കുവൈത്ത്സിറ്റി: രാജ്യത്ത് അനുഭവപ്പെടുന്നത് കനത്ത ചൂട്. രണ്ടു ദിവസങ്ങളിലായി അന്തരീക്ഷ ഊഷ്മാവ് 50 ഡിഗ്രി സെൽഷ്യസ് കടന്നു. വെള്ളിയാഴ്ച രാജ്യത്ത് കടുത്ത ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് കവിഞ്ഞതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച 52.8 ഡിഗ്രി സെൽഷ്യസോടെ അൽജഹ്റ സ്റ്റേഷൻ മുന്നിലെത്തി, അൽഅബ്ദാലി അഗ്രിക്കൾച്ചറിൽ 52.3, അൽസുലൈബിയയിൽ 52.1, അൽസബ്രിയയിൽ 51.6, അൽവഫ്ര അഗ്രികൾച്ചറിൽ 52.8 എന്നിങ്ങനെയായിരുന്നു താപനില. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51.5. ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ശനിയാഴ്ചയും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു. ഫർവാനിയയിൽ ഉച്ചക്ക് 42 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയതെങ്കിലും 55 ഡിഗ്രി സെൽഷ്യസിന്റെ ചൂട് അനുഭവപ്പെട്ടു. ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 47 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. ജാൽ അലിയ, നുവൈസിബ് എന്നിവിടങ്ങളിൽ 49 ഡിഗ്രി സെൽഷ്യസും, സാൽമിയിൽ 48 ഡിഗ്രി, വഫ്രയിൽ 47 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെയും താപനില രേഖപ്പെടുത്തി. രാത്രിയും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. കനത്ത ചൂട്കാരണം പുറത്തിറങ്ങാനാകുന്നില്ലെന്ന് വിവിധ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടി.
ഞായർ, തിങ്കൾ ദിവസങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിനടുത്തും ചൊവ്വ, ബുധൻ ദിവസങ്ങളിൽ 51ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട്. ഈ ദിവസങ്ങളിൽ 32ഡിഗ്രി സെൽഷ്യസാകും കുറഞ്ഞ താപനില. തീരപ്രദേശങ്ങളിൽ വളരെ ചൂടുള്ളതും താരതമ്യേന ഈർപ്പമുള്ളതും നേരിയതോ മിതമായതോ ആയതും മണിക്കൂറിൽ 08 - 40 കി.മീ. വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് രാജ്യത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത്. മുൻ വർഷങ്ങളിൽ ആഗസ്റ്റിൽ 52 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു. 2018ൽ കനത്ത ചൂട് സഹിക്കാൻ കഴിയാതെയും ശരീരത്തിലെ ജലാംശം വറ്റിയും പക്ഷികൾ ചത്തുവീഴുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.