ദോഹ: രാത്രിയിലും പകലിലുമായി സന്ദർശകർക്ക് കലാവിരുന്നതിന്റെ കേന്ദ്രംകൂടി സമ്മാനിച്ച് ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോ. ഒക്ടോബർ രണ്ടിന് ആരംഭിച്ച്, ഒരാഴ്ച പിന്നിടാനൊരുങ്ങവേ വൈവിധ്യമാർന്ന കാഴ്ചകളാണ് എക്സ്പോ വേദി സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. അൽ ബിദ പാർക്കിൽ ഇന്റർനാഷനൽ, ഫാമിലി, കൾചറൽ എന്നീ സോണുകളായി തിരിച്ച് നടക്കുന്ന എക്സ്പോ വേദി കുടുംബ സന്ദർശകർക്കും ആവേശകരമായ അനുഭവമായി മാറുന്നു.
ലോകകപ്പ് ഫുട്ബാൾ വേളയിലും അന്താരാഷ്ട്ര ഭക്ഷ്യമേളയിലും മറ്റുമായി ഖത്തർ ഒരുക്കിയ വിരുന്നിനോളം മികവോടെ കലാസാംസ്കാരിക പരിപാടികളും സംഗീത ഷോകളുമെല്ലാം സമ്മേളിക്കുന്ന വേദിയായി എക്സ്പോ മാറുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ, സന്ദർശകർക്ക് കാർണിവൽ കാലം സമ്മാനിക്കുന്ന ഓപൺ തിയറ്റർ, വിവിധ കായിക മത്സരങ്ങൾ, ശിൽപശാലകൾ എന്നിവ ഉൾകൊള്ളുന്നതാണ് വിനോദ, വിജ്ഞാന പരിപാടികൾ. മാർച്ച് 28 വരെയായി ആറുമാസം നീളുന്ന അന്താരാഷ്ട്ര എക്സ്പോയുടെ ഭാഗമായി ഒരുമാസക്കാലത്തെ പരിപാടികളാണ് ഇതിനകം അധികൃതർ പ്രഖ്യാപിച്ചത്.
സന്ദർശകർക്ക് സാങ്കേതിക വിദ്യകളുടെ അനുഭവംകൂടി പകരുന്ന ഡിജിറ്റൽ പാർക്കും ശ്രദ്ധേയമാണ്. കൾചറൽ സ്ക്വയറിലെ ഡിജിറ്റൽ ചലഞ്ചിലൂടെ ഹരിത മരുഭൂമിയുടെ സന്ദേശം പകരുന്ന വിവിധ ഷോകളും സന്ദർശകരെ ആകർഷിക്കുന്നു. ഫാമിലി സ്ക്വയറിനു പുറമെ, വിവിധ കലാപരിപാടികൾ ആസ്വദിക്കാൻ 5,000ത്തോളം പേരെ വരെ ഉൾക്കൊള്ളുന്ന പ്രത്യേക മേഖലയുമുണ്ട്. ഖത്തരി പാരമ്പര്യവും പൈതൃകവും പ്രദർശിപ്പിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ സാന്നിധ്യമായും ഇവിടം എക്സ്പോയിലുടനീളം നിറഞ്ഞുനിൽക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഫാമിലി സോണിലെ ആംഫി തിയറ്ററിൽ ‘കസാഡൂ’ എന്ന പേരിലുള്ള കുട്ടികളുടെ ഷോ ശനിയാഴ്ച ആരംഭിച്ചു. കൃഷിയും പരിസ്ഥിതി സംരക്ഷണവുമെല്ലാം പ്രമേയമാവുന്നതാണ് ദിവസവും രണ്ടു നേരങ്ങളിലായി തുടരുന്ന ‘സീഡ് ഓഫ് ഹോപ് ഷോ’. വൈകീട്ട് 5.30നും രാത്രി 7.30നുമാണ് ഫാമിലി സോണിൽ ഈ പ്രദർശനം. കൾചറൽ വർക് ഷോപ്പ്, ഇക്കോ വർക് ഷോപ്പ്, ഗ്രീൻ േപ്ലഗ്രൗണ്ട്, ഡിജിറ്റൽ ചലഞ്ച്, ഇക്കോ ചലഞ്ച്, സാൻഡ് മീറ്റ്, സ്പോർട്സ് ഇൻ നാച്വർ, ഓൾഡീസ് ഫിലിംസ് ലേഡീസ് നൈറ്റ് തുടങ്ങിയ വിവിധ ഷോകളും കളികളുമായി എക്സ്പോ വേദി ജോറാണ്.
എക്സ്പോ വേദിയിൽ ബെക്കാം
ദോഹ: ദോഹ എക്സ്പോ വേദിയിൽ വി.ഐ.പി സന്ദർശകനായി മുൻ ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം. ഖത്തറിലെ സന്ദർശനത്തിനെത്തിയ ബെക്കാം, കഴിഞ്ഞ ദിവസമാണ് അൽ ബിദ പാർക്കിലെ വേദിയിലെത്തിയത്. എക്സ്പോ പവിലിയനുകളും പ്രദർശനങ്ങളും സന്ദർശിച്ചാണ് താരം മടങ്ങിയത്. ദോഹ എക്സ്പോയുടെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.