ഉറുഗ്വായും ഇറ്റലിയും കഴിഞ്ഞ് ലോകകപ്പ് പന്ത് 1938ൽ ഫ്രാൻസിന്‍റെ മണ്ണിലെത്തുമ്പോൾ ലോകം മറ്റൊരു യുദ്ധത്തിന്‍റെ കാർമേഘങ്ങളാൽ മൂടപ്പെട്ടിരുന്നു. യൂറോപ്പിനെ അടിമുടി നാമാവശേഷമാക്കിയ ഒന്നാം ലോക യുദ്ധത്തിന്‍റെ കെടുതികളും, സാമ്പത്തിക മാന്ദ്യങ്ങളും മാറും മുമ്പേ മറ്റൊരു ലോകയുദ്ധത്തിലേക്ക് നാടാകെ മാറിയ സാഹചര്യം. ഇതിനിടയിലായിരുന്നു മൂന്നാം ലോകകപ്പിന് അരങ്ങൊരുക്കുന്നത്. 1934ൽ ഇറ്റലിയിൽ നടന്ന ലോകകപ്പിനു ശേഷം, തങ്ങൾക്ക് വേദി അനുവദിക്കണമെന്നായിരുന്നു തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ ആവശ്യം. അർജന്‍റീന ശക്തമായ ആവശ്യവുമായി രംഗത്തെത്തി. അഡോൾഫ് ഹിറ്റ്ലറുടെ ജർമനിയായിരുന്നു മറ്റൊരു ആതിഥേയ ബിഡുകാർ. മുൻ ലോകകപ്പ് മുസോളിനിയുടെ ഇറ്റലി നടത്തിയതിനാൽ, ഇത്തവണ തങ്ങൾക്കു വേണമെന്നായി ജർമനി. 1936 ബെർലിൻ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചതിന്‍റെ നേട്ടങ്ങൾ കൂടിയുണ്ടായിരുന്നു ജർമനിയുടെ അവകാശ വാദങ്ങൾക്ക്. 1936 ആഗസ്റ്റിൽ ബെർലിനിൽ ചേർന്ന ഫിഫ കോൺഗ്രസിൽ ജർമനിക്ക് അവരുടെ വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 23ൽ 19 രാജ്യങ്ങളും ഫ്രാൻസിനെ പിന്തുണച്ചപ്പോൾ തുടർച്ചയായി രണ്ടാം ലോകകപ്പിന്‍റെ വേദിയും യൂറോപ്പിനായി. അർജന്‍റീനയുടെ ബഹിഷ്കരണം; ഏഷ്യയുടെ ആദ്യ പങ്കാളിത്തം തുടർച്ചയായി രണ്ടാം തവണയും ലോകകപ്പ് വേദി യൂറോപ്പിന് തന്നെ നൽകിയതിലെ പ്രതിഷേധത്തിലായിരുന്നു തെക്കനമേരിക്കൻ രാജ്യങ്ങൾ. വേദിക്കു ശ്രമിച്ച അർജന്‍റീനയും, പ്രഥമ ചാമ്പ്യന്മാരായ ഉറുഗ്വായും ഫ്രാൻസിലേക്ക് ടീമുകളെ വിട്ടില്ല. ബ്രസീൽ മാത്രമായി തെക്കനമേരിക്കൻ പ്രാതിനിധ്യം. ആഭ്യന്തര യുദ്ധങ്ങൾകൊണ്ടു പൊറുതിമുട്ടിയ സ്പെയിനിന് ഫുട്ബാളിനെ കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ലായിരുന്നു. ഫിഫയെ അംഗീകരിക്കാത്ത ഇംഗ്ലണ്ട് ഇത്തവണയും ലോകകപ്പിന്‍റെ പടിക്കു പുറത്തു തന്നെയായിരുന്നു. ലോകകപ്പിൽ കളിക്കാൻ താൽപര്യവുമായി 37 ടീമുകകൾ ഫിഫയെ സമീപിച്ചു. 