ജിദ്ദ: സൗദി അറേബ്യയിൽ പുതിയ സാംസ്കാരിക ചാനൽ ഉടൻ പ്രക്ഷേപണം ആരംഭിക്കും. സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാനലിന്റെ ഉള്ളടക്കം എങ്ങനെയായിരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. സാംസ്കാരിക ടെലിവിഷൻ ചാനൽ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി എം.ബി.സി ഗ്രൂപ്പ് ചെയർമാൻ ശൈഖ് വലീദ് ബിൻ ഇബ്രാഹിം അൽഇബ്രാഹിമുമായി കരാർ ഒപ്പിട്ട ശേഷം ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലാണ് മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
ആധുനിക ശൈലിയിലുള്ള ചാനലിൽ അറേബ്യൻ സംസ്കാരം, പൈതൃകം, സാഹിത്യം, ദൃശ്യകലകൾ, പാചക കലകൾ, ഫാഷൻ, സിനിമകൾ, പുസ്തകങ്ങൾ, നാടകം, പെർഫോമിങ് ആർട്ട്സ്, സംഗീതം, വാസ്തുവിദ്യ, ഡിസൈൻ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളായിരിക്കും സംപ്രേഷണം ചെയ്യുക. ഇത്തരത്തിൽ വിവിധ സാംസ്കാരിക പരിപാടികളുമായി 24 മണിക്കൂറും ചാനൽ പ്രവർത്തിക്കും. വലിയ സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തിെൻറ സ്ഥാനം ഉയർത്തിക്കാട്ടുന്നതിനും അതിെൻറ സാംസ്കാരിക വശങ്ങളിൽ ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് പുതിയ ചാനൽ ആരംഭിക്കുന്നത്.
സെപ്റ്റംബറിൽ ചാനൽ പ്രവർത്തനം ആരംഭിക്കും. ‘ശാഹിദ്’ ആപ്ലിക്കേഷനിൽ എം.ബി.സി സാറ്റലൈറ്റ് ഡിജിറ്റൽ പാക്കേജിെൻറ ഭാഗമായാണ് സംപ്രേഷണം. ആധുനികവും സജീവവുമായ രീതിയിൽ വിദ്യാസമ്പന്നരായ ഉന്നതരെയും പൊതുജനങ്ങളെയും ലക്ഷ്യമിടുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉള്ളടക്കം, സാംസ്കാരിക സന്ദേശങ്ങൾ എന്നിവ പൈതൃകത്തിെൻറ പൗരാണികതയിലും അതിെൻറ നാഗരിക സാംസ്കാരിക ചരിത്രത്തിലും ഉള്ള അഭിമാനത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും. ആഗോള സർഗാത്മക സംവിധാനത്തിൽ സൗദിയുടെ സാന്നിധ്യം സ്ഥാപിക്കപ്പെടുന്നതായിരിക്കും. ദ്രുതഗതിയിലുള്ള സാങ്കേതിക വികാസങ്ങളുടെ സംയോജനത്തിലുടെ കല, സാഹിത്യം, പൈതൃകം, കവിത, നാടകം, സിനിമ, ഡിസൈൻ, ഫാഷൻ, പാചക കലകൾ എന്നിവയിലെ സവിശേഷമായ കാഴ്ചയിലൂടെ സൗദി സംസ്കാരത്തിെൻറ മേന്മ ചാനൽ ആഘോഷിക്കും.
പ്രാദേശികവും ആഗോളവുമായ പ്രേക്ഷകരുടെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതുമായിരിക്കും. വിവിധ രംഗങ്ങളിലെ സൗദിയുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനും പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും കലാ സാംസ്കാരിക സൃഷ്ടികളെ ആസ്തികളാക്കി മാറ്റുന്നതിനും ചാനൽ ലക്ഷ്യമിടുന്നു. സൗദിയിലെ പ്രമുഖ വ്യക്തികളുടെ ജീവചരിത്രങ്ങളും ഓർമക്കുറിപ്പുകളും വിവരിക്കുന്ന ഡോക്യുമെൻററികൾ നിർമിക്കും.
രാജ്യത്ത് നടക്കുന്ന വിവിധ സാംസ്കാരിക പരിപാടികളുടെ വിപുലമായ കവറേജ് ചുമതല ഇനിമുതൽ ഈ ചാനലിന് ആയിരിക്കും. അതുപോലെ ലോകോത്തര നാടകങ്ങളുടെയും ആഘോഷങ്ങളുടെയും അവകാശം വാങ്ങും. സൗദി സാംസ്കാരിക പ്രവർത്തനങ്ങളുടെയും ദേശീയ സാംസ്കാരിക വ്യക്തിത്വങ്ങളുമായുള്ള അപൂർവ സംഭാഷണങ്ങളുടെയും വലിയൊരു ആർക്കൈവ് ലൈബ്രറി നിർമിക്കും. ബുദ്ധിജീവികൾക്കിടയിൽ നടക്കുന്ന ഏറ്റവും പുതിയ ചർച്ചകൾ നിരീക്ഷിക്കും. ഫലപ്രദമായ സാംസ്കാരിക സംവാദം പ്രോത്സാഹിപ്പിക്കുന്നതിനായി ചാനലിൽ ചർച്ചകളുണ്ടാകും. ഇതിനായി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭരെ അതിഥിയാക്കുമെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.