ആ പിള്ളേരു കളിയില്‍ ശരിക്കും രസംപിടിച്ച് തുടങ്ങിയിരുന്നു. എന്റെ നിരീക്ഷണ ജീവിതത്തില്‍ അപൂർവമായി കടന്നുവരുന്ന ഇത്തരം തമാശകള്‍ക്ക് വലിയ വിലയാണ്.
അങ്ങാടിയില്‍നിന്നും കിഴക്കോട്ട് പോകുന്ന റോഡിന്റെ ഇടതുവശത്ത് അൽപം ഉയര്‍ന്ന തിട്ടയിലാണ് ഞാന്‍ കിടന്നുറങ്ങുന്ന പഴയ പോസ്റ്റ്ഓഫീസിന്റെ വരാന്ത. താഴെ ഒരു ഹാര്ഡ്വെയര് ഷോപ്പും അതിനപ്പുറത്ത് ഒരു ചിക്കന്‍ സ്റ്റാളുമാണ്. നാലും കൂടിയ ജങ്ഷന്റെ വടക്ക് തെക്ക് കോര്‍ണറുകളില്‍ രണ്ട് തട്ടുകടകള്‍. വടക്കോട്ടുള്ള റോഡിലെ ആദ്യവളവില്‍ കടമുറികള്‍ക്ക് പിന്നിലായി ഒരു ചെറിയ പള്ളി.
ഞാന്‍ പറഞ്ഞില്ലേ അത് അത്ര വലിയ അങ്ങാടിയോ പട്ടണമോ ആയിരുന്നില്ല. (പ്രത്യേകം ശ്രദ്ധിക്കേണ്ട വിഷയം, സ്ഥലം, പേരുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതില്‍ കൂടുതല്‍ നിങ്ങളോട് വെളിപ്പെടുത്താന്‍ എനിക്ക് കഴിയില്ല എന്നതാണ്. അതുകൊണ്ട് ഒരു സാധാരണ അനുഭവകഥയുടെ സുഖം നിങ്ങള്‍ക്ക് ലഭിക്കില്ല. എന്റെ ജോലിയെ കരുതി ക്ഷമിക്കുക.)
പകല്‍ ഞാന്‍ അങ്ങാടീല് കറങ്ങിനടക്കും. രണ്ട് കൊല്ലമായി എന്നെ കണ്ട് കണ്ട് ഞാനവിടത്തെ ആസ്ഥാനതെണ്ടി അല്ലെങ്കില്‍ പ്രാന്തന് എന്ന സ്റ്റാറ്റസിലേക്ക് എത്തിയിരുന്നു.
അതുകൊണ്ട് ചില്ലറ ഗുണങ്ങളൊക്കെയുണ്ട്. ഹോട്ടലുകള്‍ ബാക്കിയുള്ള ഭക്ഷണം എനിക്ക് തരും. കെറ്റിലില്‍ ചായ കൊണ്ടുനടന്നു വില്‍ക്കുന്ന പയ്യന് ഇടക്കൊരു ചായ തരും. ഒരു കണക്കിന് സുഖമുള്ള ഒരു ജീവിതംതന്നെയായിരുന്നു എന്റേത്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് തെണ്ടിപ്പെറുക്കി നടക്കുന്നതുകൊണ്ട്, മുടിയും താടിയും വളര്‍ത്തി അഴുക്കുചാലില്‍നിന്ന് ഇപ്പോള്‍ എഴുന്നേറ്റുവന്ന ഒരു ഭ്രാന്തന്റെ രൂപം നിങ്ങള്‍ മനസ്സില്‍ കാണരുത് എന്നതാണ്. അങ്ങനെ സങ്കൽപിച്ചാല് ഞാന്‍ ഉത്തരവാദിയാവില്ല.
മുടിയും താടിയും വളര്‍ന്നിട്ടുണ്ടെങ്കിലും വ്യത്യസ്തമായ ഒരു സ്റ്റൈലായിരുന്നു എന്റേത്. ഞാന്‍ പള്ളിപ്പറമ്പിനു പിന്നിലുള്ള കുളത്തില്‍ രണ്ടുനേരം കുളിച്ചു. വസ്ത്രങ്ങള്‍ അലക്കിയുണക്കി ധരിച്ചു. ചെറിയ മാനസിക അസ്വാസ്ഥ്യങ്ങളുള്ള ഒരനാഥന്. അത്ര ഡക്കറേഷന് മതിയായിരുന്നു എനിക്ക്. രാത്രി ഉറങ്ങാതെയിരുന്ന് ബീഡി വലിച്ച് വരുന്നവരെയും പോകുന്നവരെയും ഞാന്‍ നിരീക്ഷിച്ചു. പറഞ്ഞില്ലേ, അതായിരുന്നു എന്റെ ഡ്യൂട്ടി. രാത്രി പതിനൊന്ന് മണിയോടെ അങ്ങാടി വിജനമാകും.
പിന്നെ രാത്രിയിലെ ഫാസ്റ്റ് പാസഞ്ചര്‍ വണ്ടികളില്നിന്നിറങ്ങുന്ന യാത്രക്കാരെ പ്രതീക്ഷിച്ച് രണ്ടോ മൂന്നോ ഓട്ടോറിക്ഷകള്‍, തട്ടുകടകളില്‍ ഭക്ഷണത്തിന് നിര്‍ത്തുന്ന ലോറിക്കാര്, സെക്കൻഡ് ഷോ കഴിഞ്ഞ് മടങ്ങുന്നവര്‍...
