കൊച്ചി: ലാ ലിഗ പ്രീസീസൺ ടൂർണമെൻറിെൻറ ഒന്നാമങ്കത്തിൽ കേരളത്തിെൻറ പ്രതീക്ഷകളും ആസ്ട്രേലിയൻ കരുത്തും ഇന്ന് കളത്തിൽ. വൈകീട്ട് ഏഴിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മെൽബൺ സിറ്റി എഫ്.സിയെ നേരിടും. ഇന്ത്യൻ സൂപ്പർ ലീഗ് അനുഭവസമ്പത്തിലാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷവെക്കുന്നത്. അതേസമയം, ആസ്ട്രേലിയൻ ‘എ’ ലീഗിലെ പ്രകടനമാണ് മെൽബൺ സിറ്റിയുടെ കരുത്ത്. ഇന്ത്യയിലെ പ്രഥമ അന്താരാഷ്ട്ര പ്രീസീസൺ ടൂർണമെൻറിനാണ് കൊച്ചിയിൽ കളിത്തട്ടുണരുന്നത്.
മഞ്ഞപ്രതീക്ഷകൾ
ഐ.എസ്.എല്ലിലെ മികച്ച പ്രകടനങ്ങളുടെ ചരിത്രവും വരാനിരിക്കുന്ന സീസണിെൻറ പ്രതീക്ഷയുമാണ് ബ്ലാസ്റ്റേഴ്സിെൻറ ഉൗർജം. 2014 മുതൽ രണ്ടു തവണ റണ്ണേഴ്സ്അപ്പായവർ കഴിഞ്ഞ സീസണിൽ ആറാം സ്ഥാനക്കാരായിരുന്നു. അടുത്ത സീസണിലേക്കുള്ള ടീമിെൻറ മുന്നൊരുക്കംകൂടിയാണ് ടൂർണമെൻറ്. രണ്ടാഴ്ച അഹ്മദാബാദിൽ പരിശീലനം പൂർത്തിയാക്കിയാണ് ടീമെത്തുന്നത്. 31 അംഗ സ്ക്വാഡിൽ 11 മലയാളികളും ആറു വിദേശ താരങ്ങളുമുണ്ട്.
പരിശീലനത്തിനിടെ താടിയെല്ലിനു പരിക്കേറ്റ സി.കെ. വിനീതിെൻറ അഭാവത്തിൽ ടീമിലെ പുതുമുഖങ്ങളായ സ്ലൊവീനിയൻ താരം മാറ്റെജ് പൊപ്ലാനിക്, സെർബിയൻ സ്ട്രൈക്കർ സ്ലാവിയ സ്റ്റൊജനോവിച്ച് എന്നിവർക്കായിരിക്കും ഗോളടി ചുമതല. പ്രതിരോധത്തിൽ ഫ്രഞ്ച് താരം സിറിൽ കാലിയാണ് പുതുമുഖം. സന്ദേശ് ജിങ്കാെൻറ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ കിസിറ്റോ, പെക്കൂസൺ എന്നീ വിദേശ താരങ്ങൾക്കൊപ്പം മലയാളികളായ എം.പി. സക്കീര്‍, പ്രശാന്ത് മോഹൻ, സഹല്‍ അബ്ദുല്‍ സമദ്, അബ്ദുല്‍ ഹക്കു, അഫ്ദാൽ, ജിതിന്, സുജിത്, ഋഷിദത്ത്, ജിഷ്ണു എന്നിവരുമുണ്ട്. സബ്സ്റ്റിറ്റ്യൂഷന് പരിധിയില്ലാത്തതിനാൽ മുഴുവൻ താരങ്ങള്‍ക്കും ഡേവിഡ് ജെയിംസ് അവസരം നല്‍കും. ധീരജ് സിങ്ങാവും ഗോൾവല കാക്കുക. ഇന്ത്യൻ ടീമിെൻറ പ്രതിരോധതാരം അനസ് എടത്തൊടികയുടെ കേരളത്തിനായുള്ള അരങ്ങേറ്റംകൂടിയാകുമിന്ന്.
ബ്ലൂസ് സീരിയസാണ്
2010 മുതൽ ആസ്ട്രേലിയ ലീഗ് ‘എ’യിൽ കളിക്കുന്ന മെൽബൺ മൂന്നാം സ്ഥാനക്കാരായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. 27 മത്സരങ്ങളിൽ 13 ജയം, നാല് സമനില, 10 തോൽവി ഉൾപ്പെടെ 43 പോയൻറ് നേടി. 2016-17ലെ എഫ്.എഫ്.എ കപ്പ് കിരീടനേട്ടത്തിനു പിന്നാലെയായിരുന്നു ലീഗ് പ്രകടനം. 24 അംഗ ടീമിൽ 19 പേരും സീനിയർ സ്ക്വാഡിൽനിന്നുള്ളവരാണ്. അഞ്ചുപേരാണ് റിസർവ്, ജൂനിയർ സ്ക്വാഡിൽനിന്നുള്ളത്. 2015 മുതൽ ടീമിനൊപ്പമുള്ള ഉറുഗ്വായ് താരം ബ്രൂണോ ഫോര്നലോരിയാണ് പ്രതീക്ഷ. ദേശീയ കുപ്പായമണിഞ്ഞിട്ടുള്ള ഫെർനലോരി 65 മത്സരങ്ങളിൽനിന്നായി 47 ഗോളാണ് ടീമിനായി നേടിയിട്ടുള്ളത്. ദേശീയ കുപ്പായമണിഞ്ഞ ഗോളി യൂജിൻ ഗാലെകോവിച്ച്, നഥനിയേൽ അറ്റ്കിൻസൺ, ലൂക്ക് ബ്രാറ്റൻ എന്നിവരുെട സാന്നിധ്യം ജോഷ്വ കവാലോയുടെ നേതൃത്വത്തിലിറങ്ങുന്ന ടീമിന് ഗുണംചെയ്യും.
മുൻപരിചയമില്ലെങ്കിലും ഹോംഗ്രൗണ്ട് ആനുകൂല്യം ഗുണമാവുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ്. മഴയും കനത്ത ചൂടും കലർന്ന കാലാവസ്ഥ മെൽബൺ ടീമിന് പുതുമയുള്ളതാണ്. അതിനോടൊക്കെ പൊരുത്തപ്പെടാൻ അധികം സമയം ലഭിച്ചതുമില്ല. പ്രതിരോധവും മുന്നേറ്റവും ശക്തമാണെങ്കിലും താരതമ്യേന ജൂനിയർ, റിസർവ് താരങ്ങളെക്കൊണ്ട് പരീക്ഷിക്കുന്ന മധ്യനിര അവരുടെ പ്രധാന ദൗർബല്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.