കടൽക്കൊല: നാവികർക്കെതിരായ കേസ് അവസാനിപ്പിച്ച് ഇറ്റാലിയൻ കോടതി

റോം: കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികര്‍ക്കെതിരായ നടപടികൾ അവസാനിപ്പിച്ച് കോടതി. ഇന്ത്യയിൽ ഇവർക്കെതിരായ വിചാരണ നടപടികൾ നേരത്തെ സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു. ഇറ്റാലിയൻ മറീനുകളായ സാൽവത്തോറെ ജിറോൺ, മസിമിലാനോ ലത്തോറെ എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇവരെ വിചാരണ ചെയ്യാൻ മതിയായ തെളിവുകളില്ലെന്നാണ് പ്രോസിക്യൂട്ടർ റോമിലെ കോടതിയെ അറിയിച്ചത്. തുടർന്ന് കോടതി ഇരുവർക്കുമെതിരായ കൊലപാതക കേസ് അവസാനിപ്പിക്കുകയായിരുന്നു.

വിധിയെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ലോറന്‍സോ ഗുറിനി സ്വാഗതം ചെയ്തു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനാണ് അവസാനമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2012 ഫെബ്രുവരി 15നാണ് സെന്‍റ് ആന്‍റണീസ് എന്ന ബോട്ടിലെ ജീവനക്കാരെ ഇറ്റാലിയൻ കപ്പൽ എൻട്രിക്ക ലെക്സിയിലെ നാവികർ വെടിവെച്ചു കൊന്നത്. നീണ്ടകര സ്വദേശികളായ രണ്ട് മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തോറെ ജിറോൺ, മസിമിലാനോ ലത്തോറെ എന്നിവരായിരുന്നു പ്രതികൾ.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരമായി 10 കോടി രൂപ ഇറ്റലി നൽകിയ സാഹചര്യത്തിൽ 2021 ജൂണിൽ നാവികർക്കെതിരായ നടപടികൾ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ വിധിക്കുകയായിരുന്നു. നാല് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും രണ്ട് കോടി ബോട്ട് ഉടമയ്ക്കും നല്‍കണമെന്നായിരുന്നു നിര്‍ദേശം. കേസ് നടപടികൾ ഇറ്റലിയിൽ തുടരാനും നിർദേശിക്കുകയായിരുന്നു. 

Tags:    
News Summary - Italy Dismisses Case Against Marines Over Murder Of Indian Fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.