ഇവരില്‍ ഭൂരിഭാഗവും തട്ടുകടകളില്‍ കയറി ഒരു ചായയെങ്കിലും കഴിക്കും.
രണ്ട് പിള്ളേര് കൂടിയാണ് ഒരു കട നടത്തിയിരുന്നത്. അവര്‍ക്ക് കഷ്ടിച്ച് പതിനഞ്ച് പതിനാറ് വയസ്സേ കാണൂ. മറ്റേ കടയിലെ പരുക്കന്‍ തന്ത ഇടക്കിടെ അവരോട് ഉച്ചത്തില്‍ സംസാരിക്കുന്നതും ശകാരിക്കുന്നതും കാണാറുണ്ട്.
പിള്ളേരത് മൈൻഡ് ചെയ്യാറില്ല. നല്ല കച്ചവടമായിരുന്നു അവര്‍ക്ക്. പൂളയും ബോട്ടിയും വെള്ളയപ്പവും കോഴിപാര്ട്സുമെല്ലാം ഒരു പന്ത്രണ്ട് മണിയോടെ തീരും. പിന്നെവരുന്നവര്ക്ക് ബ്രഡ് പൊരിച്ചതും മുട്ട ആംപ്ലെയിറ്റും മാത്രം. ഒരു രണ്ട് മണിയോടെ അതും തീരും. ശേഷം പാത്രങ്ങളൊക്കെ കഴുകി ഉന്തുവണ്ടിക്കുള്ളിലേക്ക് വെച്ച് പൂട്ടി തൊട്ടപ്പുറത്തുള്ള ചീനിമരത്തിന്റെ ചുവട്ടിലേക്ക് മാറ്റിയിട്ടാണ് പിള്ളേര് മടങ്ങാറ്. പള്ളിപ്പറമ്പിനു പിന്നിലുള്ള കുളത്തിന്റെയപ്പുറം താമ്പാളഷീറ്റും തകരവുംകൊണ്ടുണ്ടാക്കിയ വര്ക്ക്ഷോപ്പുകളുണ്ട്. അതിനപ്പുറത്ത് വറ്റിപ്പോയ ഒരു കനാലും കൃഷിചെയ്യാതെ കാടുപിടിച്ചുകിടക്കുന്ന പാടങ്ങളുമാണ്. അതിനുമപ്പുറം എവിടെയോ ആണ് ഈ പിള്ളേരുടെ വീടുകള്‍.
മൂന്നാമത്തെ പയ്യന് വടക്കേ റോഡിന്റെ ഒടുവിലുള്ള ചന്തയിലെ സഹായി ആയിരുന്നു. അങ്ങനെ ഏതെങ്കിലും ഒരു കടയില്‍ എന്നില്ല. ഇറച്ചിക്കടകളിലും പച്ചക്കറി കടകളിലും തിരക്കറിഞ്ഞ് ആവശ്യത്തിന് അവനുണ്ടാകും. അവന്റെ വീട് എവിടെയെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പകലെ പണികഴിഞ്ഞാല് മിക്കരാത്രികളിലും തട്ടുകട പിള്ളേര്‍ക്കൊരു സഹായിയായി അവനും കൂടും.
രാത്രി രണ്ട് മണിയോടെ കടപൂട്ടി കിഴക്കേ റോഡിന്റെ മുകളിലുള്ള വലിയ തെരുവുവിളക്കിന്റെ താഴെയെത്തിയാല്‍ മൂന്നുപേരും ചുമന്നിരുന്ന പാത്രങ്ങളും സഞ്ചികളും മണ്ണെണ്ണടിന്നുമൊക്കെ താഴെവെക്കും.
പിന്നെയാണ് രസം.
ആ വെളിച്ചത്തിന്റെ ചെറിയ വട്ടമൈതാനത്തില് കുറേനേരം അവരോടി കളിക്കും. ഒരാള്‍ തൊടാന്‍ ഓടും. മറ്റു രണ്ടുപേര്‍ പിടിക്കാതെ വെട്ടിയൊഴിഞ്ഞ് പായും, ഇടക്ക് വെളിച്ചവട്ടത്തിനു താഴെയുള്ള ഇറക്കത്തിലെ ഇരുട്ടിലേക്ക് കാണാതെയാകും. പിന്നെ ആര്‍ത്തലച്ച് ചിരിച്ച് തിരിച്ചുവരും. നട്ടപ്പാതിരക്കാണ് ഈ പിള്ളേരുകളിയെന്ന് ഓര്‍ക്കണം. ഞാനൊരു ബീഡികൂടി കത്തിച്ച് പോസ്റ്റോഫീസിന്റെ വരാന്തേല് കുത്തിപ്പിടിച്ചിരിക്കും. നിരീക്ഷണം തുടങ്ങും. ഇടക്ക് അവരുടെ നീളന്‍ നിഴലുകള്‍ എന്റെ അടുത്തേക്കു വരും, തിരിച്ചുപോകും. ഇവര്‍ക്ക് രാത്രി ഉറങ്ങണ്ടേ, രാവിലെ എഴുന്നേറ്റ് സ്കൂളില്‍ പോവണ്ടേ തുടങ്ങിയ ശങ്കകളില്പെട്ട് ഞാനുറങ്ങിപ്പോകലാണ് പതിവ്. എനിക്ക് രാവിലെ എഴുന്നേറ്റ് നിരീക്ഷണം ആരംഭിക്കേണ്ടതല്ലേ. എന്റെ ഔദ്യോഗിക രഹസ്യങ്ങള്‍, വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ശരിയല്ല. എങ്കിലും കുറച്ചെങ്കിലും നിങ്ങളോട് പറഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ നിങ്ങളെ ഒട്ടും ബഹുമാനിക്കുന്നില്ല എന്നല്ലേ അർഥം. അതുവേണ്ട. ഞാന്‍ പറയാം.
