തിരുവനന്തപുരം: പിണറായി ഭരണം മകൾക്കും കുടുംബത്തിനും മാത്രമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരാജയവും ജനദ്രോഹവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച 'പൗരവിചാരണ' പ്രതിഷേധ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പിണറായി ബാബയും 20 കള്ളന്മാരും ചേർന്ന് സംസ്ഥാനത്തെ കൊള്ളയടിക്കുകയാണ്. നിത്യോപയോഗസാധന വില കുറയുന്നില്ലെങ്കിലും പിണറായിയുടെ വില കുറഞ്ഞു. വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല. പൊലീസ് പോലും ക്രിമിനലുകളുടെ സംരക്ഷകരായി. ഇത്രത്തോളം ആരോപണവിധേയനായ മുഖ്യമന്ത്രി രാജ്യത്ത് വേറെ ഇല്ല. മാഫിയകളുടെ നാടായി കേരളം മാറിയെന്നും സുധാകരൻ ആരോപിച്ചു.
സര്‍ക്കാറിനെതിരായ ഗവർണറുടെ നടപടികളില്‍ ആത്മാർഥതയുണ്ടെങ്കില്‍ കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തിൽ സ്വജനപക്ഷപാതം കാട്ടിയ മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് കെ. സുധാകരന് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് സംബന്ധിച്ച് യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്ന ഗവർണര്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നില്ല. അങ്ങനെ ആവശ്യപ്പെടാനുള്ള നട്ടെല്ലും ആര്‍ജവവും കാണിച്ചാല്‍ ഗവർണറുടെ ഇപ്പോഴത്തെ നടപടിയില്‍ ആത്മാർഥതയുണ്ടെന്ന് സമ്മതിക്കാം. അല്ലാതെ ഉത്തരവാദിത്തങ്ങളില്‍നിന്ന് മാറിനിന്ന് സർക്കാറിനെ കുറ്റംപറയുന്നതിനോട് യോജിക്കാനാകില്ല.
തുടര്‍ച്ചയായി നിയമവിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടാന്‍ ഗവർണര്‍ എന്തുകൊണ്ട് തയാറാകുന്നില്ലെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാനാകില്ല. ഗവർണർ-മുഖ്യമന്ത്രി പോര്‍വിളിയില്‍ വിഷയാധിഷ്ഠിത നിലപാടാണ് കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ചത്.
ഗവർണറുടെ എല്ലാ നടപടികൾക്കും നിരുപാധിക പിന്തുണ നല്‍കിയിട്ടില്ല. തെറ്റായി സഞ്ചരിക്കുന്ന സര്‍ക്കാറിനെ ശരിയായ പാതയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ഗവർണറുടെ തിരുത്തല്‍ നടപടികളെ സ്വാഗതം ചെയ്യും. ഗവർണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്നത് യാഥാർഥ്യമാണ്. ആര്.എസ്.എസുകാരനെ ഗവർണറുടെ സ്റ്റാഫില്‍ നിയമിച്ചതും അതില്‍ വിയോജിച്ച പൊതുഭരണ വകുപ്പ് സെക്രട്ടറിയെ നീക്കി ബി.ജെ.പിയോട് മമത പ്രകടിപ്പിച്ചതും മുഖ്യമന്ത്രിയും എല്‍.ഡി.എഫ് സര്‍ക്കാറുമാണ്- സുധാകരന് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.