തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കിയെന്നും വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്ന അവസ്ഥയിൽ പൊതുവിദ്യാഭ്യാസ മേഖലയെ എത്തിച്ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ത്രിദിന സത്യാഗ്രഹം സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാവണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്കൂൾ ഉച്ചഭക്ഷണ തുകയുടെ കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, പ്രൈമറി പ്രഥമാധ്യാപകർക്ക് സ്കെയിലും ആനുകൂല്യങ്ങളും വിതരണം ചെയ്യുക, ഡി.എ. കുടിശ്ശിക വിതരണം ചെയ്യുക, 9,10 ക്ലാസുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:40 പുന: സ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ., ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന ഭാരവാഹികളായ എൻ. ശ്യാംകുമാർ, വി.എം. ഫിലിപ്പച്ചൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.