ഒരാളെ നിരീക്ഷിക്കുക എന്നതാണ് എന്റെ ദൗത്യം. അയാള്‍ക്ക് ഈ നാടുമായി ബന്ധമുണ്ട്. എന്നെങ്കിലും ഒരിക്കല്‍ അയാള്‍ ഈ നാട്ടിലേക്ക് തിരിച്ചുവരും എന്ന് എന്റെ മേലധികാരികള്‍ക്ക് ഉറപ്പുമുണ്ട്. അതു പ്രതീക്ഷിച്ചാണ് കഴിഞ്ഞ കുറേ നാളുകളായി വേഷം മാറി ഞാനീ ചെറിയ പട്ടണത്തില്‍ കൂടിയിരിക്കുന്നത്. ഓരോ ദിവസവും ഞാനാരംഭിക്കുന്നത് ഭാണ്ഡത്തില്‍നിന്ന് അയാളുടെ ഫോട്ടോ എടുത്തു നോക്കിയാണ്. ഈ തെരുവുകളിലും ആള്‍ക്കൂട്ടങ്ങളിലും രാത്രിയിലെ നിഴല്മറകളിലും ഞാന്‍ തിരയുന്നത് അവനെയാണ്.
വരും അവനെന്റെ മുമ്പില്‍ വരും.
അന്ന് രാത്രി പിള്ളേര് പന്ത് കളിയായിരുന്നു. അവര്‍ മൂന്ന് പേര്‍ക്കും പുറമെ അങ്ങാടീല് കണ്ട് പരിചയമുള്ള രണ്ട് പേരും കൂടിയുണ്ടായിരുന്നു. സമപ്രായക്കാരാണ്. റോഡിന്റെ മുകള്‍ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റ് രണ്ട് ദിവസമായി കത്തുന്നില്ല. പക്ഷേ, വൈകിയുദിച്ച പിന് നിലാവിന്റെ വെളിച്ചം അവരുടെ തലക്കുമേലെ പരന്നു. ഞാന്‍ താഴെ റോഡിലേക്കിറങ്ങി. മേലെ റോഡരികിലെ വെള്ളച്ചായമടിച്ച പീടിക ചുവരുകള്‍, പഴയ മേല്‍ക്കൂരകള്‍ നിലാവില് കുതിരുന്നു. ജങ്ഷനിലേക്ക് പാഞ്ഞുവന്ന ഒരു കോഴിലോറി ഒന്ന് സംശയിച്ച് ബ്രേക്കിട്ട് പിന്നെയും മുന്നോട്ടോടി പെട്ടെന്ന് വലത്തേ റോഡിലേക്ക് വെട്ടിച്ച് പോയി.
പിള്ളേര്, കളി തുടര്‍ന്നുകൊണ്ടേയിരുന്നു. ഗോളടിയില്ല. ജയവും തോല്‍വിയുമില്ല. പന്ത് പാസിങ് മാത്രമേയുള്ളൂ... വേണമെങ്കില്‍ എന്റെ കുട്ടിക്കാലത്ത് പാടത്തും പറമ്പിലും സ്കൂള്‍ഗ്രൗണ്ടിലും പന്ത് തട്ടി കളിച്ച് തിമിര്‍ത്തു നടന്ന കുറച്ച് നൊസ്റ്റാള്‍ജിയകളൊക്കെ നിങ്ങളോട് ഈ സന്ദര്‍ഭത്തില്‍ പങ്കുവെക്കാം. പക്ഷേ, ഓർമകള്‍ ഏതൊരു വ്യക്തിയിലേക്കും എന്നതുപോലെ എന്നിലേക്കും എത്തിച്ചേരാവുന്ന വഴിയായതുകൊണ്ട് ഞാനാ വഴി അടക്കുന്നു.
എന്തോ പതിവില്ലാതെ എനിക്കവരുടെ അടുത്തേക്ക് ചെല്ലണമെന്ന് തോന്നി. എന്നെ അടുത്തുകണ്ടപ്പോള്‍ അവര്‍ കളിനിര്‍ത്തി. ചിരിച്ചു. നേര്‍ക്ക് പന്ത് തട്ടി.
അതെന്റെ കാലില്‍ വന്ന് മുട്ടിയുരുമ്മി പൂച്ചക്കുട്ടിയെപ്പോലെ നിന്നു.
''നിങ്ങള്‍ക്ക് ഉറക്കം വരില്ലേ, വീട്ടില്‍ പോകണ്ടേ, കാലങ്ങളായി നിങ്ങളുടെ ഈ പാതിരാക്കളി ഞാന്‍ നിരീക്ഷിക്കുന്നുണ്ട്,'' ഞാന്‍ ചോദിച്ചു.
