കുവൈത്ത് സിറ്റി: ഞായറാഴ്ചയും യാത്രക്കാരെ വട്ടം കറക്കി എയർഇന്ത്യ എക്സ്പ്രസ്. കണ്ണൂർ-കുവൈത്ത് വിമാനം റദ്ദാക്കുകയും കോഴിക്കോട്, കൊച്ചി വിമാനങ്ങൾ മണിക്കൂറുകൾ വൈകുകയും ചെയ്തു. അപ്രതീക്ഷിത വിമാനം റദ്ദാക്കലും വൈകലും യാത്രക്കാർക്ക് ദുരിതം തീർത്തു. കണ്ണൂരിൽ നിന്ന് ഞായറാഴ്ച വൈകീട്ട് 3.45ന് പുറപ്പെട്ട് കുവൈത്തിൽ പ്രാദേശിക സമയം 6.25ന് എത്തുന്ന വിമാനമാണ് റദ്ദാക്കിയത്. ഇതോടെ കുവൈത്തിൽ നിന്ന് തിരിച്ച് രാത്രി 7.25ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനവും റദ്ദാക്കി.
രാവിലെ ഒമ്പതിന് കോഴിക്കോടുനിന്നുള്ള വിമാനം ഉച്ചക്ക് ഒരു മണിയോടെയാണ് പുറപ്പെട്ടത്. പതിവായി 11.40ന് കുവൈത്തിൽ എത്തുന്ന വിമാനം ഞായറാഴ്ച എത്തിയത് 3.18ന്. ഇതോടെയാണ് കുവൈത്ത്-കോഴിക്കോട് വിമാനവും വൈകിയത്. ഉച്ചക്ക് 12.40ന് കുവൈത്തിൽ നിന്ന് യാത്ര തിരിക്കേണ്ട വിമാനം ഞായറാഴ്ച പുറപ്പെട്ടത് വൈകീട്ട് 4.26നാണ്. രാത്രി 8.10ന് കോഴിക്കോട് എത്തേണ്ട വിമാനം ഇതോടെ 11.30 ഓടെയാണ് നാട്ടിലെത്തിയത്. കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കളാഴ്ച പുലർച്ച 12.30നുള്ള വിമാനം അഞ്ചു മണിയിലേക്കും നീട്ടി.
തിരക്കേറിയ സീസണിൽ മാസങ്ങൾക്കുമുമ്പേ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്ക് തയാറെടുത്തവർക്ക് അപ്രതീക്ഷിത വിമാനം റദ്ദാക്കലും വൈകലും തിരിച്ചടിയായി. അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽ പോകുന്നവരും പ്രയാസപ്പെട്ടു. കണ്ണൂരിലേക്ക് എയർഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ രണ്ടു സർവിസ് മാത്രമാണ് നടത്തുന്നത് എന്നതിനാൽ ഈ യാത്രക്കാരാണ് വലിയ ദുരിതമനുഭവിക്കുന്നത്. കോഴിക്കോട്ടേക്കും കുവൈത്തിൽ നിന്ന് നേരിട്ട് മറ്റു സർവിസുകളില്ല.
കുവൈത്ത് സിറ്റി: വിമാനം റദ്ദാക്കുമ്പോൾ കമ്പനികൾ യാത്രക്കാർക്ക് നൽകുന്ന ആശ്വാസമാണ് ടിക്കറ്റ് തുക മടക്കി നൽകൽ. എന്നാൽ, ഇത് യാത്രക്കാർക്ക് ഉണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. നാട്ടിലേക്കുള്ള യാത്രക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞ സമയത്ത് മാസങ്ങൾക്കു മുമ്പ് ടിക്കറ്റ് എടുക്കുന്നവരാണ് ഭൂരിപക്ഷം പ്രവാസികളും. വിമാനം റദ്ദായാൽ ആ തുകയാണ് തിരികെ ലഭിക്കുക. എന്നാൽ, തിരക്കേറിയ സമയത്ത് പഴയ നിരക്കിൽ പുതിയ ടിക്കറ്റ് ലഭിക്കില്ല. സീസണിൽ കുതിച്ചുയരുന്ന ടിക്കറ്റ് നിരക്ക് പലപ്പോഴും ഇരട്ടിയിലേറെയായി വർധിച്ചിട്ടുമുണ്ടാകും. കുടുംബത്തോടെയുള്ള യാത്രയാണെങ്കിൽ ചുരുങ്ങിയത് നാല് അംഗങ്ങളെങ്കിലും ഉണ്ടാകും.
ഇവർക്കെല്ലാം പുതിയ നിരക്കിൽ ടിക്കറ്റ് എടുക്കുന്നതോടെ വൻ തുകയാകും. െക്രഡിറ്റ് കാർഡ് വഴി ടിക്കറ്റ് എടുക്കുന്നവർക്കാണ് പെട്ടെന്ന് ടിക്കറ്റ് തുക റീഫണ്ടാകുക. ട്രാവൽസ് വഴി ടിക്കറ്റെടുത്തവർക്ക് ദിവസങ്ങൾ കഴിയുന്നുണ്ട് എന്നതും പ്രയാസം സൃഷ്ടിക്കുന്നു. അപ്രതീക്ഷിതമായി വിമാനം റദ്ദാക്കിയാൽ അന്നുതന്നെ മറ്റു വിമാനങ്ങൾ കണ്ടെത്തലും പ്രയാസമാണ്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തിൽ നിന്ന് നേരിട്ട് സർവിസ് നടത്തുന്നത്. ഇതിനാൽ ഈ യാത്രക്കാർക്ക് മറ്റു വിമാനങ്ങളെ ആശ്രയിക്കാനുമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.