representational image

ലഹരിസംഘത്തിനെതിരെ സാക്ഷിപറഞ്ഞ യുവാവിന് ക്രൂരമർദനം

നാദാപുരം: ലഹരിസംഘത്തിനെതിരെ സാക്ഷിപറഞ്ഞ യുവാവിന് ക്രൂരമർദനം. വാണിമേൽ വയൽപീടിക കിടഞ്ഞോത്തുമുക്കിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വളയം ഒ.പി മുക്കിലെ കുണ്ട്യാലിൽ സുനിലിനെയാണ് (44) അന്ന് വൈകീട്ട് 3.50ഓടെ രണ്ടംഗ സംഘം ക്രൂരമായി മർദിച്ചത്.

ലഹരിസംഘത്തെ ചോദ്യംചെയ്ത സംഭവത്തിൽ ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ച കേസിൽ ഒന്നാം സാക്ഷിയായിരുന്നു ഇയാൾ. ഗവ. കോൺട്രാക്ടറും കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു സുനിൽ.

ഇടിക്കട്ടകൊണ്ട് ശക്തമായ ഇടിയേറ്റ ഇദ്ദേഹത്തിന്റെ നാല് പല്ലുകൾ കൊഴിയുകയും ചുണ്ടിലും വായ്ക്കകത്തും സാരമായ മുറിവ് പറ്റുകയും ചെയ്തു. ഗുരുതര പരിക്കുകളേറ്റെങ്കിലും ജാമ്യംകിട്ടാവുന്ന നിസ്സാര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചേർത്തിരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സുനിലിനെ അക്രമിച്ച് പരിക്കേൽപിച്ചത്. ക്രൂരമായി അക്രമിച്ചശേഷം റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രതികളുടെ പേരുവെച്ച് വളയം പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല, സ്ഥലത്തെ സി.സി ടി.വി രംഗങ്ങൾ പരിശോധിക്കാനും പൊലീസ് തയാറായിട്ടില്ലെന്ന് സുനിൽ ആരോപിച്ചു. നേരത്തേ ഭിന്നശേഷിക്കാരനെ ആക്രമിച്ച സംഭവത്തിലും പ്രതികളെ സ്റ്റേഷൻജാമ്യം നൽകി വിട്ടയച്ചതായി പരാതിയുണ്ട്.

Tags:    
News Summary - A young man who testified against drug gangs was brutally attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.