''നിങ്ങളെ ഞങ്ങളും കാണുന്നുണ്ട്.''
അവര്‍ പറഞ്ഞു.
''അതെനിക്കുമറിയാം. ദിവസങ്ങള്‍ക്കു മുമ്പല്ലേ നിങ്ങളൊരു രാത്രിയില്‍ വെള്ളയപ്പോം ബോട്ടിക്കറീം എനിക്ക് പാഴ്സലാക്കി കൊണ്ടു തന്നത്.''
''നിങ്ങള്‍ക്ക് ഭക്ഷണം വേണ്ടപ്പോ കടയിലേക്ക് വന്നാല്‍ മതി.'' കൂട്ടത്തില്‍ നീളം കൂടിയവനാണ് പറഞ്ഞത്. ഔദാര്യം എനിക്കിഷ്ടമല്ല. പക്ഷേ, ഡ്യൂട്ടിയുടെ ഭാഗമായി അഭിനയിച്ചല്ലേ പറ്റൂ.
ഞാന്‍ അവരെ നോക്കി ചിരിച്ചു. അഭിവാദ്യംപോലെ പന്ത് തിരിച്ചു തട്ടിക്കൊടുത്തു. തിരികെ എന്റെ അല്ല സര്‍ക്കാറിന്റെ പോസ്റ്റ്ഓഫീസിലേക്കു നടന്നു.
മഴക്കാലം വന്നാല്‍ എല്ലാ പതിവുകളും തെറ്റും. പുറത്തിറങ്ങാന്‍ കഴിയാതെ വരാന്തയില്‍ ചൂളിപ്പിടിച്ചിരിക്കുന്ന എന്നെ നോക്കി പോസ്റ്റ് മിസ്ട്രസും പോസ്റ്റ്മാന് പയ്യനുമെല്ലാം ഒരു അവജ്ഞച്ചിരി ചിരിക്കും.
സാധാരണ ദിനങ്ങളില്‍ ഓഫീസ് തുറക്കുന്നതിനു മുമ്പ് ഞാനിറങ്ങാറാണ് പതിവ്. അറിയാതെ വല്ല സ്റ്റാമ്പിലോ കവറിലോ എന്റെ മുഖം പതിഞ്ഞ് പ്രശ്നമാകേണ്ട. പക്ഷേ, മഴക്കാലത്ത് ഈ പുച്ഛം സഹിച്ചല്ലേ പറ്റൂ.
മഴ കനക്കുന്ന ദിവസങ്ങളില്‍ അങ്ങാടീല് ആളൊഴിയും. പിള്ളേരുടെ തട്ടുകട തുറക്കാന്‍ പറ്റില്ല. എന്റെ നിരീക്ഷണത്തിനും മഴക്കാലം വലിയ ബുദ്ധിമുട്ടാണ്. പള്ളിപ്പറമ്പിനു പിന്നിലുള്ള കുളം നിറയുന്നതോടെ ദിനചര്യകളും വെള്ളത്തിലാകും. ഒഴുക്ക് നിന്ന് കനാലിന്റെ കോലം മാറും. നീരൊഴുക്ക് കനക്കും. മഴയത്ത് ചടഞ്ഞിരുന്ന് മടിപിടിച്ച ദിവസങ്ങള്‍ക്കൊടുവില്‍ വെയില് തെളിഞ്ഞപ്പോള്‍ ഒന്ന് നടക്കാനിറങ്ങി. ചുറ്റുപാടുകളെ മുഴുവന്‍ നെഞ്ചിൽ പതിപ്പിച്ച് പാടത്തെ ചളിവെള്ളം. ഒരു സ്റ്റാമ്പ് പതിഞ്ഞപോലെ. എനിക്ക് രസം തോന്നി.
കനാലിന്റെ കരയില്‍ പിള്ളാര് ചൂണ്ടയിടുന്നു. ചിലര്‍ ചാടി മറിയുന്നു.
''കാക്ക്വോ ഇങ്ങളെങ്ങട്ടാണ്?''
തോളറ്റം വരെ ചളിവെള്ളത്തിലിറങ്ങിക്കിടന്ന് അവന് ചോദിച്ചു.
''മറ്റുള്ളോലെടുത്തൂ...''
അതാ തൊട്ടുതാഴെയുണ്ട്. ചെക്കന്മാര് കൈവീശി കാണിച്ചു.
പ്രത്യഭിവാദ്യം നല്കി.
''നോക്ക്യാണീ ആ മേലെ തൊടീല് കാണണതാണ് കുടി. കേറാണെങ്കില് നാസ്ത കയ്ച്ചിട്ട് പോകാം.''
ഒന്നും പറയാന്‍ തോന്നിയില്ല.
''ഷംസോ ജ്ജ് മൂപ്പരെ വീട്ടിലിക്ക് കൊണ്ടോയ്ക്കോ... മൂപ്പര്‍ക്ക് പയിക്കിണ്ടാവും.''
മറ്റവന് നിർദേശിക്കുന്നു.
''മൂന്നാമനെവിടെ..?''
തോളുകുലുക്കി ചിരിച്ചുകൊണ്ട് ക്ഷണം നിരസിച്ചു. പിന്നെയും നടന്നു. പാടവരമ്പുകളും മണ്ണ് കുഴഞ്ഞ് ഇറവെള്ളം ചാലുകള്‍ തീര്‍ത്ത ഇടവഴികളും താണ്ടി നടന്നു. ഒന്ന് നടന്നിട്ട് എത്രദിവസമായി. മഴ ചെറുതായി ചാറി തുടങ്ങിയപ്പോള്‍ തിരിച്ചു നടന്നു.
