത്തരവാദിത്തം കാണിക്കാതെ രാഷ്ട്രീയ മോഹങ്ങളിൽ എടുത്തുചാടി അവിവേകങ്ങൾകൊണ്ട് സാമൂഹിക പ്രക്ഷുബ്ധത നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ പാർട്ടികളാണ്. കൃത്രിമമായി രൂപപ്പെടുത്തിയ സാമുദായിക ധ്രുവീകരണത്തിെൻറയും കലുഷിതമായ സാമൂഹികാവസ്ഥയുടെയും പേരിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളോട് മാപ്പ് ചോദിക്കുകയും ശബരിമലയിൽനിന്ന് പിരിഞ്ഞുപോകുകയുമാണ് വേണ്ടത്. അതോടെ അവസാനിക്കും കേരളത്തിൽ നിലനിൽക്കുന്ന സമുദായ ധ്രുവീകരണത്തിെൻറ ബന്ദിതാവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.