കൊച്ചി: മെൽബൺ സിറ്റിയുടെ കളിച്ചിട്ടകൾക്കു മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ അടവുകൾ പാളി. ലാ ലിഗ വേൾഡ് പ്രീ സീസൺ ടൂർണമെൻറിെൻറ ഉദ്ഘാടന മത്സരത്തിൽ മഞ്ഞപ്പടക്കുമേൽ സിറ്റി ബ്ലൂസിനു ജയം. കളിയുടെ സർവമേഖലയിലും ആധിപത്യം പുലർത്തിയ മെൽബൺ ഏകപക്ഷീയമായ ആറു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ ഹോം ഗ്രൗണ്ടിൽ പരാജയപ്പെടുത്തിയത്. വിദോസിച് (30), മക് ഗ്രീ (33), ലാച്ച്ലൻ വേൽസ് (50), മക് ഗ്രീ (56), നജാർ (75), ബ്രൂണോ ഫെർണരോലി (79) എന്നിവരാണ് ഗോൾ സ്കോറർമാർ.
അഞ്ചു വിദേശ താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ആദ്യ പ്രീ സീസണ് മത്സരത്തിനിറങ്ങിയത്. സ്ലൊവീനിയൻ താരം മാറ്റെജ് പൊപ്ലാനിക്, സെർബിയൻ സ്ട്രൈക്കർ സ്ലാവിയ സ്റ്റൊജനോവിച് എന്നിവർക്കായിരുന്നു ആക്രമണ ചുമതല. കിസിറ്റോ, ദൗഗൽ, കെ. പ്രശാന്ത്, ഹാളിചരൺ നർസാരി എന്നിവർ മധ്യനിരയിലും അനസും സിറിൽ കാലിയും സെൻറര്‍ ബാക്കിലും ജിങ്കന് റൈറ്റ് ബാക്ക് പൊസിഷനിലും ഇറങ്ങി. കൗമാരതാരം ധീരജ് സിങ്ങായിരുന്നു ഗോൾവല കാത്തത്. ഡീൻ ബൗസാനിസിന് ഗോൾ കീപ്പിങ് ചുമതല നൽകിയും മൈക്കൽ ഹാലരൻ, ഡാരിയോ വിദോസിച് എന്നിവരെ മുന്നേറ്റനിരയിൽ അണിനിരത്തിയുമാണ് മെൽബൺ കളിച്ചത്.
മെൽബൺ സിറ്റിയുടെ മുന്നേറ്റത്തോടെയാണ് കൊച്ചിയുടെ കളിമുറ്റം ഉണർന്നത്. ഗോളിലേക്കുള്ള നീക്കം സിറിൽ കാലി കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ലഭിച്ച കോർണർ മുതലാക്കാൻ മെൽബണിനായില്ല. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സിെൻറ മുന്നേറ്റം മെൽബൺ പ്രതിരോധത്തിൽ തട്ടി ചിതറി. ലഭിച്ച കോർണറിൽ പൊപ്ലാനിച്ച് എടുത്ത കിക്കിൽ കാലി തലവെച്ചെങ്കിലും ഗോൾപോസ്റ്റിനു മുകളിലൂടെ പന്ത് പുറത്തേക്ക് പോയി. ഒമ്പതാം മിനിറ്റിൽ ജിങ്കാനെ കബളിപ്പിച്ച് മൈക്കൽ ഹാലരൺ ഗോളിനു ശ്രമിച്ചെങ്കിലും ഷോട്ട് കുത്തിയകറ്റി ധീരജ് സിങ് അപകടമൊഴിവാക്കി.
23ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് വല ചലിപ്പിച്ചു. പൊപ്ലാനിച്ച് എടുത്ത കോർണർ നർസാരി വലയിലേക്കു തിരിച്ചുവിട്ടു. ഗോളി തട്ടിയകറ്റിയ പന്ത് വലയിൽ കയറിയെങ്കിലും സ്റ്റൊജാനോവിച്ചിെൻറ കൈയിൽ പന്തു തട്ടിയതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. കളിയുടെ നിയന്ത്രണം ഏറ്റെടുത്ത മെൽബണിെൻറ കുതിപ്പായിരുന്നു പിന്നീട് ദൃശ്യമായത്. 30ാം മിനിറ്റിൽ മെൽബൺ ഗോൾ നേടി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ വെട്ടിയൊഴിഞ്ഞ് അറ്റ്കിന്സണ് പന്ത് ലൂക്ക് ബ്രാറ്റനു നൽകി. ബ്രാറ്റൻ ബോക്സിനുള്ളിലേക്കു ലോബ് ചെയ്ത പന്ത് വിദോസിച് മികച്ച ഹെഡറിലൂടെ വലയിലേക്കു തിരിച്ചുവിട്ടു. മൂന്നു മിനിറ്റിനുശേഷം അവർ ലീഡുയർത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധപ്പിഴവ് മുതലാക്കി മക് ഗ്രീ പായിച്ച ഇടംകാലൻ ഷോട്ട് ധീരജ് സിങ്ങിനെ മറികടന്ന് വലയിലെത്തി. 41ാം മിനിറ്റിൽ ഹാലരൺ പായിച്ച ഷോട്ട് മുഴുനീളെ പറന്ന് ധീരജ് കുത്തിയകറ്റി. മത്സരത്തിലേക്കു തിരിച്ചുവരാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടതോടെ ഒന്നാം പകുതിക്കു വിരാമമായി.
രണ്ടാം പകുതിയിൽ കൃത്യമായ ഇടവേളകളിൽ സബ്സ്റ്റിറ്റ്യൂട്ടുകളെ ഇറക്കിയാണ് ഇരു ടീമുകളും കളിച്ചത്. മത്സരത്തിലെ താളം നിലനിർത്തിയ മെൽബൺ ബ്ലാസ്റ്റേഴ്സ് നിരയെ പരീക്ഷിച്ചുകൊണ്ടിരുന്നു. 50ാം മിനിറ്റിൽ സന്ദർശകർക്കായി ലാച്ച്ലൻ വേൽസ് ഗോൾ നേടി. ആറു മിനിറ്റു കഴിഞ്ഞപ്പോൾ ബോക്സിെൻറ ഇടതുമൂലയില്‍ നിന്ന് മക്ഗ്രീ പായിച്ച ഇടംകാലന്‍ ഷോട്ട് വലയിലെത്തി. 73ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചെങ്കിലും ലോകെൻ മെയ്തി തുലച്ചു. 75ാം മിനിറ്റിൽ നജാറിലൂടെയും 79ാം മിനിറ്റിൽ ഫൊർനരോലിയിലൂടെയും മെൽബൺ ലീഡുയർത്തി. ആശ്വാസഗോളിനായുള്ള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ പലപ്പോഴായി പാളി. മറുപക്ഷത്ത് മെൽബൺ പലപ്പോഴായി ഗോൾമുഖം തുറന്നെങ്കിലും ധീരജിെൻറ പ്രകടനം തുണയായി. വെള്ളിയാഴ്ച ജിറോണ എഫ്.സിയുമായാണ് മെൽബണിെൻറ അടുത്ത മത്സരം. ശനിയാഴ്ച അവസാന മത്സരത്തിൽ ജിറോണയുമായി ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.