ആ വഴിയിലാണ് മൂന്നാമന്റെ വീട് കണ്ടത്. ഉമ്മറപ്പടിയിലിരുന്ന് പേന്‍ നോക്കുന്ന ഒരു മുതിര്‍ന്ന സ്ത്രീയും ഒരു കുട്ടിസ്ത്രീയും. അല്ല കുട്ടിയും. തൊട്ടടുത്ത് സൈക്കിളിന്റെ ചെയിനില്‍ എണ്ണ തൂത്ത് അവനിരിക്കുന്നു.
''ഏയ് ഭായ്... ഇതെന്താ ഈ വഴി പതിവില്ലാതെ...''
അവനോടും ചിരിച്ചു.
''ആരാ റഊഫേ, പരിചയക്കാരനാ...ന്നാ ഉള്ളിയ്ക്ക് ബിളി.'' ആ മുതിര്‍ന്ന സ്ത്രീ അതും പറഞ്ഞ് ചാടിയെഴുന്നേറ്റ് തലയിലെ തട്ടം ശരിയാക്കി. അവരുടെ മുഖത്ത് പ്രായം ബാധിക്കാത്ത ഒരു സൗന്ദര്യവും ചൈതന്യവും ഉണ്ടായിരുന്നു.
''കേറീംന്ന്... ചായ എടുക്കാം.'' റഊഫ് അടുത്ത് വന്നു.
''മഴ കൂട്യാ പിന്നെ പീടിക തൊറക്കാന്‍ കയ്യൂല. അല്ല തുറന്നിട്ടും വല്ല്യ കാര്യോല്ല. അതാണിപ്പോ അങ്ങാടീക്ക് എറങ്ങാത്തത്.''
''അതറിയാം.'' ചിരിച്ചു. യാത്രപറഞ്ഞ് നടന്നു. അങ്ങാടീലെത്തിയപ്പോഴേക്ക് മഴ പിന്നാലെ കൂടീര്ന്നു. പള്ളിയില്‍നിന്ന് മുഴങ്ങിയ ബാങ്ക് വിളിയുടെ ഈണത്തില്‍, താളത്തില്‍ ഉറങ്ങിപ്പോയി.
ഇരുട്ടിയപ്പോഴാണ് ഉണര്‍ന്നത്. തോര്ന്നില്ലാന്നു മാത്രല്ല മഴ കൂടീട്ടെ ഉള്ളൂ. റോഡിലേക്ക് വെളിച്ചം കലങ്ങിയൊഴുകി പാഞ്ഞു പോകുന്നു. അത് നോക്കിയിരുന്ന് പിന്നേം ഉറങ്ങിപ്പോയി.
രാത്രിയെപ്പോഴോ ആണ് പനി തുടങ്ങിയത്. എത്ര ദിവസം അങ്ങനെ പനിച്ചു കിടന്നു.
ഒരു പിടിയുമില്ല കണ്ണടച്ചാല്‍, അടിച്ചു വീശിപെയ്യുന്ന പെരുമഴയിലേക്ക് പാറി പറന്നുവരുന്ന വെളിച്ചത്തുള്ളികൾ റോഡിലൂടെ ഒഴുകുന്നു.
വെളിച്ചം കലങ്ങിയ വെള്ളം. എത്ര നേരമങ്ങനെ ഒഴുകി. ഉറങ്ങി... വായിലേക്ക് നനഞ്ഞൊട്ടി നുണഞ്ഞ പാൽത്തുള്ളികളിലേക്കും കഷ്ണം റൊട്ടിയുടെ പതുപ്പാര്ന്ന സ്വാദിലേക്കുമാണ് കണ്ണുതുറന്നത്. ബോധം തെളിഞ്ഞത്.
''ഹാവൂ... കണ്ണ് തൊറന്നിക്ക്ണ് ഷെമീറേ...
കൊഴപ്പല്ല ല്ലേ ഷംസോ...''
അടുത്തുവന്ന് ആരാണ് ഇരിക്കുന്നത്. റഊഫാണ്. അവന് നെറ്റിയില്‍ കൈതൊട്ടു.
''ഇല്ല... പനി കംപ്ലീറ്റ് മാറീക്കണ്.''
''ഇങ്ങക്ക് നല്ല പന്യാര്‍ന്നു... ഞങ്ങളാണ് ആസ്പത്രിക്ക് മാറ്റിയത്. ഇപ്പോ ഭേദായി.''
കാര്യങ്ങള്‍ മനസ്സിലായിവരണേ ഉള്ളൂ. ഉണങ്ങിവരണ്ട നാവു തുഴഞ്ഞ് ചോദിച്ചു:
''ഇങ്ങക്ക് പീടിക ഇല്ലേ...''
''ബിനോയ് പീട്യേല്ണ്ട്. ഞങ്ങള്‍ മാറിമാറി ഇരിക്കുമ്പോള്‍ മറ്റുള്ളവര്‍ പീട്യേ പോകും.''
ആരോ ജനല്‍ തുറന്നു.