16 ടീമുകൾക്കായിരുനു സ്ഥാനം കണക്കാക്കിയത്. ആതിഥേയരായ ഫ്രാൻസും, ചാമ്പ്യന്മാരായ ഇറ്റലിയും നേരിട്ട് യോഗ്യത നേടി. ശേഷിച്ച 14ൽ 11 ടീമുകൾ യൂറോപ്പിൽ നിന്നും യോഗ്യത നേടിയെത്തി. ബ്രസീൽ, ക്യൂബ, ഡച്ച് ഈസ്റ്റിൻഡീസ് (ഇന്തോനേഷ്യ) എന്നിവരായിരുന്നു മറ്റു ടീമുകൾ. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന പേരിൽ അറിയപ്പെട്ട ഇന്തോനേഷ്യ അങ്ങനെ ലോകകപ്പിൽ മാറ്റുരക്കുന്ന ആദ്യ ഏഷ്യക്കാരായി മാറി. യുദ്ധഭീതിയിലെ കളി ഫ്രാൻസിൽ പന്തുരുണ്ട് തുടങ്ങുമ്പോഴേക്കും യുദ്ധഭീതി കൂടുതൽ സജീവമായി. ലോകകപ്പിന് മുമ്പു തന്നെ ജർമനി അയൽക്കാർ കൂടിയായ ഓസ്ട്രിയയെ പിടിച്ചടക്കി തങ്ങളുടെ അധീനതയിലാക്കിയിരുന്നു. വണ്ടർ ടീം എന്ന പേരിൽ വിഖ്യാതരായ ഓസ്ട്രിയയുടെ ഫുട്ബാൾ ടീമിനെയും, സംഘാടകരെയുമെല്ലാം പിച്ചിച്ചീന്തിയതോടെ ലോകകപ്പിൽ നിന്നും അങ്ങനെയൊരു ടീമുമില്ലാതായി. ഓസ്ട്രിയൻ ടീമിലെ ഏതാനും താരങ്ങൾ നാസി ജർമനിക്കുവേണ്ടിയാണ് ബൂട്ടുകെട്ടിയത്. ആതിഥേയരായ ഫ്രാൻസിലും അപ്പോഴേക്കും ആഭ്യന്തര സംഘർഷങ്ങൾ തുടങ്ങി. എങ്കിലും പാരിസും മഴ്സെയും റീംസും ഉൾപ്പെടെ 10 വേദികളിൽ ലോകകപ്പിന് പന്തുരുണ്ടുതുടങ്ങി. നാസി ജർമനി ആദ്യ റൗണ്ടിൽ പുറത്തായി. ക്യൂബയും റുമേനിയയും തമ്മിലെ മത്സരം ശ്രദ്ധേയമായി. കരുത്തരായ റുമാനിയയെ ആദ്യം സമനിലയിലും, പിന്നെ റീമാച്ചിൽ തോൽപിച്ചും ക്യൂബ ക്വാർട്ടറിലെത്തി. സെമിയിൽ ബ്രസീൽ -ഇറ്റലിയും ഹംഗറി സ്വീഡനും തമ്മിലായിരുന്നു. ഒടുവിൽ കാലശപ്പോരാട്ടത്തിൽ ഹംഗറിയെ 4-2ന് വീഴ്ത്തി ഇറ്റലി തുടർച്ചയായി രണ്ടാം ലോകകപ്പിലും കിരീടമണിഞ്ഞു. ഇറ്റാലിയുടെ ഫാഷിസ്റ്റ് സല്യൂട്ടും, ഇറ്റലിക്കെതിരെ പ്രതിഷേധവുമായി ഗാലറിയിലെത്തിയ പതിനായിരങ്ങളുടെ കാഴ്ചയുമെല്ലാം ഈ ലോകകപ്പിന്‍റെ ബാക്കി പത്രങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.