ന്യൂഡൽഹി: ഓസീസിനെ അവരുടെ ഭാഗ്യ മണ്ണിൽ തുരത്തി പരമ്പര വിജയവുമായി മടങ്ങിയ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. പ്രമുഖർ പരിക്കിലിമർന്ന്പരാജയം തുറിച്ചുനോക്കിയിട്ടും യുവനിര ആവേശ വിജയത്തിലേക്ക് ടീമിനെ കൈപിടിച്ചുനടത്തിയതിനു പിന്നാലെയാണ് ആസ്ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ഇന്ത്യ പോയിൻറ് നിലയിൽ മുന്നിലെത്തിയത്. കംഗാരുക്കൾ പതിറ്റാണ്ടുകളായി പരാജയം രുചിക്കാത്ത ഗാബ മൈതാനത്തെ തകർപ്പൻ വിജയം ഇന്ത്യക്ക് നൽകിയത് വിലപ്പെട്ട 30 പോയിൻറ്. ഇതോടെ, ഇന്ത്യ മൊത്തം പോയിൻറ് നില 430 ആക്കി ഉയർത്തിയപ്പോൾ മൂന്നാമതുള്ള ആസ്ട്രേലിയക്ക് 332 ആണ് സമ്പാദ്യം. 420 പോയിൻറുമായി ന്യൂസിലൻഡ് രണ്ടാമതുണ്ട്.
ഇന്ത്യയുടെ വിജയ ശതമാനം 71.7 ഉം ന്യൂസിലൻഡിന് 70ഉം ആസ്ട്രേലിയക്ക് 69.2 ഉമാണ്. പാകിസ്താൻ ഏറെ പിറകിൽ ആറാമതാണ്.വിജയ ശതമാനംകൂടി ടെസ്റ്റ് ലോകകപ്പ് ഫൈനലിസ്റ്റുകളെ തീരുമാനിക്കുമെന്നതിനാൽ പരമ്പര വിജയം കുറിക്കാനായത് കന്നി ലോക ചാമ്പ്യനാകാനുള്ള ശ്രമങ്ങൾക്ക് കരുത്ത് പകരും.
വിജയം ആഘോഷിക്കുന്ന ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ടീം പ്രകടിപ്പിച്ച ഊർജവും ആത്മാർഥതയും ഇഛാശക്തിയുമാണ് വിജയമൊരുക്കിയതെന്ന് മോദി പറഞ്ഞു. അമിത് ഷായും ട്വിറ്ററിൽ ടീമിന് അഭിനന്ദനമറിയിച്ചു.
അതിനിടെ, മഹത്തായ വിജയവുമായി ഇന്ത്യൻ ക്രിക്കറ്റിന് പുത്തൻ ഊർജം നൽകിയ ടീമിന് ബി.സി.സി.ഐ അഞ്ചു കോടി സമ്മാനം പ്രഖ്യാപിച്ചു. പ്രസിഡൻറ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവർ ട്വിറ്ററിലാണ് പ്രഖ്യാപനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.