തൊട്ടടുത്ത ബെഡിലെ പ്രായമായ സ്ത്രീ ഛർദിക്കുകയാണ്. ഒട്ടു ഛർദിച്ച് അവരാശ്വാസത്തിൽ വന്ന് ബെഡിലിരുന്നു.
''ചായ വേണോ..?'' ഷമീര്‍ ചോദിച്ചപ്പോള്‍ അവര്‍ വേണ്ട എന്നു തലയാട്ടി.
തുറന്ന ജനാലയിലൂടെ ആകാശത്തിന്റെ തെളിഞ്ഞ നീലക്കീറു കണ്ടു. ഒരു കാറ്റ് കയറിവന്നു.
ഹാളിലെ കലപിലകള്‍ കേട്ടിരിക്കേ അറിയാതെ വീണ്ടും മയങ്ങി.
ആ ക്ഷീണം ഡിസ്ചാര്‍ജ് ചെയ്ത് കുറേയേറെ ദിവസങ്ങള്‍ ഉണ്ടായിരുന്നു. പിള്ളേര് എന്നെ തിരിച്ച് പോസ്റ്റ് ഓഫീസിന്റെ വരാന്തയിലേക്ക് വിട്ടില്ല.
ഓലടെ കടേന്റെ പിന്നില്‍ പണ്ടൊരു ട്രാവല്‍ ഏജന്സീന്റെ ഓഫീസായിരുന്ന ഒരു കോണിമുറി വാടകയ്ക്ക് എടുത്തിരുന്നു. ഗ്യാസ്ലൈറ്റ്, ഗ്യാസ്കുറ്റികള്‍, സ്റ്റൗവുകള്‍ തുടങ്ങിയവ സൂക്ഷിയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ആ മുറിയില്‍ രണ്ട് ബെഞ്ചുകള്‍ കൂട്ടിയിട്ട് എനിക്കൊരു കട്ടിലൊരുക്കി. അതിനടിയില്‍ എന്റെ സഞ്ചിമാറാപ്പുകള് വെച്ചു. തൊട്ടടുത്ത ആര്യഭവന് ഹോട്ടലിന്റെ പിന്നിലെ ടോയ്ലറ്റിന്റെ ഒരു താക്കോല്‍ എനിക്കു തന്നു.
സംഭവം ഉഷാറായി.
പക്ഷേ എന്റെ നിരീക്ഷണം, മേലങ്ങാടിയിലെ പോസ്റ്റ് ഓഫീസിന്റെ വരാന്തയില്‍ നിന്നാല്‍ കിട്ടുന്ന വിഹഗവീക്ഷണം ഈ കുടുസ്സില് ഇരുന്നാല്‍ കിട്ടുമോ? മുമ്പ് പറഞ്ഞില്ലേ നിരീക്ഷണം അതാണ് എന്റെ പ്രധാനഡ്യൂട്ടി.
എങ്കിലും ശരീരത്തിനു സംഭവിച്ച ക്ഷീണത്തെ പറ്റി ഞാന്‍ ബോധവാനുമായിരുന്നു.
ഞാന്‍ അവരെ നിരസിച്ചില്ല. ആ അടുപ്പം ക്രമേണ തട്ടുകടയിലെ അവരുടെ ഒരു സഹായി എന്ന നിലയിലേക്ക് മാറി. വൈകീട്ട് നാലുമണിമുതല്‍ പരിപാടികള്‍ ആരംഭിക്കും. പൂള, ബീഫ്, ബോട്ടി, ചിക്കന്‍ പാര്‍ട്സ്, വെള്ളേപ്പം, ഉള്ളിവട, കട്ടന്‍ചായ ഇവയൊക്കെയാണ് പ്രധാന ഐറ്റങ്ങള്‍. ബീഫ് തന്നെ വരട്ടിയതും ചാറും പൂളക്കൊപ്പം ഇറച്ചി വേവിച്ചതുമുണ്ടാകും.
പൂളീഫ് എന്നാണാ വിഭവത്തിന്റെ ഓമനപ്പേര്...
വിവിധ ദേശങ്ങളില്‍നിന്ന് തൊഴിലെടുക്കാന്‍ വന്നവരും ഡ്രൈവർമാരും പോര്‍ട്ടർമാരും ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാർഥികളും രാത്രിയാത്രക്കാരും കടയില്‍ വന്ന് നിറയും. തൊട്ടടുത്ത കടയിലെ മുരടന്‍ തന്ത അസൂയയോടെ നോക്കും. ഭക്ഷണത്തിന് ടേസ്റ്റ് ഉണ്ടെങ്കില്‍ നിന്റെ കടയും കഴിച്ചിലാവും. അയാളെ നോക്കി ഞാന്‍ മനസ്സില്‍ പറയും. തല്ക്കാലം കടയില്‍ വരുന്ന വരെ നിരീക്ഷിക്കുക എന്ന നിലയിലേക്ക് ഞാന്‍ കാര്യങ്ങള്‍ ചുരുക്കി.
കുറച്ചുകാലം ഇങ്ങനെ പോകട്ടെ.
തൊട്ടടുത്ത പോലീസ് എയ്ഡ് പോസ്റ്റില്‍നിന്നും ചിലപ്പോള്‍ പോലീസുകാര്‍ കട്ടനടിക്കാന്‍ വരാറുണ്ട്.
