ഭുവനേശ്വർ: എന്തൊരു മത്സരമായിരുന്നു. പാതിയിൽ അങ്കം നിർത്തി മടങ്ങിയവരായിട്ടും ആ വനാഴിയിൽ അസ്ത്രങ്ങളേറെ ബാക്കിയാണെന്ന് മൈതാനത്ത് തെളിയിച്ച് മലയാളിയുടെ മഞ്ഞ പ്പട. കളിയഴക് പാരമ്യത്തിലെത്തിയ ആവേശപ്പോരിൽ വലിയ മാർജിനിൽ ജയമുറപ്പിച്ച ഒഡി ഷ എഫ്.സിയെ അവസാന മിനിറ്റുകളിലെ ഗോളുകളിൽ ഒപ്പംപിടിച്ചാണ് കേരള ബ്ലാസ്റ്റേഴ്്സ് അവസാന മത്സരം ആഘോഷമാക്കിയത്. സ്കോർ: 4-4.
വിസിൽ മുഴങ്ങി ആദ്യ മിനിറ്റിൽതന്നെ ഗോൾവല കുലുങ്ങിയ അപൂർവതയിലേക്കാണ് ഇന്നലെ ഭുവനേശ്വർ കലിംഗ സ്റ്റേഡിയമുണർന്നത്. ആദ്യ ടച്ചുകളിൽതന്നെ ബ്ലാസ്റ്റേഴ്സ് പാതിയിലെത്തിയ ഒഡിഷയുടെ ജെറി മാവിമിങ്താന നീട്ടിനൽകിയ പാസ് പെനാൽറ്റി ബോക്സിൽ കാത്തുനിന്ന മാനുവൽ ഒൻവു തലവെച്ച് ഗോളാക്കുകയായിരുന്നു. വൈകാതെ ആക്രമണം ശക്തമാക്കിയ ബ്ലാസ്റ്റേഴ്സിനായി നർസാരി നൽകിയ ക്രോസ് അടിച്ചൊഴിവാക്കുന്നതിനിടെ നാരായൺ ദാസിെൻറ കാലുകളിൽനിന്ന് പന്ത് എത്തിയത് സ്വന്തം വലയിൽ. കളി ആറു മിനിറ്റ് പിന്നിടുന്നതിനിടെ സ്കോർ 1-1.
ഇരു ഹാഫിലും കയറിയിറങ്ങിയ മുന്നേറ്റങ്ങളിൽ ഒരു പടി മുന്നിൽനിന്ന കേരളം 28ാം മിനിറ്റിൽ സൂപ്പർ സ്ട്രൈക്കർ മെസ്സി ബൗളിയിലൂടെ ലീഡ് നേടി. ജെസൽ നൽകിയ പാസിന് പാകമായി കാത്തുനിന്ന മെസ്സി വൺ ടച്ചിൽ പന്ത് പോസ്റ്റിലെത്തിച്ചു. ലീഡിെൻറ ആനുകൂല്യം നിലനിർത്തുംമുേമ്പ ഒഡിഷ അടുത്ത വെടിപൊട്ടിച്ചു. ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകർത്ത ഫ്രീകിക്കിലായിരുന്നു ഒഡിഷയുടെയും മാനുവലിെൻറയും രണ്ടാം ഗോൾ. പെനാൽറ്റിയിലൂടെ മാർട്ടിൻ പെരസും, 51ാം മിനിറ്റിൽ മാനുവൽ ഒൻവു നാലാം ഗോളും നേടി.
രണ്ടു ഗോളിനു പിറകിലായ കേരളം കണ്ണീരോടെ സീസൺ അവസാനിപ്പിക്കാനൊരുങ്ങിയ അവസാന നിമിഷങ്ങളിൽ ലഭിച്ച രണ്ടു പെനാൽറ്റികളാണ് വീണ്ടും ബ്ലാസ്റ്റേഴ്സിന് ആശ്വാസം പകർന്നത്. 83, 94 മിനിറ്റുകളിലായിരുന്നു ഒഗ്ബെച്ചെ പെനാൽറ്റികളിലൂടെ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്. ഇതോടെ 16 ഗോളുമായി ഒഗ്ബെെച്ച ഗോൾവേട്ടക്കാരിൽ ഒന്നാമതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.