കുവൈത്ത് സിറ്റി: വരും ആഴ്ചയും രാജ്യത്ത് കനത്ത ചൂട് തുടരുമെന്നും തീരപ്രദേശങ്ങൾ താരതമ്യേന ഈർപ്പമുള്ളതായിരിക്കുമെന്നും കുവൈത്ത് കാലാവസ്ഥ വകുപ്പ്. ചൂടുള്ള വടക്കുപടിഞ്ഞാറൻ കാറ്റ്, തെക്കുകിഴക്കൻ കാറ്റ് എന്നിവ ശക്തിപ്രാപിക്കും.
കാറ്റ് പൊടിപടലങ്ങൾക്കിടയാക്കുമെന്നും കുവൈത്ത് കാലാവസ്ഥ വകുപ്പ് മറൈൻ പ്രവചന വിഭാഗം മേധാവി യാസർ അൽ ബ്ലൗഷി പറഞ്ഞു.
വെള്ളിയാഴ്ച പരമാവധി താപനില 46 മുതൽ 48 ഡിഗ്രി വരെയാകുമെന്നും രാത്രിയിൽ 32-35 ഡിഗ്രി വരെ താഴുമെന്നും പ്രതീക്ഷിക്കുന്നു. ശനിയാഴ്ച പകൽ സമയത്ത് ചൂട് 47-49 ഡിഗ്രിയിൽ എത്തുമെന്നും രാത്രി 32-33 ഡിഗ്രിയിലേക്ക് താഴുമെന്നും അൽ ബ്ലൂഷി കൂട്ടിച്ചേർത്തു.
ശനിയാഴ്ച മുതൽ രാജ്യത്ത് മിർസാം സീസണിന് തുടക്കമാകും. വേനൽക്കാലത്തിന്റെ പുതിയ ഘട്ടമാണിതെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഉയർന്ന താപനിലയാണ് മിർസാം സീസണിന്റെ സവിശേഷത. ഈ ഘട്ടത്തിൽ ചൂട് അതിന്റെ ഏറ്റവും തീവ്രമായ ഉയർച്ചയിലെത്തും. തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കും. മിർസാം സീസൺ അവസാനിക്കുന്നതോടെ താപനില ക്രമാനുഗതമായി കുറയുകയും വേനൽക്കാലത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുകയും ചെയ്യും. നിലവിൽ രണ്ടാം ജെമിനി സീസണിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.
കനത്ത ചൂടിൽ സൂര്യാഘാതം, ക്ഷീണം, തീപിടിത്തങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.