അവരുടെ കയ്യില്‍നിന്ന് കാശുവാങ്ങാന് ബിനോയ് മടിക്കുമെങ്കിലും നിര്‍ബന്ധിച്ച് കാശ് അവര്‍ തട്ടിൽ വെക്കും.
''റഊഫെ സുഖല്ലെടാ...''
അവരുടെ ഈ സ്ഥിരം കുശലാന്വേഷണത്തിനിടയില്‍ ശ്രദ്ധയിൽപെട്ട ഒരു കാര്യം ഞാനുറപ്പിക്കുകയായിരുന്നു. ആളുകളൊക്കെ പൊതുവെ മാന്യൻമാരും നല്ലവരും ആയി മാറിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുമുമ്പ് എന്നെ നിരീക്ഷണ ഡ്യൂട്ടിക്ക് ചേര്‍ക്കുന്ന കാലത്ത് ഇതൊന്നുമായിരുന്നില്ല അവസ്ഥ. എന്നെത്തന്നെ വര്‍ഷങ്ങളോളം ഒരു മുറിയില്‍ ഇട്ട് നിരീക്ഷിച്ചതിനു ശേഷമാണ് ഈ ഡ്യൂട്ടി നല്കി പുറത്തയച്ചത്.
എന്നാല്‍, ഇപ്പോള്‍ എനിക്ക് ഈ ഡ്യൂട്ടി മടുത്തുതുടങ്ങുന്നു. ഞാന്‍ സഞ്ചിയില്‍നിന്ന് അയാളുടെ ഫോട്ടോ എടുത്തുനോക്കി. പോട്ടെ പുല്ല്. എവിടെയെങ്കിലും പോയി ജീവിക്കട്ടെ. ഇവനെത്തന്നെ പ്രതീക്ഷിച്ചിരുന്ന് മടുത്തു. ഇനി വയ്യ. ഒന്നാമത് കടയില്‍ പിടിപ്പതുപണിയുണ്ട്. വെള്ളം കൊണ്ടുവരണം. പാത്രം കഴുകണം. പിള്ളേര്‍ക്ക് എന്നെ വലിയ കാര്യമാണ്. ഇടയ്ക്ക് കടയൊഴിവുള്ള ദിവസങ്ങളില്‍ ഓല്ക്കൊപ്പം സിനിമയ്ക്ക് കൊണ്ടുപോവാന്‍ തുടങ്ങി. ഹിന്ദിപ്പടാണ് ഓല്ക്ക് ഹരം. ഈയ്യിടെ ഹൃത്വിക് റോഷന് എന്നൊരു ചങ്ങായീന്റെ സിനിമ കണ്ടു. ഓന് സ്ക്രീനില്‍ മസില് പെടപ്പിച്ചപ്പോ ചങ്ങായിമാര് കുപ്പായക്കയ്യൊക്കെ തെറുത്തു കയറ്റി മസ്സിലൊക്കെ ടൈറ്റാക്കി പിടിച്ചാണ് സിനിമ കണ്ടത്. മോഹന്‍ലാലിന്റെ സിനിമയാണ് റഊഫിന് ഇഷ്ടം. ഓന് ലാലേട്ടന് ടീമാണ്. ബിനോയ് മമ്മൂട്ടീന്റാളും.
കടേലെ ഒരൊഴിവില്‍ ഓലടെ മമ്മൂട്ടി മോഹന്‍ലാല്‍ തര്‍ക്കം കണ്ട് രസംപിടിച്ച പോലീസുകാരന് പ്രസാദേട്ടന് പറഞ്ഞു:
''പോയിനെടാ അവട്ന്ന്. ഇനി ഫഹദിന്റെ കാലമാണ്.''
എന്തോ സിനിമ ഇനിയ്ക്ക് വല്ല്യ ഇഷ്ടമൊന്നുമല്ല. പിന്നെ ചങ്ങായ്മാര്ക്കൊപ്പം കറങ്ങണതൊരു സുഖം.
പക്ഷേ പൂരത്തിനു പോണത് പെരുത്തിഷ്ടം. എമ്മായിരി ഉഷാറാണത്...
കരിങ്കാളികാവ് താലപ്പൊലീന്റെ ഘോഷയാത്ര അങ്ങാടീന്നാണ് തൊടങ്ങ്വാ. അങ്ങാടി മുതല്‍ പൂരപ്പറമ്പ് വരെ മിഠായി, പലഹാര, കച്ചോടങ്ങളും ചായക്കടകളും ഉണ്ടാകും. അന്ന് എല്ലാവരും പൂരപ്പറമ്പിലാവും. അങ്ങാടീല് കച്ചോടം കൊറവായിരിക്കും. ഞങ്ങളു പൂരത്തിനു പോകും.
എഴുന്നെള്ളിപ്പിനു പിന്നില്‍ ജനകീയ കമ്മിറ്റിയുടെ ബാൻഡ് സംഘത്തിനു പിന്നാലെ ഡാന്‍സ് കളിച്ച് ഞങ്ങളങ്ങനെ പോയി. എനിക്ക് വലിയ ഹരം തോന്നി. ഈ വലിയ ആള്ത്തിരക്കിനിടക്ക് ആരെ നിരീക്ഷിക്കാനാണ്. എനിക്ക് സൗകര്യമില്ല.
