പ്രകൃതി ക്ഷോഭം: അടിയന്തിരമായി സ്വീകരിക്കുമെന്ന് കെ. രാജൻ

തിരുവനന്തപുരം: പ്രകൃതി ക്ഷോഭത്തിൽ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും കന്നുകാലികള്‍ നഷ്ടപ്പെട്ടവര്‍ക്കും ജിവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കും സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ നിന്നും മാനദണ്ഡ പ്രകാരമുള്ള ധനസഹായം അനുവദിക്കുന്നതിന് എല്ലാ നടപടികളും അടിയന്തിരമായി സ്വീകരിക്കുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ കെ.കെ. ശൈലജയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാന ദുരന്ത പ്രതികരണ നിധി മാനദണ്ഡ പ്രകാരം നാശനഷ്ടങ്ങള്‍ക്ക് തുല്യമായ നഷ്ടപരിഹാരം അനുവദിക്കുന്നതിനോ പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനോ വ്യവസ്ഥയില്ല. പ്രകൃതിക്ഷോഭങ്ങള്‍ക്ക് ദുരന്ത പ്രതികരണ നിധി മാനദണ്ഡ പ്രകാരം നാശനഷ്ടങ്ങളുടെ കണക്കുകള്‍ അതത് വകുപ്പുകള്‍ തിട്ടപ്പെടുത്തി നല്‍കുന്ന മുറക്ക് ദുരിതാശ്വാസ സഹായം സര്‍ക്കാര്‍ അനുവദിച്ച് നല്‍കുകയാണ് ചെയ്യുന്നത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വ്യക്തിഗത നാശനഷ്ടങ്ങള്‍ക്കും പൊതു നാശനഷ്ടങ്ങള്‍ക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളത്.

ഇതു പ്രകാരം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും നല്‍കാന്‍ കഴിയുന്ന ധനസഹായം വളരെ കുറവാണ്. എസ്.ഡി.ആർ.എഫ് മാനദണ്ഡമനുസരിച്ച് നമുക്ക് നല്‍കാന്‍ കഴിയുന്നത് പൂണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് കുന്നിന്‍ പ്രദേശങ്ങളില്‍ 1,30,000 രൂപയും സമതലങ്ങളില്‍ 1,20,000 രൂപയുമാണ്. എന്നാല്‍ 2024 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് ചേര്‍ന്ന യോഗം ഇക്കാര്യം വിശദമായി പരിശോധിച്ചു.

എസ്.ഡി.ആർഎഫും സി.എം.ഡി.ആർ.എഫും ചേര്‍ത്ത് പരമവധി സഹായം മുമ്പ് നിര്‍ണയിച്ച വിവിധ സ്ലാബുകള്‍ നിലനിര്‍ത്തി നഷ്ടത്തിന്റെ തോത് 15 ശതമാനം വരെയുള്ളവര്‍, 16 മുതല്‍ 29 ശതമാനം വരെ, 30 മുതല്‍ 59 ശതമാനം വരെ, 60 മുതല്‍ 74 ശതമാനം വരെ, 75 മുതല്‍ 100 ശതമാനം വരെ എന്നിങ്ങനെ മാറ്റാനും പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തില്‍ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുന്നതിന് തത്വത്തില്‍ തീരുമാനിച്ചു.

പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെടെ വീട് നഷ്ടപ്പെട്ടവര്‍ക്ക് പരമാവധി നാല് ലക്ഷം രൂപം വരെ അനുവദിക്കുന്നതിനും ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപ വരെ നല്‍കുന്നതിനുമുള്ള തീരുമാനവും സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ടെന്നും റവന്യു മന്ത്രി നിയമസഭയെ അറിയിച്ചു.

Tags:    
News Summary - Natural disaster: K.Rajan that it will be accepted urgently.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.