തലശ്ശേരി: എൻ.സി.പി നേതാവും തലശ്ശേരി ബാറിലെ മുതിർന്ന അഭിഭാഷകനുമായിരുന്ന തിരുവങ്ങാട് മഞ്ഞോടിയിലെ വാഴയിൽ വീട്ടിൽ എ.എം. വിശ്വനാഥൻ (95) കർണാടകയിലെ ബളഗാവിയിൽ നിര്യാതനായി. ഒരു വർഷത്തിലേറെയായി ബളഗാവിയിൽ മരുമകൾക്കൊപ്പമായിരുന്നു താമസം. 1971 മുതൽ 14 വർഷം തലശ്ശേരി ജില്ല കോടതിയിൽ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്നു. റിപ്പർ ചന്ദ്രൻ കേസ്, കാസർകോട് ഹംസ വധം തുടങ്ങി പ്രമാദമായ നിരവധി കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിരുന്നു. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്, മദ്രാസ് ഗവ. മുഹമ്മദൻ കോളജ്, മദ്രാസ് ഡോ. അംബേദ്കർ ഗവ. ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1961ൽ തലശ്ശേരി ജില്ല കോടതിയിൽ അഡ്വ. എടത്തിൽ ശങ്കരമേനോന്റെ ജൂനിയറായി പ്രാക്ടീസ് തുടങ്ങി. എ.ഐ.എസ്.എഫിന്റെ ആദ്യകാല പ്രവർത്തകനാണ്. വിമോചനസമരത്തിൽ പങ്കെടുത്ത് ജയിലിലായി. കോൺഗ്രസ് വിട്ടശേഷം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചു.
ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ പ്രഥമ ജില്ല ജോയന്റ് സെക്രട്ടറിയാണ്. കാസർകോട്, കോഴിക്കോട്, തലശ്ശേരി കോടതികളിൽ വിവിധ കേസുകളിൽ ഹാജരായി. കോൺഗ്രസ് (എസ്) ദേശീയ സമിതി അംഗം, ബ്ലോക്ക് പ്രസിഡന്റ്, എൻ.സി.പി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, ഐ.എൻ.എൽ.സി സംസ്ഥാന പ്രസിഡന്റ്, ദേശീയ ജനറൽ സെക്രട്ടറി, അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി ജില്ല വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ ചുമതലകൾ വഹിച്ചു. കെ.പി.സി.സി അംഗം, ഡി.സി.സി എക്സിക്യൂട്ടിവ് അംഗം എന്നീ നിലയിലും ആദ്യകാലത്ത് പ്രവർത്തിച്ചു. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്റ്, തലശ്ശേരി കോഓപറേറ്റിവ് അർബൻ ബാങ്ക് പ്രസിഡന്റ്, വെയർഹൗസിങ് കോർപറേഷൻ ഡയറക്ടർ തുടങ്ങിയ ചുമതലകളും വഹിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതരായ പ്രഫ. രാധ, ദേവദാസ്. മൃതദേഹം തിരുവങ്ങാട് മഞ്ഞോടിയിലെ വാഴയിൽ വീട്ടുവളപ്പിൽ ചൊവ്വാഴ്ച രാവിലെ മുതൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 11ന് തലശ്ശേരി കണ്ടിക്കൽ പൊതുശ്മശാനത്തിൽ.