ഘോഷയാത്ര കാവിലെത്തിയതിനു പിന്നാലെ വെടിക്കെട്ട് തുടങ്ങി. എമ്മായിരി വെടിക്കെട്ടാണ്. കാവിനു താഴെയുള്ള പാടം നിറച്ച് ആള്ക്കാര് തിങ്ങിനിറഞ്ഞ് നിക്ക്യാണ്.
എനിക്ക് ചിരിവന്നു. ഒരു നിരീക്ഷകന്റെ ഏറ്റവും വലിയ വെല്ലുവിളി ആള്‍ക്കൂട്ടമാണ്. ഇവിടെ എന്റെ തൊട്ടുപുറകിലോ മുന്നിലോ ഞാന്‍ തിരയുന്നവന് ഉണ്ടെങ്കിലും ഞാന്‍ അറിയണമെന്നില്ല.
പിള്ളേരുടെ ഒപ്പം ആ രാത്രി മുഴുവന്‍ ഞാനലഞ്ഞു നടന്നു. രാത്രി എന്നു പറയുന്നത് ശരിയല്ല. ആ ദേശം നിറച്ച് വെളിച്ചമായിരുന്നു. ഏതൊക്കെ നിറമുള്ള വെളിച്ചങ്ങള്‍, ആരവങ്ങള്‍, ബലൂണുകള്‍, പീപ്പിവിളികള്, മേളങ്ങള്‍, ഘോഷങ്ങള്‍... ആളുകള്‍, ആളുകള്‍, ആളുകള്‍... രാത്രി ഒരുമണി കഴിഞ്ഞാണ് ബാലെ തുടങ്ങിയത്. ഏകലവ്യന് കണ്ട് കഴിഞ്ഞപ്പോ എനിക്ക് കരച്ചില് വന്നു. സാധാരണഗതിയില്‍ എനിക്ക് കരയാന്‍ പെര്മിഷനില്ലാത്തതാണ്. പക്ഷേ ഞാെനന്റെ പെരുവിരല്‍ അമര്‍ത്തിപ്പിടിച്ചു തല മുട്ടിന്നുള്ളില് പൂഴ്ത്തി കരഞ്ഞു. പിന്നെ എപ്പോഴോ ഇരുന്ന പായയിലേക്ക് ചെരിഞ്ഞുറങ്ങി.
ഷംസു വന്ന് തട്ടി വിളിച്ചപ്പോളാണ് ഉണര്‍ന്നത്. പൂരപ്പറമ്പില്‍ ആളൊഴിഞ്ഞിരിക്കുന്നു. മറ്റൊരു വഴി മടങ്ങുമ്പോള്‍ പാടവരമ്പിനു താഴെ കണ്ട കുളത്തിലേക്ക് എല്ലാവരും ഇറങ്ങി. മുഖം കഴുകി. സൂര്യന് ഉദിച്ചു വരികയാണ്.
തണുത്ത കാറ്റ്... ദൂരെ നീലനീല മലകള്‍. ഇനി ഒന്നും മറച്ചുവെക്കാനില്ല. ഞാന്‍ മടങ്ങും വഴി പിള്ളേരോട് എല്ലാം തുറന്നുപറഞ്ഞു. അതോടൊപ്പം എന്റെ നിരീക്ഷകജോലി ഉപേക്ഷിച്ചതായും പ്രഖ്യാപിച്ചു. തൊട്ടടുത്ത ടെലിഫോൺ പോസ്റ്റില്‍ എന്റെ കയ്യിലെ മോതിരം മുട്ടിച്ച് എന്റെ മേലധികാരിയെ വിളിച്ച് ഞാന്‍ രാജി പ്രഖ്യാപിച്ചു. എനിക്കു തോന്നിയതൊക്കെ പറഞ്ഞു. ആശ്വാസം. ഒരു ഭാരമിറങ്ങിയതുപോലെ.
ഞാന്‍ എന്റെ പോക്കറ്റില്നിന്നും ആ ഫോട്ടോ എടുത്ത് അവരെ കാണിച്ചു.
അവര്‍ സഹതാപത്തോടെയും സ്നേഹത്തോടെയും എന്നെ നോക്കി.
ഈ നാട് ഒരുപാട് മാറിപ്പോയി. അതുകൊണ്ട് ഇയാളെ ഒരിക്കലും പിടിക്കാന്‍ കഴിയില്ലെന്ന് ഇത്രയും കാലത്തെ ഡ്യൂട്ടികൊണ്ട് എനിക്ക് ബോധ്യപ്പെട്ടു.
ഞാന്‍ ഖേദത്തോടെ, അല്ല സന്തോഷത്തോടെ വെളിപ്പെടുത്തി.
''ഇനിയെന്താ പരിപാടി...'' ബിനോയ് ചോദിച്ചു. ഞാനാ ഫോട്ടോ കീറിയെറിഞ്ഞു. ഇനി എന്നെ പിടിക്കാന്‍ വാ... ഞാന്‍ വെട്ടിയൊഴിഞ്ഞ് ഓടി.
ആര്‍ത്തു ചിരിച്ച് അവര്‍ പിന്നാലെയുണ്ട്.
ആരും തൊടാനോ പിടിക്കാനോ ജയിക്കാനോ അല്ല... വെറും ഒരു രസത്തിന്... ഓല്ടെ പന്തുകളിപോലെ... ഞാന്‍ പറഞ്ഞില്ലേ ഈ പിള്ളേരുകളിയുടെ രസംപിടിച്ച് തുടങ്ങുകയാണ്.
l
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.