റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ഒളിവിലിരുന്ന് പോരാടുന്ന അജ്ഞാതസൈന്യമുണ്ട്. അടർക്കളത്തിൽ ഇറങ്ങാതെ രാജ്യത്തെ നിശ്ചലമാക്കാൻ കരുത്തുള്ള സൈബർ പോരാളികൾ. കര, നാവിക, വ്യോമ ആക്രമണങ്ങൾക്കുശേഷമുള്ള അഞ്ചാമത് യുദ്ധമുറയായാണ് സൈബർ ആക്രമണത്തെ ഇന്ന് കണക്കാക്കുന്നത്.
യുക്രെയ്നിലെ നിരവധി ബാങ്കുകളുടെയും സർക്കാർ വകുപ്പുകളുടെയും വെബ്സൈറ്റുകൾ കഴിഞ്ഞദിവസം തകരാറിലായതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
ഒരാഴ്ച മുമ്പ് ഏകദേശം 70 യുക്രെയ്നിയൻ സർക്കാർ വെബ്സൈറ്റുകൾ തകരാറിലായിരുന്നു. സംഭവത്തിൽ യുക്രെയ്നും അമേരിക്കയും റഷ്യയെ കുറ്റപ്പെടുത്തി രംഗത്തെത്തി. റഷ്യൻ സൈനിക ആക്രമണത്തെ നേരിടാൻ ശ്രമിക്കുന്ന യുക്രെയ്നെ സൈബർ പോരാട്ടം ഏറെ തളർത്തുന്നു. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, വിദേശകാര്യം തുടങ്ങിയ മന്ത്രാലയങ്ങൾക്കൊപ്പം യുക്രെയ്നിലെ കാബിനറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വെബ്സൈറ്റുകളും ആക്രമിച്ചതായാണ് കണ്ടെത്തൽ.
യുക്രെയ്നിലെ ഏറ്റവും പുതിയ ആക്രമണങ്ങളിൽ സേവനങ്ങൾ തടസ്സപ്പെടുത്തുന്ന ഡിസ്ട്രിബ്യൂഡ് ഡിനയൽ ഓഫ് സർവിസ് (DDOS) ആക്രമണവും ഉൾപ്പെടുന്നു. യുക്രെയ്നിലെ നൂറുകണക്കിന് കമ്പ്യൂട്ടറുകളിൽ വിനാശകരമായ ഡാറ്റ മായ്ക്കുന്ന സോഫ്റ്റ്വെയർ പ്രചരിക്കുന്നതായി കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 15ന് എ.ടി.എമ്മുകൾ നിശ്ചലമായെന്ന് അവകാശപ്പെടുന്ന വ്യാജ സന്ദേശങ്ങൾ പൗരന്മാർക്ക് ലഭിച്ചതായി യുക്രെയ്നിലെ സൈബർ പൊലീസ് പറഞ്ഞു.
എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. പല പൗരന്മാരും പണം പിൻവലിക്കാൻ ശ്രമിച്ചത് പരിഭ്രാന്തിയും അനിശ്ചിതത്വവും പരത്തി.
യുക്രെയ്നെതിരെ റഷ്യ വിനാശകാരിയായ 'വൈപ്പർ' മാൽവെയർ ഉപയോഗിച്ചതായാണ് സൈബർ വിദഗ്ധർ പറയുന്നത്. കമ്പ്യൂട്ടറിലെ എല്ലാ വിവരശേഖരവും നശിപ്പിക്കാനും വീണ്ടെടുക്കൽ അസാധ്യമാക്കാനും വൈപ്പർ മാൽവെയറിന് കഴിവുണ്ട്. പണം മോഷ്ടിക്കാനോ മോചനദ്രവ്യം നേടാനോ അല്ല വൈപ്പർ ആക്രമണങ്ങൾ.
ഏത് രാജ്യത്തിന്റെയും നിർണായക ഡാറ്റ ഇതിന് ഇല്ലാതാക്കാൻ കഴിയുന്നതുകൊണ്ടാണ് യുദ്ധവേളകളിൽ വൈപ്പർ തിരഞ്ഞെടുക്കാൻ കാരണം. കമ്പ്യൂട്ടർ സിസ്റ്റത്തിന്റെ വീണ്ടെടുക്കൽ ടൂളുകളെ ആക്രമിക്കാൻ വൈപ്പറിന് ശേഷിയുണ്ട്. വർഷങ്ങളായി ലോകത്തിലെ ഏറ്റവും കരുത്തരായ ഹാക്കറായി റഷ്യയെ വിശേഷിപ്പിക്കുന്നു.
2008ൽ ജോർജിയയിൽനിന്ന് റഷ്യ പിൻവാങ്ങിയശേഷം, റഷ്യൻ സൈന്യത്തെ നവീകരിക്കാനും സൈബർ തന്ത്രങ്ങൾ സംയോജിപ്പിക്കാനും നേതൃത്വം നൽകിയത് പ്രസിഡന്റ് വ്ലാദിമിർ പുടിനാണ്. ഭരണകൂടത്തിന്റെ അനുമതിയോടെയുള്ള സൈബർ ആക്രമണങ്ങൾ റഷ്യയുടെ യുദ്ധതന്ത്രത്തിന്റെ മുൻനിരയിലാണ്. റഷ്യയുടെ രഹസ്യാന്വേഷണ സംഘടനയായ ജി.ആർ.യു ആണ് സൈബർ ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നത്. റഷ്യ ശക്തമായ സൈബർ കഴിവുകൾ വികസിപ്പിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.